ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി; ഇല്‍മുല്‍ ഹദീസിലെ ജ്ഞാനപ്രഭ
പ്രവാചകാധ്യാപന ശാസ്ത്രത്തിലെ അദ്വിതീയനായ പണ്ഡിതനാണ് ഹാഫിള്വ് ഇബ്നു ഹജര്‍ അല്‍അസ്ഖലാനി. ഹദീസ് മേഖലയിലെ അമീറുല്‍ മുഅ്മിനീന്‍ എന്ന പേരില്‍ വിഖ്യാതനായ അദ്ദേഹത്തിന്‍റെ പൂര്‍ണനാമം ശിഹാബുദ്ദീന്‍ അബുല്‍ ഫദ്ല്‍ അഹ്മദ് ബിന്‍ അലി ബിന്‍ മുഹമ്മദുല്‍ കിനാനി അശ്ശാഫിഈ എന്നാണ്. ഫലസ്തീനിലെ അസ്ഖലാനാണ് പ്രപിതാക്കളുടെ ദേശമെങ്കിലും കൈറോയിലായിരുന്നു തന്‍റെ ജീവിതവും മരണവും. ഇബ്നു ഹജര്‍ എന്നത് കുടുംബവേര് ചെന്നെത്തുന്ന ടുണീഷ്യയിലെ സ്ഥലത്തേക്ക് ചേര്‍ത്താണെന്ന നിഗമനത്തിലാണ് ചരിത്രകാരിലധികവും.
ഈജിപ്തിലെ വിഖ്യാത വ്യാപാരകുടുംബത്തില്‍ ഹിജ്റ 773 ശഅ്ബാന്‍ 23ന് ജനനം. നാഗരികതകളുടെ കഥ പറയുന്ന നൈല്‍ നദിയോട് തൊട്ടുചേര്‍ന്നായിരുന്നു ജډവീട്. പിതാവിന് കണ്‍കുളിര്‍മയാകും മുമ്പേ മൃതിയടഞ്ഞ കുഞ്ഞിന് പകരമായി മറ്റൊരു സഹോദരന്‍ വരാനുണ്ടെന്ന് ശൈഖ് യഹ്യ സ്വനാഫീരി എന്ന മഹാന്‍ സന്തോഷവാര്‍ത്തയറിയിച്ചിരുന്നത് ഒരു നിയോഗം പോലെ വന്നു, പില്‍ക്കാലത്ത്. തുജ്ജാറുല്‍ മകാരിമെന്ന കച്ചവടസംഘത്തിലെ പ്രമുഖനും പണ്ഡിതനുമായ പിതാവ് അലി നൂറുദ്ദീനൊന്നിച്ചുള്ള കുഞ്ഞുനാളിലെ സാഹിതീയ കൂട്ടുകെട്ടുകളും ഗുരുസമ്പര്‍ക്കങ്ങളും ഏറെക്കാലമനുഭവിച്ചില്ലെങ്കിലും ഭാവി ജീവിതത്തിലെ വൈജ്ഞാനികോന്നതികള്‍ക്കത് നിദാനമായെന്നദ്ദേഹം തന്നെ സമ്മതിക്കുന്നുണ്ട്. കുടുംബത്തിന്‍റെ സല്‍പ്പേരും തന്‍റെ ജ്ഞാനോത്സുകതയും ഇതിന് ആക്കം കൂട്ടി.
സകിയ്യുദ്ദീനുല്‍ ഖറൂബി എന്ന ബന്ധുവിനെ രക്ഷാകര്‍തൃത്വമേല്‍പിക്കാനായിരുന്നു പിതാവിന്‍റെ വില്‍പ്പത്രം. നാലാം വയസില്‍ ഉമ്മയും നഷ്ടപ്പെട്ടതോടെ തികച്ചും അനാഥമായിത്തീര്‍ന്നൊരു ബാല്യത്തിലാണ് വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുന്നതിലേക്ക് അസ്ഖലാനി ശ്രദ്ധ തിരിക്കുന്നത്. ചെറുപ്പത്തിലേ അപാര ബുദ്ധിവൈഭവം കാണിച്ച മഹാന്‍ ഒരു ദിവസത്തിനകം സൂറതു മര്‍യം മനഃപാഠമാക്കിയിരുന്നു. കാണുന്നതെന്തും മനഃപാഠമാക്കുന്ന ഈ അസാമാന്യ ശേഷിയെ ഫോട്ടോഗ്രഫിക് മെമ്മറി എന്നു വിശേഷിപ്പിക്കുന്നുണ്ട് ശൈഖ് അലി ജുമുഅ, മജാലിസുത്ത്വയ്യിബീന്‍ എന്ന പണ്ഡിതാനുസ്മരണ ടി.വി പ്രോഗ്രാമില്‍.
