ഹദീസ് വിമര്‍ശനം; തിരുത്തപ്പെടേണ്ട ധാരണകള്‍
'സാമാന്യ യുക്തിക്ക് നിരക്കാത്തതിനാല്‍' ഹദീസിനെ നിരാകരിക്കുക'എന്നത് സമകാലിക മുസ്ലിം ലോകത്തെ ചില പണ്ഡിതന്മാര്‍ക്കിടയില്‍ സാധാരണായിട്ടുണ്ട്. ഹദീസിന്‍റെ രേഖകള്‍ കൃത്യമായിരുന്നാല്‍ കൂടി ശാസ്ത്ര വിരുദ്ധം എന്നോ യുക്തി രഹിതം എന്നോ പറഞ്ഞ് പല ഹദീസുകളെയും ഈ പണ്ഡിതന്മാര്‍ മാറ്റിവെക്കുന്നു. സ്വഹീഹുല്‍ ബുഖാരി, സ്വഹീഹ് മുസ്ലിം തുടങ്ങിയ ആധികാരിക ഗ്രന്ഥങ്ങളില്‍ വന്ന ഹദീസുകള്‍ വരെ ആധുനിക കാലത്ത് നിഷേധിക്കപ്പെടാന്‍ പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്. ചില ഹദീസുകളില്‍ പ്രത്യക്ഷത്തില്‍ കാണുന്ന വൈരുദ്ധ്യമാണ് ഒന്നാമത്തെ കാരണം. സാമാന്യ ബുദ്ധി, മാനുഷിക മൂല്യം, ശാസ്ത്രം എന്നിവയോടൊക്കെ ചിലപ്പോഴൊക്കെ ഹദീസ് പ്രത്യക്ഷത്തില്‍ വിയോജിക്കുന്നു എന്നതാണ് മറ്റൊരു കാരണം. എന്നാല്‍ അതിപ്രധാനമായ മൂന്നാമത്തെ കാരണം മനുഷ്യ ബുദ്ധിയുടെ അപര്യാപ്തമാണ്.
ഇസ്ലാമികാവിര്‍ഭാവത്തിന്‍റെ ആദ്യ നൂറ്റാണ്ടുകളില്‍ തന്നെ ഹദീസ് നിഷേധവുമായി ചിലര്‍ രംഗപ്രവേശം ചെയ്തിരുന്നു. ഹദീസുകളില്‍ വരുന്ന പ്രത്യക്ഷത്തില്‍ മനുഷ്യബുദ്ധിക്കതീതമായ കാര്യങ്ങളെ വിശദീകരിക്കാന്‍ പോലും ശ്രമിക്കാതെ നിഷ്കരുണം തള്ളിക്കളയുകയായിരുന്നു അവര്‍. മനുഷ്യബുദ്ധിക്ക് മതകാര്യങ്ങളില്‍ ഇടപെടാനും അവയില്‍ തീരുമാനങ്ങള്‍ കൈകൊള്ളാനും അര്‍ഹതയുണ്ടെന്നായിരുന്നു അവരുടെ വാദം. ഇതിനെ തുടര്‍ന്ന് യുക്തിയുടെ പരിമിതമായ പരിധിക്കുള്ളില്‍ ഒതുങ്ങാത്ത മതത്തില്‍ സര്‍വാംഗീകൃതമായ പലതും ഇവര്‍ക്ക് നിഷേധിക്കേണ്ടി വന്നു. സിഹ്റും കണ്ണേറും നബി(സ്വ)യുടെ മിഅ്റാജുമെല്ലാം നിഷേധിക്കപ്പെട്ടു. എന്നാല്‍ ഹദീസിന്‍റെ പ്രമാണികത വ്യക്തമാക്കുന്ന ഉസൂലില്‍ പ്രാഗത്ഭ്യമുണ്ടായിരുന്ന അക്കാലത്തെ പണ്ഡിതന്മാര്‍ ഇത്തരം ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കി. ഇമാം റാസി, ഇമാം ഗസ്സാലി, അബുല്‍ അശ്അരി(റ) പോലെയുള്ള പ്രഗത്ഭരായ മുസ്ലി പണ്ഡിതര്‍ ബുദ്ധിയുടെ പരിമിതിയെ കുറിച്ച് വിശദീകരിക്കുകയും യുക്തിയെ മാനദണ്ഡമാക്കുന്നതിലെ അര്‍ഥരാഹിത്യം വ്യക്തമാക്കുകയും ചെയ്തു. ഹദീസിനെ കുറിച്ച് പ്രമാണികത വിശദീകരിക്കുന്ന നിരവധി ഗ്രന്ഥങ്ങള്‍ ഇക്കാലത്ത് വിരചിതമായി.
