ലിവിങ്ങ് ഇസ്‌നാദ്: ഇസ്‌നാദി പാരമ്പര്യത്തിന്റെ തുടര്‍ച്ചകളെക്കുറിച്ച്:
ഒരു റമദാന്‍ 27 അസര്‍ നമസ്‌കാരം കഴിഞ്ഞ് മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്സ്റ്റിയുടെ വലിയ പള്ളിയില്‍ ഇരിക്കുകയായിരുന്നു. യൂണിവേഴ്‌സിറ്റിയിലെ അറബി വിഭാഗം പ്രൊഫസർ ഒരു ഇറാഖീ പണ്ഡിതന്‍, ശൈഖ് അബ്ദുര്‍റസാഖ് അല്‍ സഅദി, മുന്നോട്ട് വന്ന് ഇപ്രകാരം അറിയിച്ചു: ''നബി(സ്വ)തങ്ങള്‍ വരെ എത്തുന്ന പൂര്‍ണ്ണ സനദുള്ള (നിവേദന പരമ്പര) ഒരു ഹദീസ് തന്റെ പക്കലുണ്ട്. സ്വീകരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഞാന്‍ അത് വിതരണം ചെയ്യുന്നതാരിക്കും.
ഒരു ഹദീസിന് നമ്മില്‍ നിന്നും നബിയിലേക്കെത്തുന്ന സനദ് ഉണ്ടാവുക എന്നാല്‍ വലിയ ഭാഗ്യമാണെന്ന മുഖവുരയോടെ ശൈഖ് പ്രഭാഷണം തുടങ്ങി. വളരെ നീളമുള്ള ഒരു പാശത്തിന്റെ ഒരറ്റത്ത് തിരു നബിയും മറ്റെ അറ്റത്ത് നിങ്ങളും; ഈ ചിത്രമാണ് വിദ്യാര്‍ത്ഥിമനസ്സില്‍ സഅദി ഇട്ടുകൊടുത്തത്. ശേഷം ഒരു ഹദീസും അതിന്റെ പൂര്‍ണ്ണമായ സനദും അടങ്ങിയ ഒരു പേപ്പര്‍ എല്ലാവര്‍ക്കും വിതരണം ചെയ്തു. തല മുതല്‍ വായിച്ചു കേള്‍പ്പിച്ചു.
ആദ്യമായി കയ്യില്‍ കിട്ടിയ സനദ് ഞങ്ങള്‍ ആവേശപ്പൂര്‍വ്വം വായിക്കാന്‍ തുടങ്ങി. താഴെ പറയാന്‍ പോകുന്ന ഒരു ഹദീസിനെ കുറിച്ചുള്ള വിവരണമാണ് തുടക്കത്തില്‍. ഇത് ബുഖാരി ഇമാമിന്റെ സ്വഹീഫിലെ സുലാസിയ്യാത്തു (നബിതങ്ങളുടെയും ബുഖാരി ഇമാമിന്റെയും ഇടയില്‍ മൂന്ന്‌പേര്‍ മാത്രമുള്ള സനദുള്ള ഹദീസ്) ല്‍ പെട്ടതാണെന്നും കിതാബിലെ ആദ്യ സുലാസിയ്യതാണെന്നും ഓര്‍മ്മപ്പെടുത്തുന്നു. ശേഷമുള്ള പാരഗ്രാഫിന്റെ തുടക്കത്തില്‍ ഖാല(പറഞ്ഞു) എന്ന് കഴിഞ്ഞശേഷം നമ്മുടെ പേര് എഴുതിച്ചേര്‍ക്കാന്‍ അല്‍പം സ്ഥലം ഒഴിച്ചിട്ടിരിക്കുന്നു. അവിടെ ആവേശപൂര്‍വ്വം 'സ്വലാഹുദ്ദീന്‍ ഇബ്‌നു ഹുസൈന്‍' എന്നെഴുതി കൂട്ടിവായിച്ചു. ഹദ്ദസനീ ശൈഖീ അബ്ദുര്‍റസ്സാഖ് ഇബ്‌നു അബ്ദുര്‍റഹ്മാന്‍ അല്‍ സഅദി അല്‍- ഹസനീ അല്‍ ഇറാഖീ....(എനിക്ക് എന്റെ ശൈഖ് ഇബ്‌നു അബ്ദുര്‍റരഹ്മാന്‍ അല്‍ സഅദീ പറഞ്ഞു തന്നു). ഇരുപത്തഞ്ച് വ്യക്തികളിലൂടെ കടന്ന് ആ സനദ് ഇമാം ബുഖാരിയിലും മൂന്ന് പേര്‍ കഴിഞ്ഞാല്‍ നബിയിലും എത്തിച്ചേരുന്നു. അവിടുന്ന് അരുള്‍ ചെയ്തു: ആരെങ്കിലും എന്നെക്കുറിച്ച് ഞാന്‍ പറയാത്ത ഒരു കാര്യം പറഞ്ഞാല്‍ അവന്‍ നരകത്തില്‍ തന്റെ ഇരിപ്പിടം തയ്യാര്‍ ചെയ്തുകൊള്ളട്ടെ.