പന്ത്രണ്ടാം വയസില്‍ തന്നെ മസ്ജിദുല്‍ ഹറമില്‍ തറാവീഹിന് ഇമാമായി നില്‍ക്കാന്‍ ഭാഗ്യം ലഭിച്ച ഖറൂബിയൊന്നിച്ച ആദ്യ ഹജ്ജ് വേളയിലാണ് അഫീഫുദ്ദീന്‍ അബ്ദൂല്ല നശാവുരിയില്‍ നിന്ന് സ്വഹീഹ് ബുഖാരി ഓതിപ്പഠിക്കാനുമവസരമൊത്തത്. തുടര്‍ന്ന് അല്‍ഹാവിസ്സ്വഗീര്‍, ഉംദഃ, ഹരീരിയുടെ അല്‍മില്‍ഹഃ, മുഖ്തസ്വറുബ്നില്‍ ഹാജിബ് തുടങ്ങി പല ഗ്രന്ഥങ്ങളും മനഃപാഠമാക്കിയ അസ്ഖലാനിക്ക് 787ല്‍ ഖറൂബിയുടെ വിയോഗത്തോടെ വിജ്ഞാനമേഖലയിലെ നല്ലൊരു പ്രചോദകനെ നഷ്ടപ്പെടുകയുണ്ടായി. ഇതുകാരണം മൂന്ന് വര്‍ഷത്തോളം കച്ചവടാവശ്യങ്ങളില്‍ വ്യാപൃതനാവുകയും കുലത്തൊഴിലിനോടു നീതിപൂര്‍വം ബന്ധപ്പെടുകയും ചെയ്തു.
അനാഥത്വത്തിന്‍റെ കയ്പ്പുനീര്‍ കുടിച്ചുവളര്‍ന്ന തന്‍റെ ജീവിതമത്രയും പരീക്ഷണങ്ങള്‍ നിറഞ്ഞതായിരുന്നു. മാതാവും പിതാവുമില്ലാത്ത തനിക്ക് രണ്ടാനുമ്മയെന്ന് വിശേഷിപ്പിക്കാവുന്ന ഏക സഹോദരി സിത്തുറക്ബിന്‍റെ അപ്രതീക്ഷിത മരണം സൃഷ്ടിച്ച ആഘാതം ഒരു ആങ്ങളയുടെ സ്നേഹവായ്പോടെ ഓര്‍ത്തെടുക്കുന്നുണ്ടദ്ദേഹം ഇന്‍ബാഉല്‍ ഗുമുര്‍ ബിഅബ്നാഇല്‍ ഉമുര്‍ എന്ന കൃതിയില്‍. ഈജിപ്തില്‍ പലപ്പോഴായി പടര്‍ന്ന് പിടിച്ച പ്ലേഗ് മഹാമാരിയില്‍ തന്‍റെ മൂന്ന് പെണ്‍മക്കള്‍ ജീവച്ഛവമായി കിടന്നതിലുള്ള പിതാവിന്‍റെ സാന്ത്വനവാക്കുകള്‍ ബദലുല്‍ മാഊന്‍ ബിഫള്വ്ലി ത്വാഊന്‍ എന്ന കൃതിയില്‍ വിശ്വാസികള്‍ക്കു സാന്ത്വനമായി നിലകൊള്ളുന്നു.
ഹിജാസ്, ശാം, അലെപ്പോ, അലക്സാണ്ട്രിയ, ഗസ്സ, ഡമസ്കസ് തുടങ്ങി അനവധി ദേശങ്ങളിലേക്ക് വൈജ്ഞാനികാവശ്യങ്ങള്‍ക്കായി യാത്രകള്‍ നടത്തി. ഹദീസ് സംബന്ധമായി നടത്തിയ നിര്‍ണായകമായ ഈ രിഹ്ലകളത്രയും ക്ലേശങ്ങള്‍ നിറഞ്ഞതായിരുന്നു. യമനിലേക്കുള്ള ഒരു യാത്രാമധ്യേ കപ്പല്‍ മറിഞ്ഞ് ഗ്രന്ഥശേഖരം മുങ്ങിയത് അതീവ ശ്രമകരമായാണ് വീണ്ടെടുക്കാനായത്. ഒട്ടനവധി കവിതകള്‍ രചിച്ച തന്‍റെ കവിതാസമാഹാരം ദീവാന്‍ ഇബ്നിഹജര്‍ എന്ന പേരില്‍ വിശ്രുതമാണ്. പ്രകീര്‍ത്തിച്ചും അധിക്ഷപിച്ചും ആശയസംവേദനം നടത്തുന്നവര്‍ക്ക് നിമിഷനേരത്തിനകം പദ്യരൂപത്തില്‍ മറുപടി നല്‍കാനുള്ളൊരു സവിശേഷ സര്‍ഗസിദ്ധി പിതാവില്‍ നിന്നദ്ദേഹം അനന്തരമെടുത്തിരുന്നു.
