കിതാബുല്‍ ഇയാല്‍; കുടുംബജീവിതത്തിനൊരാമുഖം
ഹദീസ് വിജ്ഞാന സ്രോതസുകളില്‍ പ്രമുഖ ഗ്രന്ഥമായാണ് ഇബ്നു അബൂ ദുന്‍യയുടെ 'കിതാബുല്‍ ഇയാല്‍' ഗണിക്കപ്പെടുന്നത്. കുടുംബ വ്യവസ്ഥയുമായി ബന്ധപ്പെട്ട അറുനൂറോളം ഹദീസുകള്‍ മുപ്പത്തഞ്ച് അധ്യായങ്ങളിലായി ക്രോഡീകരിക്കുകയാണ് ഗ്രന്ഥകര്‍ത്താവ് ചെയ്യുന്നത്. വൈവാഹിക ജീവിതവും സന്താന പരിപാലനവുമായി ബന്ധപ്പെട്ട ഒട്ടുമിക്ക ഹദീസുകളും ഗ്രന്ഥകര്‍ത്താവ് പുസ്തകത്തില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. ഹദീസുകളുടെ ആധികാരികത തെളിയിക്കാന്‍ മറ്റു ഹദീസ് ഗ്രന്ഥങ്ങളെപ്പോലെത്തന്നെ പ്രഥമ നിവേദകനിലേക്കെത്തുന്നത് വരെയുള്ള 'സനദ്' പറയുന്ന ശൈലിയാണ് അദ്ധേഹം സ്വീകരിച്ചത്.
ഹിജ്റ 207 ല്‍ ബാഗ്ദാദിലാണ് ഇബ്നു അബൂ ദുന്‍യാ എന്ന പേരിലറിയപ്പെടുന്ന മുഹമ്മദ് ഇബ്നു ഉബൈദ് ഇബ്നു സുഫ്യാന്‍ ജനിക്കുന്നത്. അബ്ബാസി ഭരണകാലയളവില്‍ രൂപം കൊണ്ട് വിവിധ വിജ്ഞാനശാഖകളില്‍ അദ്ദേഹം തന്‍റെ പ്രാവണ്യം തെളിയിച്ചു. ഇമാം അഹ്മദ് ഇബ്നു ഹമ്പല്‍ (റ) ന്‍റെ സമകാലികനായ അദ്ധേഹം ഹമ്പലി മദ്ഹബിന്‍റെ ക്രോഡീകരണത്തില്‍ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ഹമ്പലി മദ്ഹബില്‍ അമ്പതോളം ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്‍റെ സംഭാവനയാണ്. ഹിജ്റ മൂന്നാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയില്‍ ജീവിച്ച ഇബ്നു അബൂ ദുന്‍യാ ഹദീസ്, ചരിത്രം, സാഹിത്യം തുടങ്ങിയ വിഷയങ്ങളില്‍ അഗാതപാണ്ഡിത്യമുള്ളവരായിരുന്നു, മാത്രമല്ല സ്വഭാവ സംസ്കരണം, തര്‍ബിയത് എന്നിവയില്‍ അദ്ധേഹത്തിന്‍റെ കഴിവ് മനസിലാക്കിയ അബ്ബാസി ഖലീഫമാര്‍ തങ്ങളുടെ മക്കളുടെ പരിപാലനം അദ്ദേഹത്തെ ഏല്‍പിച്ചിരുന്നു.
പ്രസ്തുത ഗ്രന്ഥത്തില്‍ പ്രതിപാദിച്ച ഏതാനും ചില ഹദീസുകളുടെ മലയാള പരിഭാഷ താഴെ കൊടുത്തിരിക്കുന്നു.