' ശേഷം അവസാന ഭാഗത്ത് എഴുതിയിരിക്കുന്നു: "തികച്ചും നിരാശ്രയനായ അല്ലാഹുവിലേക്ക് സദാസമയവും ആവശ്യമുള്ള അബ്ദുര്‍റസാഖ് ഇബ്‌നു അബ്ദുര്‍റഹ്മാന്‍ അല്‍- സഅദി പറയുന്നു: ഞാന്‍ ഇദ്ദേഹത്തിന് ഈ ഹദീസ് പറഞ്ഞു കൊടുത്തിരിക്കുന്നു". തിയ്യതി 27, റമദാന്‍, 1437 ഹിജ്‌റ. സ്ഥലം: മലേഷ്യയുടെ തല്സ്ഥാനമായ കോലാലംപൂര്‍.
പവിത്രമായ ഫയലില്‍ സൂക്ഷിച്ചുവെന്നല്ലാതെ ആര്‍ക്കും ഞാന്‍ ഈ ഹദീസ് പറഞ്ഞു കൊടുത്തിരുന്നില്ല. ഈ ഹദീസ് ഇപ്രകാരം ബുഖാരിയിലുണ്ടായിരിക്കെ പിന്നെ എന്റെ സനദിന് എന്ത് പ്രസക്തി? സസൂക്ഷ്മം പണ്ഡിതര്‍ കൈകാര്യം ചെയ്തിരുന്ന ഒന്നാണ് ഹദീസെന്നും അര്‍ഹരായവര്‍ക്കു മാത്രമേ അതു പറഞ്ഞുകൊടുക്കാന്‍ പാടുള്ളൂ എന്നുമാണ് പൊതുവെ പറയാറ്. ഈ പള്ളിയില്‍കൂടിയ നാനാ ദേശക്കാരായ ആളുകളെക്കുറിച്ച് ഒരു വിവിരവുമില്ലാതെ ശൈഖ് സഅദി എങ്ങനെ ഹദീസ് നല്‍കും? സംശയങ്ങളായിരുന്നു മനസ്സ് നിറയെ. എങ്കിലും ആ സനദ് ഭദ്രമായി സൂക്ഷിച്ച് വെച്ചു.