ഇരുപതാം വയസില്‍ വിജ്ഞാന രംഗത്ത് തിരികെയെത്തിയതോടെ അതുല്യനായൊരു പണ്ഡിതന്‍റെ ഉയിര്‍ത്തെഴുന്നേല്‍പിനു വഴിയൊരുങ്ങി. സാഹിത്യ, കവന മേഖലകളില്‍ വികാസം പ്രാപിക്കുമ്പോഴാണ് ദൈവികപ്രേരണയാല്‍ മുഴുസമയ ഹദീസ് ചിന്തയിലദ്ദേഹം ആകൃഷ്ടനാവുന്നത്. ഹിജ്റ 796 മുതല്‍ പത്തുവര്‍ഷക്കാലം ഹാഫിള്വുല്‍ ഇറാഖിയുടെ കൂടെ ഹദീസ് പഠനത്തിനായി നീക്കിവെച്ചത് വഴിത്തിരിവായി മാറി. നിവേദക പരമ്പരയായും പ്രവാചക വചനങ്ങളുടെ ആശയങ്ങളായും ഇല്‍മുല്‍ ഹദീസിലെ നിരവധി ശാഖകളുടെ കടലാഴങ്ങള്‍ സാവേശം നീന്തിത്തുടിച്ചതിനാല്‍ തന്നെ സ്വന്തം പുത്രന്‍ അബൂസുര്‍അയെക്കാളും ഹാഫിള്വുല്‍ ഇറാഖി പ്രതീക്ഷയര്‍പ്പിച്ചത് അസ്ഖലാനിയിലായിരുന്നു.
അധ്യാപനത്തിനുള്ള ആദ്യ സമ്മതവും യൗവനത്തില്‍ തന്നെ കരഗതമാക്കിയ കഥാപുരുഷന് ചരിത്രത്തിലുള്ള അഭിനിവേശം ശക്തമാകുന്നതും ഇതേ കാലയളവിലാണ്. ഹദീസ് നിവേദകരുടെ ചരിത്രം അനാവരണം ചെയ്യുന്ന തഹ്ദീബുത്തഹ്ദീബ്, തഖ്രീബുത്തഹ്ദീബ്, അല്‍ഇസ്വാബ ഫീ തംയീസി സ്വഹാബ, അദ്ദുററുല്‍ കാമിന, ലിസാനുല്‍ മീസാന്‍ തുടങ്ങി വിശ്രുത ഗ്രന്ഥങ്ങളുടെ രചനയിലേക്ക് ഇതദ്ദേഹത്തെ വഴിനടത്തി. ഇബ്നു മുലഖ്ഖിന്‍, സിറാജുല്‍ ബുല്‍ഖൈനി തുടങ്ങി വിശ്രുത കര്‍മശാസ്ത്ര വിശാരദരുടെ പക്കല്‍ നിന്ന് റൗള്വ, മിന്‍ഹാജ് തുടങ്ങിയ ഗ്രന്ഥങ്ങളും, ഭാഷാപണ്ഡിതനായ ഫൈറൂസാബാദി, നൂറുദ്ദീനുല്‍ ഹൈഥമി, സയ്യിദഃ മര്‍യം ബിന്‍ത് അല്‍ അദ്റഈ തുടങ്ങിയ മഹിളാരത്നങ്ങളില്‍ നിന്നടക്കം അറുനൂറ്റി മുപ്പതിലധികം ഗുരുവര്യരില്‍ നിന്നായി വിവിധ ജ്ഞാനമേഖലകളില്‍ നൈപുണ്യം നേടിയെടുക്കുകയുണ്ടായി. തനിക്ക് വിദ്യ പറഞ്ഞുതന്ന മഹല്‍വ്യക്തിത്വങ്ങളെ പ്രതിപാദിക്കുന്ന അല്‍മജ്മഉല്‍ മുഅസ്സിസ് ലില്‍മുഅ്ജമില്‍ മുഫഹ്രിസ് എന്ന പ്രത്യേക ഗ്രന്ഥം തന്നെയുണ്ട്.