1. ആമിര്‍ ബിന്‍ സഅദ് (റ) തന്‍റെ പിതാവില്‍ നിന്നും നിവേദനം ചെയ്യുന്നു. റസൂലുല്ലാഹി (സ) തങ്ങള്‍ പറഞ്ഞു: 'നീ നിന്‍റെ അനന്തരാവകാശികളെ സമ്പന്നരായി ഉപേക്ഷിക്കലാണ് അവരെ നിര്‍ധനരായി ഉപേക്ഷിക്കുന്നതിനേക്കാള്‍ ഉത്തമം.' (ബുഖാരി)
2. ഹസന്‍ (റ) പറയുന്നു: 'റസൂലുള്ളാഹി (സ) തങ്ങള്‍ തന്‍റെ അനുചരരുമായി സംസാരിക്കുന്നതിനിടയില്‍ അവിടുത്തെ സന്നിധിയിലേക്ക് ഒരു കുട്ടി കടന്നുവന്നു. അവന്‍ തന്‍റെ പിതാവിന്നരികലേക്ക് നീങ്ങി. ഉടനെ അവനെ തന്‍റെ വലത്തെ തുടയ്ക്കു മുകളിലിരുത്തുകയും തലതടവി കൊടുക്കുകയും ചെയ്തു. ഹസന്‍ (റ) പറയുന്നു: അതിനിടയില്‍ അദ്ദേഹത്തിന്‍റെ പെണ്‍കുട്ടി തന്‍റെ അടുത്തേക്ക് ചെന്നിരുന്നു. അദ്ദേഹം അവളുടെ തല തടവുകയും നിലത്തിരുത്തുകയും ചെയ്തു. ഉടനെ പ്രവാചകന്‍ (സ) തങ്ങള്‍ ചോദിച്ചു: 'അവളെ നിങ്ങളുടെ ഇടത്തെ തുടയില്‍ ഇരുത്തിക്കൂടായിരുന്നോ.' ഉടനെ അദ്ധേഹം അവളെ തന്‍റെ ഇടത്തെ തുടയ്ക്കു മുകളിലിരുത്തി. പ്രവാചകന്‍ പറഞ്ഞു: ഇപ്പോഴാണ് നീ നീതി പുലര്‍ത്തിയത്.' (മുസ്നദുല്‍ ബസ്സാര്‍)
3. ഹമീദ് ബിന്‍ അബ്ദുറഹ്മാന്‍ (റ) ല്‍ നിന്നും നിവേദനം. അദ്ധേഹം പറയുന്നു: 'ബശീര്‍ ഇബ്നു സഅദ് (റ) തന്‍റെ മകന്‍ നുഅ്മാനുമായി പ്രവാചകരുടെ അടുത്ത് വന്നു പറഞ്ഞു: 'നബിയേ ഒരടിമയെ ഞാന്‍ എന്‍റെ ഈ കുട്ടിക്ക് നല്‍കി.' അപ്പോള്‍ പ്രവാചകര്‍ ചോദിച്ചു: 'നിങ്ങളുടെ മുഴുവന്‍
മക്കള്‍ക്കും ഇതു പോലെ നല്‍കിയിട്ടുണ്ടോ?' ബശീര്‍ ഇബ്നു സഅദ് (റ) പറഞ്ഞു: ഇല്ല. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: 'എങ്കില്‍ ഉടനെ നീ അത് തിരിച്ചു വാങ്ങണം.' (ബുഖാരി)
4. ആഇശ (റ)ല്‍ നിന്നും നിവേദനം. റസൂലുള്ളാഹി (സ) തങ്ങള്‍ പറഞ്ഞു: "ആണ്‍കുട്ടിക്ക് കിടയൊത്ത രണ്ട് ആടുകളേയും പെണ്‍കുട്ടിക്ക് ഒരു ആടിനേയും അഖീഖത്ത് അറുക്കണം. ആഇശ (റ) പറയുന്നു: 'പ്രവാചകന്‍ (സ) തങ്ങള്‍ ഹസന്‍ (റ)വിന്‍റെയും ഹുസൈന്‍ (റ)വിന്‍റെയും പേരില്‍ രണ്ടു ആടുകള്‍ വീതം അറുത്തു നല്‍കി. പ്രസവിച്ചതിന്‍റെ എഴാം ദിവസം പ്രവാചകര്‍ (സ) അവര്‍ക്കു വേണ്ടി അറവുനടത്തുകയും പേര് വിളിക്കുകയും തല മുണ്ഡനം ചെയ്യാന്‍ കല്‍പിക്കുകയും ചെയ്തു.' മഹതി പറയുന്നു. അന്നേരം പ്രവാചകര്‍ (സ) പറഞ്ഞു: 'അല്ലാഹുവിന്‍റെ നാമത്തില്‍ നിങ്ങള്‍ അറവ് നടത്തുക. ശേഷം അല്ലാഹുവെ ഇത് നിന്നില്‍ നിന്നുമാണ് നിന്നിലേക്ക് തന്നെയാണ് മടക്കവും. ഇത് ഇന്ന വ്യക്തിയുടെ അഖീഖത്ത് ആകുന്നു. എന്ന് പറയുകയും ചെയ്യുക. മഹതി പറയുന്നു: 'ജാഹിലിയ്യ കാലത്ത് അവര്‍ അറവു നടത്തുകയും അറവു മൃഗത്തിന്‍റെ രക്തം ഒരു പഞ്ഞിയില്‍ ഒപ്പിയെടുക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ തലമുണ്ഡനം ചെയ്തു കഴിഞ്ഞാന്‍ കുട്ടിയുടെ തലയില്‍ രക്തം പുരട്ടുകയും ചെയ്യുമായിരുന്നു. പിന്നീട് പ്രവാചകര്‍ (സ) രക്തത്തിന് പകരം സുഗന്ധം പുരട്ടാന്‍ അവരോട് നിര്‍ദേശിക്കുകുയും ചെയ്തു. (സ്വഹീഹ് ഇബ്നു ഹിബ്ബാന്‍)
5. അബൂ റാഫി (റ) തന്‍റെ പിതാവില്‍ നിന്നും നിവേദനം ചെയ്യുന്നു. അദ്ധേഹം പറഞ്ഞു: 'ഫാതിമ (റ) ഹസന്‍ (റ) വിന് ജന്മം നല്‍കിയ ഉടനെ പ്രവാചകര്‍ (സ) അവരുടെ ചെവിയില്‍ ബാങ്കു വിളിക്കുന്നത് ഞാന്‍ കണ്ടു.' (അബൂ ദാവൂദ്)
6. മുഹമ്മദ് (റ)ല്‍ നിന്നും നിവേദനം. റസൂല്‍ (സ) പറഞ്ഞു: 'കുട്ടി ജനിച്ചതിന്‍റെ ഏഴാം നാള്‍ അവന് നിങ്ങള്‍ പേര് നല്‍കുക.' (അബൂ ദാവൂദ്)
7. അബൂ ഹുറൈറ (റ)ല്‍ നിന്നും നിവേദനം. അദ്ധേഹം പറഞ്ഞു: 'യഹുദികള്‍ ആണ്‍കുട്ടിയുടെ പേരില്‍ ഒരാടിനെ അഖീഖയായി അറുക്കുകയും പെണ്‍കുട്ടികളുടെ പേരില്‍ ഒന്നും തന്നെ അറുക്കാറുമില്ലായിരുന്നു. അപ്പോള്‍ പ്രവാചകര്‍ (സ) പറഞ്ഞു: "ആണ്‍കുട്ടിയുടെ പേരില്‍ രണ്ട് ആടും പെണ്‍കുട്ടിയുടെ പേരില്‍ ഒരാടും നിങ്ങള്‍ അറവ് നടത്തുക. " (മുസ്നദുല്‍ ബസ്സാര്‍)
8. ഇബ്നു ഉമര്‍ (റ)ല്‍ നിന്നും നിവേദനം. പ്രവാചകര്‍ (സ) പറഞ്ഞു: ڇനിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കെതിരില്‍ ദുആ ചെയ്യരുതേ, കാരണം അത് ചിലപ്പോള്‍ ഉത്തരം ലഭിക്കുന്ന സമയത്തായി സംഭവിച്ചേക്കാം." (മുസ്ലിം)