ദാറുല്‍ ഹുദയില്‍ അധ്യാപനം നടത്തിക്കൊണ്ടിരിക്കെ രണ്ട് വര്‍ഷം മുമ്പ് സമാനമായ ഒരു അനുഭവമുണ്ടായി. എസ്.കെ.എസ്.എസ്.എഫി ന്റെ ഒരു റബീഅ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ഷാര്‍ജാ യൂനിവേഴ്‌സിറ്റി ഹദീസ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫസർ ശൈഖ് അബ്ദുസ്സമീഅ് അല്‍- അനീസ് കേരളത്തില്‍ വന്നു. പത്ത് ദിവസങ്ങളോളം കേരളത്തില്‍ ചെലവഴിച്ച ശൈഖിനോടൊപ്പം അധികനേരം ചെലവഴിക്കാന്‍ അവസരം ലഭിച്ചത് ഒരു സൗഭാഗ്യമായി തോന്നി. ഹദീസിനെ കുറിച്ചാണ് അധികനേരവും ശൈഖ് സംസാരിച്ചിരുന്നത്. വടക്കെ ഇന്ത്യ ഹദീസില്‍ നിങ്ങളെ പിന്നിലാക്കിയെന്ന് ഒരിക്കല്‍ അദ്ദേഹം എന്നോട് പറഞ്ഞു. ഇന്ത്യന്‍ ഹദീസ് പണ്ഡിതന്‍മാരില്‍ ഏറെ ആകൃഷ്ടനായ വ്യക്തിയായിരുന്നു ശൈഖ്. ശാഹ് വലിയുല്ലാഹി അല്‍- ദഹ്‌ലവിയെക്കുറിച്ച് നൂറുനാവായിരുന്നു. ഹുജ്ജത്തുല്ലാഹില്‍ ബാലിഗ സത്യത്തില്‍ മിഷ്‌കാത്തിന്റെ ശര്‍ഹ്(വ്യാഖ്യാനം) ആണെന്നും രണ്ടും ചേര്‍ത്തുവെച്ചാല്‍ മനസ്സിലാകുമെന്നും പറഞ്ഞു. ദല്‍ഹി വഴിയാണ് തിരിച്ചുപോകുന്നതെന്നും ശാഹ് വലിയുള്ളാഹിയുടെ ഖബ്‌റും മദ്‌റസതുര്‍റഹീമയയും സന്ദര്‍രശിക്കുക ജീവിതത്തിലെ വലിയ ആഗ്രഹമാണെന്നും അറിയിച്ചു.
ഇവിടെ ശൈഖിനെ ഓര്‍ക്കാനുള്ള കാര്യം ഇതാന്നുമല്ല. തന്റെ കയ്യില്‍ ഹദീസുര്‍റഹ്മയുടെ നബിതങ്ങളിലേക്കെത്തുന്ന ഒരു സനദ് ഉണ്ടെന്നും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അത് നല്‍കാന്‍ താല്‍പര്യമുണ്ടെന്നും അവര്‍ അറിയിച്ചു.
എന്റെ കുട്ടിക്കാലം തൊട്ട് നിരവധി പണ്ഡിതര്‍ ദാറുല്‍ ഹുദായില്‍ വന്നുപോയിട്ടുണ്ടെങ്ങിലും ഇങ്ങനെ സനദ് വിതരണം ചെയ്തതായി ഓര്‍ക്കുന്നില്ല. ഇനി എല്ലാവരെയും വിളിച്ചുകൂട്ടി, അതും മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ അഭാവത്തില്‍ (അന്ന് അവര്‍ക്ക് സെമസ്റ്റര്‍ അവധിയായിരുന്നു) പൊതുവായി സനദ് നല്‍കിയാല്‍ കുട്ടികള്‍ വേണ്ടത്ര ഗൗനിക്കുമോ എന്ന ആശങ്ക. ഒടുവില്‍ കുറച്ച് പേരെ തെരഞ്ഞെടുത്ത് അവര്‍ക്ക് മാത്രം ഒരു പ്രോഗ്രാം വെക്കാമെന്നായി. ഈ വിവരം ഞാന്‍ ശൈഖിനോട് പറഞ്ഞെങ്കിലും തന്റെ വിയോജിപ്പ് രേഖപ്പെടുത്തി അദ്ദേഹം പറഞ്ഞു: ഗൗനിക്കുന്നവരേയും അല്ലാത്തവരേയും നമുക്ക് വേര്‍തിരിച്ച് മനസ്സിലാക്കാന്‍ കഴിയില്ല. നമ്മള്‍ ഗൗനിക്കുമെന്ന് വിചാരിക്കുന്നവര്‍ ഭാവിയില്‍ അങ്ങനെ ആയികൊള്ളണമെന്നില്ല; നേരേ തിരിച്ചും. ഞാന്‍ ഇറാഖില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്ത് നിരവധി ശൈഖുമാരില്‍ നിന്നും സനദുകള്‍ കിട്ടുകയും വാങ്ങിവെക്കുകയും ചെയ്തിരുന്നു. അന്ന് അതിന്റെ മഹത്വമൊന്നും എനിക്ക് അറിഞ്ഞിരുന്നില്ല. പിന്നീട് ദീര്‍ഘകാലത്തിനുശേഷമാണ് ഞാന്‍ സൂക്ഷിച്ചുവെച്ച കടലാസ്തുണ്ടങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞത്.