എന്നാല്‍ ചരിത്രം വീണ്ടും ആവര്‍ത്തിക്കുന്നതാണ് ഇന്ന് കാണാനാവുന്നത്. മുഅ്തസിലുകള്‍ കൂട്ടുപിടിച്ചത് യുക്തിവാദമായിരുന്നുവെങ്കില്‍ കൊളോണിയല്‍ ഭരണ കാലത്ത് പ്രചാരം സിദ്ധിച്ച ചില ആശയങ്ങളാണ് പുതിയ വിമര്‍ശനങ്ങള്‍ക്ക് വഴി തെളിയിച്ചിരിക്കുന്നത്. ബ്രിട്ടനും സഖ്യശക്തികളും സ്ഥാപിച്ച കോളനികളില്‍ മതേതരമെന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ ഫലമായി അവിടെ നിന്ന് ഉയര്‍ന്നു വന്ന മുസ്ലിം ചിന്തകരും ബുദ്ധിജീവികളും മതത്തെ നിരാകരിക്കുന്ന ശാസ്ത്രം പഠിച്ചുവളര്‍ന്നു. ഇസ്ലാമിക വിരുദ്ധരായ ഓറിയന്‍റലിസ്റ്റുകളുടെ കൃതികളായിരുന്നു ഇസ്ലാമിനെ മനസ്സിലാക്കാനുള്ള ഇവരുടെ ആശ്രയം. മുസ്ലിംകള്‍ അതുവരെ അംഗീകരിച്ചു വന്നിരുന്ന പ്രമാണങ്ങളെ മനുഷ്യബുദ്ധിയുടെ സൃഷ്ടിയായ ശാസ്ത്രം കൊണ്ട് അളക്കുകയും ശാസ്ത്രത്തിന് വഴങ്ങാത്തവയെ തള്ളുകയും ചെയ്യുന്നിടത്തേക്കാണ് ഇത് നയിച്ചത്. നിലവില്‍ പാശ്ചാത്യ ലോകത്ത് ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന പലരും ഈ പ്രവണതയുടെ ഇരകളോ പ്രയോക്താക്കളോ ആണ്. സ്വാഭാവികമായും ഇവരുടെ പ്രധാനപ്പെട്ട വിമര്‍ശനങ്ങളില്‍ പലതും ഹദീസിനെ കുറിച്ചായിരുന്നു.
ഹദീസിന്‍റെ ഉള്ളടക്കത്തെ വിമര്‍ശിക്കാന്‍ പലപ്പോഴും ഉന്നയിക്കപ്പെടുന്ന കാരണം അവയത്രയും സാമാന്യ ബുദ്ധിക്ക് നിരക്കുന്നില്ല എന്നതാണ്. സത്യത്തില്‍ സാമാന്യ ബുദ്ധി എന്നതു തന്നെ സാങ്കല്‍പികവും ആപേക്ഷികവുമാണ്. ദേശത്തിനും കാലത്തിനും സംസ്കാരത്തിനുമനുസരിച്ച് മാറാവുന്ന ഒന്ന്. കാലങ്ങള്‍ക്ക് മുമ്പ് സാമാന്യേനെ അംഗീകരിക്കപ്പെട്ടിരുന്ന കാര്യം ഇപ്പോള്‍ സാമാന്യ ബുദ്ധിക്ക് നിരക്കാത്തതായിരിക്കാം. പാശ്ചാത്യ ലോകത്ത് സാമാന്യേനെ അംഗീകരിക്കപ്പെടുന്ന കാര്യം പൗരസ്ത്യ രാജ്യങ്ങളില്‍ സാമാന്യ ബുദ്ധിയുടെ പിരിധിക്കപ്പുറത്താവാം. വിശ്വാസത്തിനും മതത്തിനും അത്ര പ്രാധാന്യം കല്‍പിക്കാത്ത പാശ്ചാത്യ പണ്ഡിതരെ സംബന്ധിച്ചിടത്തോളം ഈ സാമാന്യ ബുദ്ധിയാണ് മത പ്രമാണങ്ങളെ അളക്കാനുള്ള ഏക മാനദണ്ഡം. ദൈവീക വെളിപാടുകളായ ഹദീസുകളെ സ്വീകരിക്കുകയും നിരാകരിക്കുകയും ചെയ്യുന്നതിന് ഈ സാമാന്യ യുക്തിയെ സാനദണ്ഡമാക്കുക എന്നത് തന്നെ യുക്തി രഹിതമാണ്. 'സ്വാഷ്ടപ്രകാരമല്ല അവിടുന്ന് സംസാരിക്കുന്നത്. മറിച്ച് അവിടുത്തേക്ക് ഇറക്കപ്പെടുന്ന ദൈവിക വെളിപാട് പ്രകാരമാണ്'(വി.ഖു.)