9. അയ്യൂബ് ഇബ്നു ബഷീറില്‍ നിന്നും നിവേദനം. പ്രവാചകര്‍ (സ) പറഞ്ഞു: "നിങ്ങളിലൊരാള്‍ക്ക് മൂന്ന് പെണ്‍കുട്ടികളോ മൂന്ന് സഹോദരിമാരോ ഉണ്ടാവുകയും അവരോട് ഗുണം ചെയ്യുകയും ചെയ്താല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുക തന്നെ ചെയ്യും." (തുര്‍മുദി)
10. സൈദ് (റ)ല്‍ നിന്നും നിവേദനം. പ്രവാചകര്‍ (സ) പറഞ്ഞു: "അല്ലാഹു തന്‍റെ അടിമക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ അവന്‍റെ ഭക്ഷണപാനീയങ്ങളില്‍ കാണാന്‍ ആഗ്രഹിക്കുന്നു." (മുസ്നദ് അഹ്മദ് ബിന്‍ ഹന്‍ബല്‍)
11. ആയിശ (റ)ല്‍ നിന്നും നിവേദനം. പ്രവാചകര്‍ (സ) പറഞ്ഞു: "ഈത്തപ്പഴം സൂക്ഷിക്കാത്ത വീട്ടുകാര്‍ വിശപ്പനുഭവിക്കുന്നവരാണ്." (മുസ്ലിം)
12. അബൂ ഹുറൈറ (റ)ല്‍ നിന്നും നിവേദനം. പ്രവാചകര്‍ (സ) പറഞ്ഞു: "ഒരാള്‍ക്ക് രണ്ട് ഭാര്യമാരുണ്ടാവുകയും അവരിലൊരാളോട് അമിതമായി താല്‍പര്യം കാണിക്കുകയും ചെയ്താല്‍ അന്ത്യനാളില്‍ അവന്‍റെ ശരീരത്തിന്‍റെ ഒരു ഒരു ഭാഗം ക്ഷയിച്ച രീതിയില്‍ കടന്നുവരുന്നതായിരിക്കും." (തുര്‍മുദി)
13. ആയിഷ (റ)ല്‍ നിന്നും നിവേദനം. പ്രവാചകര്‍ (സ) പറഞ്ഞു: "ഒരു സ്ത്രീ തന്‍റെ ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്നും വല്ലതും ദാനം ചെയ്താല്‍ അവള്‍ക്കും അവളുടെ ഭര്‍ത്താവിനും കാവല്‍ക്കാരനും ഒരു പോലെ പ്രതിഫലം ലഭിക്കുന്നതാണ്. ഒരാള്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തിന്‍റെ തോത് മറ്റൊരാളുടെ പ്രതിഫലത്തില്‍ നിന്ന് കുറയുന്നതല്ല താനും." (ബുഖാരി)
14. അസ്മാഅ് (റ)ല്‍ നിന്നും നിവേദനം. പ്രവാചകന്‍ (സ) ഖുതുബ നിര്‍വഹിച്ച് കൊണ്ടിരിക്കെ പറഞ്ഞു. 'മൂന്ന് കാര്യങ്ങളിലൊഴികെ ആരെങ്കിലും കളവ് പറഞ്ഞാല്‍ അതവന്‍റെമേല്‍ എഴുതപ്പെടും. ഒരാള്‍ തന്‍റെ ഭാര്യയെ തൃപ്തിപ്പെടുത്താന്‍ കളവ് പറഞ്ഞു, മറ്റൊരാള്‍ രണ്ടാളുകള്‍ക്കിടയില്‍ സൗഹൃദമുണ്ടാക്കാന്‍ കളവുപറഞ്ഞു, മറ്റൊരാള്‍ യുദ്ധവേളയില്‍ കളവുപറഞ്ഞു.' (തുര്‍മുദി)