ക്ലാസ് നടന്നു. ചെറിയ സദസ്സില്‍ അമ്പതിനും അറുപതിനുമിടയില്‍ വിദ്യാര്‍ത്ഥികള്‍. ഹദീസിന്റെ ക്ലാസുകളില്‍ വായിച്ച് കേള്‍ക്കാറുള്ള സനദിന്റെ തുടര്‍ച്ചകള്‍ ഇന്നും ജീവിക്കുന്നുവെന്ന് കേട്ടപ്പോള്‍ പലര്‍ക്കും കൗതുകം.
ശൈഖിന്റെ കയ്യില്‍ ഹദീസുകളുടെ സനദ് മാത്രമല്ല, നിരവധി കിതാബുകളുടെ സനദും ഉണ്ടായിരുന്നു. ഉദാഹരണമായി ഇമാം നവവിയിലേക്കെത്തുന്ന മത്‌നുല്‍ ''അര്‍ബഈന്‍'' ഇമാം ബുഖാരി മുസ്‌ലിം എന്നിവരിലേക്കെത്തുന്ന സ്വഹീഹുല്‍ ബുഖാരി സ്വഹീഹുല്‍ മുസ്‌ലിം എന്നിവയുടെ സനദുകൾ ...
ആദ്യം ഹദീസുര്‍റഹ്മയുടെ സനദ് നല്കും. ഹദീസുര്‍റഹ്മ എന്നാല്‍ കാരുണ്യത്തിന്റെ ഹദീസ് എന്നര്‍ത്ഥം. പ്രതിപാദ്യവിഷയം കാരുണ്യമായത് കൊണ്ട് ആ പേരില്‍ അറിയപ്പെട്ടു. ശേഷം വിദ്യാര്‍ത്ഥികളുടെ താല്‍പര്യത്തിനനുസരിച്ച് കിതാബുകളുടെ സനദുകളും നല്‍കും. ഇതാണു പതിവ്. ഹദീസുര്‍റഹ്മയുടെ സനദിലുള്ള ശൈഖുമാരില്‍ ഒട്ടുമിക്ക ആളുകളും തന്റെ വിദ്യാര്‍ത്ഥിക്ക് പറഞ്ഞുകൊടുത്ത ആദ്യത്തെ ഹദീസും ഇത് തന്നെ. ഹദീസ് ഉദ്ധരിക്കുമ്പോള്‍ അവര്‍ അങ്ങനെ വ്യക്തമായി പറയുകയും ചെയ്യും.
ഉദാഹരണത്തിന് ഈ സനദില്‍ കടന്നുവരുന്ന പ്രമുഖ ഹദീസ് പണ്ഡിതന്‍ സുഫ്‌യാന്‍ ഇബ്‌നു ഉയയ്ന പറയുന്നു: " അംറ് ഇബ്‌നു ദീനാര്‍ എനിക്ക് ഹദീസ് പറഞ്ഞ് തന്നു. ഇതാണ് ആദ്യമായി ഞാന്‍ അദ്ദേഹത്തിന്റെ നിന്ന് കേട്ട ഹദീസ്" ഇപ്രകാരം അധിക നിവേദകരും തന്റെ ഉസ്താദ് പറഞ്ഞുതന്നു എന്ന് പറയുന്നതോടൊപ്പം ഞാന്‍ അദ്ദേഹത്തില്‍ നിന്ന് ആദ്യമായ കേട്ട ഹദീസ് ഇതാണെന്ന് ചേര്‍ത്ത് പറയുന്നു. അതുകൊണ്ട് ഈ ഹദീസിനെ 'അല്‍ മുസല്‍സല്‍ ബില്‍ അവ്വലിയ്യ' എന്ന് വിളിക്കുന്നു. ഈ പതിവ് തെറ്റിക്കാതെയാണ് ശൈഖ് അബ്ദുസ്സമീഅ് ഞങ്ങള്‍ക്കും സനദ് നല്‍കിയത്.