ഹദീസിലെ ചില നിര്‍ദേശങ്ങള്‍ മാനുഷിക മൂല്യങ്ങള്‍ക്ക്
യോജിക്കുന്നതെല്ലന്നതാണ് മറ്റൊരു വിമര്‍ശം. ഇവിടെയും മുകളില്‍ ഉന്നയിച്ച കാര്യം പ്രസക്തമാകുന്നു. എന്താണ് മാനുഷിക മൂല്യം? കൃത്യമായൊരു നിര്‍വചനം അസാധ്യമായൊരു പദമാണത്. വ്യക്തിയുടെ ജീവിത സാഹചര്യത്തിനനുസരിച്ച് ഈ മൂല്യത്തിന്‍റെ മാനദണ്ഡങ്ങളിലും നിര്‍വചനങ്ങളിലും മാറ്റം വരുന്നു. ഉദാഹരണം പുരുഷന്മാര്‍ക്ക് മാത്രം വോട്ടവകാശമുള്ള കാലം ഒരു നൂറ്റാണ്ടിനപ്പുറം മിക്ക പാശ്ചാത്യന്‍ രാജ്യങ്ങളിലും നിലനിന്നിരുന്നു. പിന്നീട് ചില രാജ്യങ്ങളില്‍ പ്രത്യേക സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് വോട്ട് ചെയ്യാമെന്നായി. ഇപ്പോള്‍ മിക്ക രാജ്യങ്ങളിലും സ്ത്രീകള്‍ക്ക് സമ്പൂര്‍ണ്ണ വോട്ടവകാശമുണ്ട്. ഇതില്‍ ആദ്യത്തെ രണ്ടും സ്ത്രീകളുടെ മാനുഷികാവശങ്ങളുടെ ലംഘനമാണോ? പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ക്കേ ഇന്ത്യയില്‍ വോട്ടവകാശമുള്ളൂ എന്ന് പറയുമ്പോള്‍ അത് പതിനേഴ് വയസ്സുള്ള വ്യക്തിയുടെ മാനുഷികാവകാശ ലംഘനമാണെന്ന് വായിക്കപ്പെടാമോ? പതിനെട്ട് തികയുന്നതിന് മുമ്പ് ഒരു സ്ത്രീക്ക് തോന്നിയാലും ഇന്ത്യയില്‍ അതിന് നിയമപരമായി അനുവാദമില്ല. ഇവിടെ അത്തരത്തിലൊരു സ്വാതന്ത്ര്യം നല്‍കുന്നതാണോ നല്‍കാതിരിക്കുന്നതാണോ മാനുഷിക മൂല്യം? മാനുഷിക മൂല്ല്യമെന്ന് പറയുന്നതും വ്യക്തിയുടെ കാഴ്ചപ്പാടിന അനുസരിച്ച് മാറാമെന്ന് ചുരുക്കം. പശ്ചിമ നാടുകളിലെ സാഹചര്യം മാത്രം കണക്കിലെടുത്താണ് പാശ്ചാത്യന്‍ എഴുത്തുകാര്‍ പലപ്പോഴും മാനുഷിക മൂല്യമില്ലെന്ന പേരില്‍ ഹദീസുകളെ വിമര്‍ശിക്കുന്നുണ്ട്.