15. അബൂ ഹുറൈറ (റ)ല്‍ നിന്നു നിവേദനം. പ്രവാചകര്‍ (സ) പറഞ്ഞു: 'ഇബ്റാഹീം (അ) ചേലാകര്‍മ്മം നിര്‍വഹിച്ചു. എണ്‍പതാം വയസിലായിരുന്നു അദ്ധേഹം ചേലാകര്‍മം നിര്‍വഹിച്ചത്.' (ബുഖാരി)
16. ഇക്രിമ (റ)ല്‍ നിന്നും നിവേദനം. അദ്ധേഹം പറഞ്ഞു: 'ഇബ്നു അബ്ബാസ് (റ) തന്‍റെ മക്കളെ ചേലാകര്‍മം നിര്‍വഹിച്ചു. അവരുടെ നിര്‍ദേശപ്രകാരം വാദ്യകളിക്കാരുമായി ഞാന്‍ വന്നു. അവര്‍ കളിച്ചു. ഇബ്നു അബ്ബാസ് അവര്‍ക്ക് നാല് ദിര്‍ഹം വീതം ദാനമായി നല്‍കുകയും ചെയ്തു.' (അഖ്ബാറു മക്ക)
17. അബൂഹുറൈറ (റ)ല്‍ നിന്നും നിവേദനം. പ്രവാചകര്‍ (സ) പറഞ്ഞു. 'മൂന്ന് കാര്യങ്ങളല്ലാത്ത ഐഹിക വിനോദങ്ങള്‍ വൃതാവിലാകുന്നു. അമ്പെയ്ത്ത് മത്സരം സംഘടിപ്പിക്കുക, കുതിരയെ പരിശീലിപ്പിക്കുക, ഭാര്യയുമായി സല്ലപിക്കുക എന്നിവയാണാ മൂന്ന് കാര്യങ്ങള്‍.' (അബൂ ദാവൂദ്)
18. അബൂഹുറൈറ (റ)ല്‍ നിന്നും നിവേദനം. നബി (സ) പറഞ്ഞു. 'അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചെലവഴിച്ച ദീനാറിനേക്കാളും അടിമക്ക് നല്‍കിയ ദീനാറിനേക്കാളും ധാനമായി നല്‍കിയ ദീനാറിനേക്കാളും ഉത്തമം നിന്‍റെ കുടുംബത്തിന് വേണ്ടി ചെലവഴിക്കുന്ന ദീനാറാണ്.' (മുസ്ലിം)
19. സുറാഖ ബിന്‍ ജഅ്ഷമി (റ) ല്‍ നിന്നും നിവേദനം. അദ്ധേഹം പറഞ്ഞു. 'അല്ലാഹുവിന്‍റെ ദൂതരെ, അനറബി രാജാക്കന്മാര്‍ക്ക് തങ്ങളുടെ അനുയായികള്‍ അവര്‍ക്ക്മുന്നില്‍ സുജൂദ് ചെയ്യുന്നത് ഞങ്ങള്‍ കാണാറുണ്ട്. എന്നാല്‍ സുജൂദ് ചെയ്യപ്പെടാന്‍ ഏറ്റവും അര്‍ഹന്‍ താങ്കളാണ്'. (അത്കൊണ്ട് ഞങ്ങള്‍ താങ്കള്‍ക്ക് മുന്നില്‍ സുജൂദ് ചെയ്യുവാന്‍ അനുവാദം നല്‍കുമോ) പ്രവാചകന്‍ പറഞ്ഞു. 'ആരോടെങ്കിലും മറ്റൊരാള്‍ക്ക് വേണ്ടി ഞാന്‍ സുജൂദ് ചെയ്യാന്‍ കല്‍പ്പിക്കുമായിരുന്നെങ്കില്‍ ഭാര്യമാരോട് തങ്ങളുടെ ഭര്‍ത്താക്കള്‍ക്ക് സജൂദ് ചെയ്യാന്‍ ഞാന്‍ കല്‍പ്പിച്ചിരുന്നേനെ.' (മുസ്നദ് അഹ്മദ് ബിന്‍ ഹന്‍ബല്‍)