കയ്യില്‍ സൂക്ഷിച്ച ഒരു പേപ്പറിന്റെ ഫോട്ടോകോപ്പി എല്ലാവര്‍ക്കും വിതരണം ചെയ്തു. തുടക്കത്തില്‍ 'ഖാല'(പറഞ്ഞു) എന്ന് കഴിഞ്ഞ് അല്‍പം സ്ഥലം ഒഴിച്ചിട്ടിരിക്കുന്നു. ഇവിടെ ഞാന്‍ എന്റെ പേരെഴുതി ചേര്‍ത്തു വായിച്ചു. ഈ ഹദീസ് ഞാന്‍ എന്റെ ശൈഖ് അബ്ദുസ്സമീഅ് അല്‍ അനീസില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു; അവരില്‍ നിന്നും ഞാന്‍ കേട്ട ഹദീസാണിത്. അദ്ദേഹത്തോട് തന്റെ ഗുരു മുഹമ്മദ് യാസീന്‍ അല്‍ ഫാദാനി പറഞ്ഞു. ഇരുപത്തിമൂന്ന് ഉസ്താദുമാരിലൂടെ കടന്ന് നബിതങ്ങളില്‍ അവസാനിക്കുന്നു. തിരുനബി അരുള്‍ ചെയ്തു: '' കരുണ കാണിക്കുന്നവരോട് കരുണാവാന്‍ കരുണകാണിക്കും. നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണകാണിക്കുക എന്നാല്‍ ആകാശത്തുള്ളവര്‍ നിങ്ങളോടും കരുണകാണിക്കും''.
'ഹദീസുര്‍റഹ്മ' യുടെ ശേഷം മറ്റുകിതാകളുടെ സനദുകള്‍ കൂടി വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. പക്ഷേ, കിതാബുകളുടെ സനദ് നല്‍കുന്ന രീതി അല്‍പം വ്യത്യസ്ഥമായിരുന്നു. നൂറോളം ഗ്രന്ഥങ്ങളുടെ സനദുകള്‍ ഒരുമിച്ച് കൂട്ടി അദ്ദേഹം അതൊരു പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'അല്‍ അവാഇല്‍ അല്‍ ഹദീസിയ്യ അല്‍ മിഅ' . ഗ്രന്ഥകാരനിലേക്കെത്തുന്ന സനദ് ഗ്രന്ഥത്തെക്കുറച്ചുള്ള ലഘുവിവരണം എന്നിവ അതില്‍ അടങ്ങിയിരിക്കുന്നു.
ഹദീസ് ലോകത്ത് രണ്ടുതരത്തിലുള്ള അവാഇലുകള്‍ ഉണ്ടായിട്ടുണ്ട്. വ്യത്യസ്ഥ വിഷയങ്ങളുടെ പ്രാരംഭത്തെ സൂചിപ്പിക്കുന്ന ഹദീസുകള്‍ ഒരുമിച്ച് കൂട്ടിയ ഗ്രന്ഥങ്ങള്‍. ഉദാഹരണമായി ഥബ്‌റാനിയുടെ അവാഇല്‍. അല്ലാഹു സൃഷ്ടിച്ച ആദ്യ പദാര്‍ത്ഥത്തെക്കുറിച്ചാണ് അതിലെ പ്രഥമ ഹദീസ്. ശൈഖിന്റെ പുസ്തകത്തിലെ തലക്കെട്ടില്‍ കാണുന്ന അവാഇല്‍ വ്യത്യസ്ഥ ഗ്രന്ഥങ്ങളിലെ ആദ്യത്തെ ഹദീസുകളെ ഒരുമിച്ച് കൂട്ടി രചിക്കപ്പെട്ടതാണ്. ഇത്തരം ഗ്രന്ഥ രചന വളരെ വൈകിയാണ് കടന്നുവരുന്നത്. ഇബ്‌നു ദയ്ബഅ്(വഫ: 944), അല്‍-റൂദാനി(വഫ:1094), അബ്ദുല്ലാഹി ഇബ്‌നു സാലിം(വഫ:1134), മുഹമ്മദ് അല്‍ ഖില്‍ഈ(വഫ:1149), ഇസ്മാഈല്‍ ഇബ്‌നു മുഹമ്മദ് അല്‍ അങ്കിലൂനി(വഫ:1162), മുഹമ്മദ് സഈദ് സുന്‍ബുല്‍(വഫ:1175), തുടങ്ങിയവര്‍ രചിച്ച അവാഇലുകളുടെ തുടര്‍ച്ചയായിരുന്നു ശൈഖിന്റെ ഗ്രന്ഥം.