പഠിക്കുന്ന ഗ്രന്ഥങ്ങളെല്ലാം ഓതിക്കൊടുക്കാനുള്ള ഇജാസത്ത് വാങ്ങലും അദ്ദേഹത്തിന്‍റെ സവിശേഷ ശൈലിയായിരുന്നു. ഗുരുത്വവും പൊരുത്തവുമുള്ള അധ്യാപനം ദേശാന്തരങ്ങളില്‍ പ്രസിദ്ധിയാര്‍ജിച്ചതോടെ നിരവധി വിജ്ഞാനദാഹികള്‍ അവിടുത്തേക്കൊഴുകി. തൊള്ളായിരത്തില്‍ പരം ശിഷ്യډാരെ അല്‍ജവാഹിറു വദ്ദുററില്‍ അക്ഷരമാലാക്രമത്തില്‍ ചുരുക്കി വിവരിക്കുന്നുണ്ട്. മുഹമ്മദുസ്സഖാവി, സകരിയ്യല്‍ അന്‍സ്വാരി, ഇബ്നു ഖുഥ്വലൂബുഗാ, സുലൈമാനുല്‍ കാഫീജി തുടങ്ങിയവരവരില്‍ പ്രമുഖരാണ്. അല്‍അസ്ഹര്‍ സര്‍വകലാശാല, ജാമിഅ് ത്വൂലൂന്‍, അല്‍ഖുബ്ബതുല്‍ മന്‍സ്വൂരിയ്യ, ഹൂസൈനിയ്യ, ജമാലിയ്യ, ശൈഖൂനിയ്യ, ബീബര്‍സിയ്യ, സ്വലാഹിയ്യ തുടങ്ങി അന്നത്തെ പ്രമുഖ ഇസ്ലാമിക ജ്ഞാനകേന്ദ്രങ്ങളിലെല്ലാം അദ്ദേഹത്തിന്‍റെ സേവനം ലഭ്യമായതായി കാണാം.
ഹദീസ്, ചരിത്രം, കര്‍മശാസ്ത്രം തുടങ്ങി അദ്ദേഹത്തിന്‍റെ രചനാലോകം മുസ്ലിം ലോകത്തിന് കനപ്പെട്ട സംഭാവനകളാണ് നല്‍കിയത്. സ്വഹീഹ് ബുഖാരിയുടെ വ്യാഖ്യാനമായ ഫത്ഹുല്‍ ബാരി ഇതില്‍ പ്രഥമ ഗണനീയമാണ്. അതിലുപരി ആശയങ്ങള്‍ പരതേണ്ടെന്നര്‍ത്ഥത്തില്‍ ലാ ഹിജ്റത ബഅ്ദല്‍ ഫത്ഹി എന്ന ദ്വയാര്‍ത്ഥ പ്രയോഗം തന്നെയുണ്ട്. ഇരുപത്തിമൂന്ന് വര്‍ഷത്തെ പരിശ്രമഫലമായ ഈ അമൂല്യ ഗ്രന്ഥരചന പൂര്‍ത്തിയായപ്പോള്‍ ഈജിപ്ത് കണ്ടതില്‍ മികച്ചൊരു വിരുന്നൊരുക്കിയത് ചരിത്രരേഖകള്‍ അടയാളപ്പെടുത്തുന്നുണ്ട്. സമകാലികനും ഹനഫി മദ്ഹബുകാരനുമായിരുന്ന ബദ്റുദ്ദീനുല്‍ ഐനി എന്ന പണ്ഡിതനുമായി തദ്വിഷയകമായി നടന്ന വാഗ്വാദങ്ങളും എതിര്‍പ്പുകളും ഗവേഷണപഠനങ്ങള്‍ക്ക് വിധേയമാവുകയുണ്ടായി.