20. സഅദ് (റ)ല്‍ നിന്നും നിവേദനം. 'അല്ലാഹുവിന്‍റെ പ്രീതി കാംക്ഷിച്ചുകൊണ്ട് നീ ചെലവഴിക്കുന്നതിനെല്ലാം നിനക്ക് പ്രതിഫലം ലഭിക്കുക തന്നെ ചെയ്യും. നിന്‍റെ ഭാര്യയുടെ വായില്‍ വെച്ചുകൊടുക്കുന്ന ഉരുളയില്‍ പോലും.' (ബുഖാരി, മുസ്ലിം)
21. അബൂഹുറൈറ (റ)യില്‍ നിന്നും നിവേദനം. പ്രവാചകന്‍ (സ) പറഞ്ഞു. 'വിശ്വാസികളില്‍ നിന്ന് ഈമാന്‍ പരിപൂര്‍ണമായവര്‍ സല്‍സ്വഭാവികളും സ്വന്തം ഭാര്യയോട് ലാളിത്യത്തോടെ പെരുമാറുന്നവരുമാണ്.' (മുസ്നദുല്‍ ബസ്സാര്‍)
22. അബൂഹുറൈറ (റ)യില്‍ നിന്നും നിവേദനം: സ്ത്രീവര്‍ഗം വാരിയെല്ല് പോലെയാണ്. അതു നേരെയാക്കാന്‍ നീ അമിതമായി ആഗ്രഹിച്ചാല്‍ അതു പൊട്ടിപ്പോവുകയും അതുപേക്ഷിച്ചാല്‍ അവളില്‍ വളവുണ്ടായിരിക്കെ നിനക്ക് അവളുമായി സുഖിക്കാം.' (ബുഖാരി)
23. ഇബ്നു ഉമര്‍ (റ)ല്‍ നിന്നും നിവേദനം: 'സ്ത്രീ അവളുടെ ഗര്‍ഭം ദരിച്ചതുമുതല്‍ പ്രസവിക്കുന്നതുവരെയും പിന്നീട് മുലയൂട്ടുന്നതു വരെയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കഠിനാദ്ധ്വാനം ചെയ്യുന്നവന്‍റെതു പോലോത്ത പ്രതിഫലം ലഭിക്കുന്നതാണ്. അവള്‍ ഇതിനിടയില്‍ മരണപ്പെടുകയാണെങ്കില്‍ രക്തസാക്ഷിയുടെ പ്രതിഫലവും ലഭിക്കുന്നതാണ്. (മുസ്നദ് അബ്ദു ഇബ്നു ഹുമൈദ്)
24. ജാബിര്‍ (റ)ല്‍ നിന്നും നിവേദനം. 'ഒരു സ്ത്രീ ഒട്ടകക്കട്ടിലില്‍ നബിക്കരികില്‍ വന്ന് തന്‍റെ കുട്ടിയെ ഉയര്‍ത്തിക്കാണിച്ച് ചോദിച്ചു; അല്ലാഹുവിന്‍റെ ദൂതരെ, ഈ കുട്ടി ഹജ്ജ് ചെയ്താല്‍ പരിഗണനീയമാണോ? പ്രവാചകന്‍ (സ) പറഞ്ഞു: "അതേ, അതിനുള്ള പ്രതിഫലം നിനക്കായിരിക്കും." (മുസ്ലിം)
അനസ് അബൂബക്കര്‍
ഹദീസ് ഡിപ്പാര്‍ട്ട്മെന്‍റിലെ ഗവേഷകനാണ് ലേഖകന്‍
very nice
ReplyDeleteകിതാബുന്നഫഖതി അലൽ ഇയാൽ ഇബ്നു അബൂ ദുൻയയുടെ മറ്റൊരു
ReplyDeleteഗ്രന്ഥമാണ്