ഒരു മുസ്ലിം പണ്ഡിതനെ സംബന്ധിച്ചിടത്തോളം ഇവിടെ ഏറ്റവും പ്രധാനമാവേണ്ടത് അവന്‍റെ വിശ്വാസമാണ്. പാശ്ചാത്യന്‍ വരച്ചുവെച്ച മാനദണ്ഡങ്ങളുടെ വെളിച്ചത്തില്‍ ഹദീസിനെ തള്ളുകയും കൊള്ളുകയും ചെയ്യുന്നത് തികഞ്ഞ അബദ്ധമാകും. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ. ഇസ്ലാമിനെ യുക്തിഭദ്രമായി അവതരിപ്പിക്കാനുള്ള ശ്രമത്തില്‍ പല ആധുനിക മുസ്ലിം പണ്ഡിതരും ഈ അബദ്ധത്തില്‍ വന്നുചാടുന്നുണ്ട്.
മറ്റൊരു ശ്രദ്ധേയമായ വസ്തുത ശാസ്ത്ര വിരുദ്ധം എന്ന് പറഞ്ഞ് ഹദീസുകളെ തള്ളിക്കളയുന്ന പ്രവണതക്ക് പതിനെട്ടാം നൂറ്റാണ്ടിന്‍റെ പാതി വരെ മുസ്ലിം ലോകത്ത് ഉദാഹരണങ്ങള്‍ കണ്ടെത്തുക സാധ്യമല്ല എന്നതാണ്. ശാസ്ത്രത്തെ കുറിച്ചും പ്രപഞ്ചത്തെ കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നിട്ട് കൂടി സൂര്യന്‍ ദിനേനെ അര്‍ശിന്‍റെ ചുവട്ടില്‍ പോയി അല്ലാഹുവിനെ വണങ്ങുന്നു(ബുഖാരി 123;8)എന്ന ഹദീസിനെ അവരാരും ശാസ്ത്ര വരുദ്ധമെന്ന് പറഞ് നിരാകരിച്ചിട്ടില്ല. ഭൂമിയുടെ ചലനത്തെ കുറിച്ചും സൂര്യാസ്തമന ഉദയത്തെ കുറിച്ചും അവര്‍ക്ക് ധാരണയില്ലാത്തത് കൊണ്ടായിരുന്നില്ല ഇത്. നിഴലിന്‍റെ ചലനം നോക്കി നമസ്കാര സമയം നിര്‍ണയിച്ചിരുന്നവര്‍ക്ക് ഏത് സമയവും ഭൂമിക്ക് മുകളില്‍ ജ്വലിച്ച് നില്‍ക്കുന്ന സൂര്യനുണ്ടെന്നും അത് അവിടം വിട്ട് എവിടേക്കും പോവുന്നില്ലെന്നും നന്നായി അറിയാമായിരുന്നു. എന്നിട്ടും അവരുടെ പ്രാപഞ്ചിക ജ്ഞാനത്തിന്‍റെ വെളിച്ചത്തില്‍ ഈ ഹദീസിനെ തള്ളിക്കളയാതിരുന്നത് അത് ഹദീസായത് കൊണ്ട് തന്നെയാണ്.