നുസ്ഹതുന്നള്വ്ര്‍ ഫീ തൗള്വീഹി നുഖ്ബതുല്‍ ഫിക്ര്‍ എന്ന തന്‍റെ ചെറുഗ്രന്ഥം ഹദീസ് നിദാനശാസ്ത്രത്തിലെ ശ്രദ്ധേയ രചനകളിലൊന്നാണ്. ആദ്യമായി ഇന്ത്യയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥം, നിലവിലുണ്ടായിരുന്ന പല നിയമങ്ങളെയും പുനരാവിഷ്കരിച്ച് കൊണ്ട് സരളമായ രീതിയിലാണ് സംവിധാനിച്ചിരിക്കുന്നത്. മത്നും ശര്‍ഹും ഒരാള്‍ തന്നെ കോര്‍ത്തിണക്കിയതെന്ന സവിശേഷതയുള്ള ഗ്രന്ഥഭാഗങ്ങള്‍ യാത്രാവേളകളിലെഴുതിയെന്നാണെന്ന് നിരീക്ഷിക്കുന്നവരുണ്ട്. കര്‍മശാസ്ത്രവുമായി ബന്ധപ്പെടുന്ന 1500ലധികം ഹദീസുകള്‍ സമാഹരിച്ച കൃതിയാണ് ബുലൂഗുല്‍ മറാം ഫീ അദില്ലതില്‍ അഹ്കാം. കേരളത്തിലുള്‍പ്പെടെ ഇസ്ലാമിക ലോകത്തൊന്നടങ്കമുള്ള ഉന്നത കലാശാലകളിലെ പാഠ്യപദ്ധതിയില്‍ ഇടം നേടിയവയാണ് രണ്ടുരചനകളും എന്നതുമാത്രം മതി ഇവയുടെ കാലാതീത പ്രസക്തി ബോധ്യമാവാന്‍.
സൈലഈയുടെ അല്‍ഹിദായ, റാഫിഈയുടെ ശര്‍ഹുല്‍ വജീസ്, കശ്ശാഫിന്‍റെ തഫ്സീര്‍ എന്നിവയിലെ ഹദീഥുകള്‍ മൂലഗ്രന്ഥങ്ങളിലേക്ക് ചേര്‍ത്തുള്ള തഖ്രീജ് കിതാബുകള്‍, പ്രമുഖ ഗ്രന്ഥങ്ങളിലിടം നേടാത്ത ഹദീസുകളുടെ സമാഹാരമായ സവാഇദ് ഗ്രന്ഥം, വിഷയകേന്ദ്രീകൃതമായ അജ്സാഉകള്‍, തിരുവചനങ്ങളുടെ പ്രധാനഭാഗം അടര്‍ത്തിയെടുത്ത അഥ്റാഫ് ഗ്രന്ഥങ്ങള്‍ തുടങ്ങി ഹദീഥില്‍ സ്മര്യപുരുഷന്‍റെ തൂലികയെത്താത്തിടം വിരളമാണ്. മറ്റു വിജ്ഞാനീയങ്ങളിലും സമഗ്ര സംഭാവനകളര്‍പ്പിച്ച സ്മര്യപുരുഷന്‍റെ ഗ്രന്ഥങ്ങള്‍ നൂറ്റമ്പതില്‍പരമാണെന്ന് രേഖപ്പെടുത്തുന്നുണ്ട് ശൈഖ് സഖാവി.
നാലു കര്‍മശാസ്ത്ര മദ്ഹബുകളിലും പാണ്ഡിത്യം നേടിയ അദ്ദേഹം ഈജിപ്തിലെ പരമോന്നത നീതിന്യായ കോടതിയുടെ മേധാവിയായും സേവനം ചെയ്തു. രാഷ്ട്രീയ വ്യവഹാരങ്ങളില്‍ തല്‍പരനല്ലാതിരുന്നിട്ടും മംലൂക് ഭരണാധികാരികളുടെ സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു ഈ പദവിയദ്ദേഹം ഏറ്റെടുത്തത്. പ്രശംസനീയ രീതിയില്‍ രണ്ടര പതിറ്റാണ്ടുകാലം അദ്ദേഹം നടത്തിയ വ്യവഹാരങ്ങള്‍ മംലൂക് ഭരണചരിത്രത്തിന്‍റെ കൂടി ഭാഗമായിത്തീര്‍ന്നു, പില്‍ക്കാലത്ത്. ഭരണകൂടത്തിനെതിരായി പോലും വിധിപറഞ്ഞ നിതാന്തമായ നീതിബോധം പലപ്പോഴായി സംഭവിച്ച സ്ഥാനഭ്രഷ്ടങ്ങള്‍ക്കും ഇടവരുത്തി. 827 മുതല്‍ തുടര്‍ന്ന ഈ അവസ്ഥാന്തരങ്ങളെ ഉപജീവിച്ച് അതുവരെ ഖാള്വിമാരായവരുടെ ജീവചരിത്രം റഫ്ഉല്‍ ഇസ്വ്ര്‍ അന്‍ ഖുള്വാതി മിസ്വ്ര്‍ എന്നപേരിലദ്ദേഹം എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഈജിപ്തിലെ പരമാധികാരത്തിലിരുന്ന് ഖാള്വില്‍ ഖുള്വാത് ആയി സേവനമനുഷ്ഠിക്കുമ്പോഴും, അസാമാന്യ നേതൃപാടവവും സാമൂഹ്യ പ്രതിബദ്ധതയും അദ്ദേഹത്തെ ജനകീയനാക്കിത്തീര്‍ത്തു.
ഇന്‍ബാഉല്‍ ഗുമുര്‍, അല്‍മജ്മഉല്‍ മുഅസ്സിസ്, റഫ്ഉല്‍ ഇസ്വ്ര്‍ എന്നീ കൃതികളില്‍ ചിതറിക്കിടന്ന മഹാന്‍ തന്നെ കുറിച്ചിട്ട സംഭവബഹുലമായ ജീവചരിത്രയേടുകള്‍ പ്രമുഖ ശിഷ്യന്‍ മുഹമ്മദുസ്സഖാവി അല്‍ ജവാഹിറു വദ്ദുറര്‍ ഫീതര്‍ജമതിശൈഖില്‍ ഇസ്ലാം ഇബ്ന്‍ ഹജര്‍ എന്ന രണ്ടു വാള്യങ്ങളുള്ള സ്മരണികയില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്. സഖാവിയുടെ തന്നെ അള്വൗഉല്ലാമിഅ് ഫീ അഅ്യാനില്‍ മിഅതിത്താസിഅ് എന്ന ഗ്രന്ഥത്തിലും, ബദ്റുദ്ദീനുല്‍ ബിശ്തകീയുടെ അല്‍മഥാലിഉല്‍ ബദ്രിയ്യയിലും തല്‍സംബന്ധമായ വിവരണങ്ങള്‍ കാണാം.
ഇസ്ലാമിക ജ്ഞാനലോകത്തിന് തുല്യതയില്ലാത്ത സംഭാവനകള്‍ നടത്തിയ സ്മര്യപുരുഷന്‍റെ ജീവിതം നൂറ്റാണ്ടുകള്‍ക്കിപ്പുറവും തലമുറകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. ഓക്സ്ഫഡ് യൂനിവേഴ്സിറ്റി പ്രസിന്‍റെ മുസ്ലിം നാഗരികതയുടെ നിര്‍മാതാക്കള്‍ എന്ന ശ്രദ്ധേയമായ പുസ്തക പരമ്പരയിലെ ഇബ്നു ഹജര്‍ അസ്ഖലാനിയുടെ ജീവിതഭാഗം പാശ്ചാത്യ അക്കാദമിക വൃത്തങ്ങളിലും അദ്ദേഹത്തെ ലബ്ധപ്രതിഷ്ഠനാക്കി. കെവിന്‍ ആര്‍ ജാക്വിസ് തയ്യാറാക്കിയിരിക്കുന്ന ഈ ജീവചരിത്രം പാണ്ഡിത്യ പ്രകടനത്തിന്‍റെ പ്രാരംഭദശ, അല്‍ മുഅയ്യദ് ശൈഖും രാഷ്ട്രീയപ്രവേശവും, ന്യായാധിപ വൈദഗ്ദ്യം, അനശ്വര ഖ്യാതി തുടങ്ങി നാല് ഭാഗങ്ങളായാണ് പ്രധാനമായും വിഭജിക്കുന്നത്. സംഭവബഹുലമായ എഴുപത്തി ഒമ്പത് വര്‍ഷത്തെ ജീവിതം കൊണ്ട് തിരുവരുളുകളെ പരന്നൊഴുക്കി ഓര്‍മകളില്‍ അമരപ്രതിഷ്ഠ നേടി കടന്നുപോയ ആ പണ്ഡിതജ്യോതിസ്സ് നമ്മുടെ കാലത്ത് പുനര്‍വായനകളേറെയാവശ്യപ്പെടുന്നുണ്ട്.
മുഹമ്മദ് ഉനൈസ് ഹുദവി
ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഹദീസ് ആന്‍ഡ് റിലേറ്റ്ഡ് സയന്‍സിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ദാറുല്‍ ഹുദാ സെക്കന്‍ഡറി വിഭാഗം അധ്യാപകനുമാണ് ലേഖകന്‍.
good and dependable source
ReplyDelete