'വള്ളികളും വൃക്ഷങ്ങളും' അല്ലാഹുവിന് സുജൂദ് ചെയ്യുന്നു എന്ന് സൂറത്ത് റഹ്മാനിലെ പരാമര്‍ശം പോലെ സൂര്യന്‍ സദാസമയം അല്ലാഹുവിന്‍റെ സര്‍വാധിപത്യത്തിനും നിയന്ത്രണത്തിനും കീഴ്പെടുന്നു എന്നാണ് ഈ ഹദീസിന്‍റെ താല്‍പര്യം എന്ന് വിവക്ഷിക്കുന്നു പലരും. ആശയങ്ങള്‍ വേണ്ടത്ര വ്യക്തമല്ലെന്ന കാരണത്താല്‍ ആ ഹദീസ് തള്ളിക്കളയുന്നതിന് പകരം വരും തലമുറക്ക് അതേ പടി പകര്‍ത്തിക്കൊടുക്കുകയായിരുന്നു മറ്റു ചിലര്‍. പറഞ്ഞു കൊടുക്കുന്നവരേക്കാള്‍ കാര്യം ഉള്‍കൊള്ളാന്‍ കഴിയുന്ന എത്രയോ ശ്രോതാക്കളുണ്ട് എന്ന നബി വചനമായിരുന്നു ഇവരുടെ പ്രചോദനം. ഇതു പോലെ തന്നെ വിമര്‍ശന വിധേയമായതാണ് ഈച്ചയെ കുറിച്ച് നബി തങ്ങള്‍ പറഞ്ഞ ഈച്ച പാനീയത്തില്‍ വീണാല്‍ അതിനെ മുക്കി എടുക്കട്ടെ(മുസ്ലിം 157;250) എന്ന ഹദീസ്. കേവലം മനുഷ്യ ബുദ്ധിയുടെ പരിധിക്കകത്തു നിന്ന് ചിന്തിക്കുന്ന ഒരാള്‍ക്ക് ഇതിന്‍റെ യതാര്‍ഥ അര്‍ത്ഥം ചിന്തിച്ചെടുക്കാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ ഹദീസ് പണ്ഡിതന്‍മാര്‍ ഇതിന് വ്യക്തമായ അനേകം വ്യാഖ്യാനങ്ങള്‍ നല്‍കുന്നുണ്ട്.
മുസ്ലിം ശാസ്ത്രം അതിന്‍റെ ഉന്നത സ്ഥായിയിലായിരുന്ന അവസ്ഥയിലും ശാസ്ത്രീയാടിസ്ഥാനത്തില്‍ ഈ ഹദീസുകള്‍ നിഷേധിക്കപ്പെട്ടിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. ശാസ്ത്രീയ കണ്ടു പിടിത്തങ്ങള്‍ക്ക് അടിത്തറ പാകപ്പെട്ട ഈ കാലത്ത് തന്നെ ഹദീസ് നിരൂപണ ശാസ്ത്രവും വിശദമായി രൂപപ്പെട്ടിരുന്നു. ആശയത്തിനും രൂപത്തിനും കൈമാറ്റ രീതിക്കും വ്യത്യസ്ത ഗ്രന്ഥ രചനകളും അവയില്‍ വ്യത്യസ്ത രീതിയിലുള്ള ഗവേഷണങ്ങളും നടന്നിരുന്നു. ഈ കാലഘട്ടത്തില്‍ ഹദീസ് നിരൂപണ ശാസ്ത്രത്തില്‍ നൂറിലധികം ശാഖകള്‍ ആരംഭിച്ചുവെന്ന് ഖത്തീബുല്‍ ബഗ്ദാദി വിശദീകരിക്കുന്നുണ്ട്. ഈ കാലത്ത് ഹദീസുകള്‍ ഇവരാരും നിഷേധിച്ചതായി കാണാന്‍ സാധിക്കില്ല. ഓറിയന്‍റലിസ്റ്റുകളുടെ കൂട്ടത്തിലെ പ്രമുഖ ഹദീസ് നിഷേധിയായി അറിയപ്പെടുന്ന ഗോള്‍ഡ് സീര്‍ പോലും ഈ കാലഘട്ടത്തെ കുറിച്ച് അത്ഭുതം പ്രകടിപ്പിച്ചിരുന്നുവത്രെ.
ഖുര്‍ആനെ അംഗീകരിക്കുകയും എന്നാല്‍ ഹദീസില്‍ നിന്ന് പ്രത്യക്ഷത്തില്‍ യുക്തി ഭദ്രമല്ലെന്ന് തോന്നുന്നതിനെ ന്യായീകരിക്കാന്‍ നില്‍ക്കാതെ തള്ളിക്കളയുകയുമാണ് ആനുകാലിക മുസ്ലിം പണ്ഡിതരെന്ന് വിലയിരുത്തപ്പെടുന്ന ചിലരുടെ ശൈലി. വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഹദീസ് എന്നാല്‍ എന്താണെന്ന് കൃത്യമായി ഉള്‍കൊള്ളാത്തതാണ് ഇവിടെ പ്രശ്നം. ഇസ്ലാമിന്‍റെ അടിസ്ഥാന ശിലയാണ് വിശുദ്ധ ഖുര്‍ആന്‍. പ്രധാനമായും രണ്ട് രീതിയിലാണ് ഖുര്‍ആന്‍ വിശദീകരിക്കപ്പെടുന്നത്; പ്രപഞ്ചത്തിലെ ദൃഷ്ടാന്തരങ്ങളില്‍ നിന്ന് പാഠമുള്‍കൊള്ളാന്‍ ഖുര്‍ആന്‍ നിരന്തരമായി ഉണര്‍ത്തുന്നു. എന്നാല്‍ അല്ലാഹു തന്നെ പറയുന്നുണ്ട്.' നാമീ ഖുര്‍ആനെ ഒരു പര്‍വതത്തിന് മുകളില്‍ ഇറക്കുമായിരുന്നെങ്കില്‍ അത് തരിപ്പണമായേനെ'. വഹ്യിന്‍റെ ഇനങ്ങളിലൊന്നായ ഖുര്‍ആന്‍ താങ്ങാന്‍ പ്രാപഞ്ചിക പ്രതിാസങ്ങള്‍ക്ക് കരുത്തില്ലെന്ന് വ്യക്തമാക്കുന്നതിലൂടെ ഹദീസിന്‍റെ ആധികാരികതയെയാണ് അല്ലാഹു സൂചിപ്പിക്കുന്നത്. ഖുര്‍ആനും ഹദീസും തമ്മില്‍ പ്രാധാന്യമായും ഒരു വ്യത്യാസമേയുള്ളൂ. ഖൂര്‍ആന്‍റെ ആശയവും പദവും അല്ലാഹുവില്‍ നിന്നാണെങ്കില്‍ ഹദീസിന്‍റെ വാക്കുകള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നബി(സ്വ) തങ്ങള്‍ക്കുണ്ട്.
എന്തൊക്കെയായാലും പ്രത്യക്ഷത്തില്‍ കാണപ്പെടുന്ന ചില വൈരുദ്ധ്യങ്ങളെ മാത്രം അടിസ്ഥാനമാക്കി ഹദീസിനെ ഒന്നാകെ തള്ളാനും മുസ്ലിംകള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ച് അത് മുതലെടുക്കാനുമാണ് പാശ്ചാത്യരും അവരുടെ പ്രസ്താവനകള്‍ അതേ പടി ആവര്‍ത്തിക്കുന്ന മുസ്ലിം നാമധാരികളും ശ്രമിക്കുന്നത്. ഇവയെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് ഇന്ന് പലര്‍ക്കും അറിയാതെ പോകുന്നത്. അലി(റ) പറയുകയുണ്ടായി."നിങ്ങള്‍ക്കാര്‍ക്കെങ്കിലും ഒരു ഹദീസ് ലഭിക്കാനിടയായാല്‍ അതിനെ അല്ലാഹുവിനോട് അടുക്കാനുള്ള മാര്‍ഗവും സന്മാര്‍ഗ യോഗ്യവുമായി കരുതുവീന്‍". ഇതാണ് ഇവയെ കുറിച്ചുള്ള കാഴ്ചപ്പാടിന്‍റെ അടിസ്ഥാനമായി നിലകൊള്ളേണ്ടത്. ഈ വഴി പിന്തുടര്‍ന്നാണ് പണ്ഡിതന്‍മാരെല്ലാം ഹദീസ് വ്യാഖ്യാനിച്ചു വന്നത്.
ചുരുക്കത്തില്‍ മറഞ്ഞ കാര്യങ്ങള്‍ കൊണ്ട് വിശ്വസിക്കുന്നതാണ് യഥാര്‍ത്ഥ വിശ്വാസം. യുക്തിയുടെയും വിവേകത്തിന്‍റെയും പേരില്‍ ഹദീസുകളെ തള്ളുകയല്ല വിശ്വാസി ചെയ്യുക. ബൗദ്ധികമായ വലയത്തിനപ്പുറത്തുള്ളതും അവന്‍ ഉള്‍ക്കൊള്ളുകയും വിശ്വസിക്കുകയും ചെയ്യും.
ഫാസില്‍ എ.കെ അരീക്കോട്
(ദാറുല്‍ഹുദാ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍).
ഹദീസ് ബ്ലോഗെഴുത്ത് മല്‍സരത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ രചന.