പ്രവിശാലമായ ഹദീസ് വിജ്ഞാന ലോകത്തെ നൂറു ഗ്രന്ഥങ്ങളെക്കുറിച്ചും ചെറിയ രൂപത്തില്‍ അതിന്റെ സനദും മത്‌നും കൊണ്ട് വരുന്ന രീതികള്‍ മനസ്സിലാക്കാനും എളുപ്പം പ്രയോജനപ്പെടുന്നതാണ് ഈ ഗ്രന്ഥമെന്നതില്‍ സംശയമില്ല. എങ്കിലും സനദുകളുടെ പാരമ്പര്യം കാത്തു സൂക്ഷിക്കുക എന്ന ധര്‍മ്മമാണ് ഇവ പ്രധാനമായും നിര്‍വ്വഹിക്കുന്നത്.
"ഖിറാഅത്തന്‍ ബി അവ്വലിഹീ വ ഇജാസത്തന്‍ അലാ ബാഖീഹി' എന്ന രീതിയിലാണ് ശൈഖ് സനദു നല്‍കുന്നതെങ്കില്‍ വിദ്യാര്‍ത്ഥിയും അടുത്ത തലമുറക്ക് അതുപോലെ കൈമാറണമെന്നതാണ് നിയമം. ശൈഖ് അബ്ദുസ്സമീഅ് മുവത്വ പൂര്‍ണ്ണമായും ഓതിതന്നിരുന്നില്ല, നാം അങ്ങോട്ട് പൂര്‍ണ്ണമായ് ഓതി കൊടുത്തിട്ടുമില്ല. ആദ്യ ഹദീസ് മാത്രം ഓതി തന്ന്‌കൊണ്ട് ബാക്കി രിവായത് ചെയ്യാന്‍ സമ്മതം (ഇജാസത്) നല്‍കുകയാണ് ചെയ്തത്. അത് കൊണ്ട് തന്നെ ആദ്യ ഹദീസ് മാത്രം കേട്ടുകൊണ്ട് ബാക്കിയുള്ളതിന് ഇജാസത് ലഭിച്ച് കൊണ്ടും ഞാന്‍ പറയുന്നു...എന്നു തന്നെ പറയണമെന്നാണ് നിയമം.
എല്ലാ ഹദീസ് ഗ്രനഥങ്ങള്‍ക്കും ഇന്ന് നിരവധി കോപ്പികള്‍ ഉണ്ട്. ഇവ തമ്മില്‍ ചില വ്യത്യാസങ്ങളും നമുക്ക് ദര്‍ശിക്കാന്‍ കഴിയും. കോപ്പികള്‍ അധികവും അവ തഹ്ഖീഖ് ചെയ്ത മുഹഖീകുകളുടെ പേരിലോ പ്രസാധകരുടെ പേരിലോ അറിയപ്പെടുന്നു. ഏത് കേപ്പിയില്‍ നിന്ന് രിവായത് ചെയ്യാനാണ് ഉസ്താദ് അനുവാദം നല്‍കിയതെന്ന് നാം പ്രത്യേകം ശ്രദ്ധിക്കണം. സനദോടുകൂടിയുള്ള പഠനത്തിന്റെ ഒരു പ്രധാനനേട്ടം ഇത്തരം നുസ്ഖകളെ വേര്‍തിരിച്ച് മനസ്സിലാക്കുക എന്നത് കൂടിയാണ്.
യഹ്‌യ ഇബ്‌നു യഹ്‌യ അല്‍ ലയ്‌സി ക്രോഡീകരിച്ച ഇമാം മാലികിന്റെ മുവത്വയില്‍ നിന്നുള്ള ആദ്യ ഹദീസ് ഓതിക്കേള്‍പ്പിച്ച ശേഷം ഇമാം മാലികിലേക്കെത്തുന്ന സനദും ശൈഖ് പറഞ്ഞ് തന്നു. തുടര്‍ന്ന് സ്വഹീഹുല്‍ ബുഖാരി സ്വഹീഹ് മുസ്‌ലിം എന്നീ ഗ്രന്ഥങ്ങളുടെ സനദും നല്‍കി. ശേഷം ആ സദസ്സില്‍ പങ്കെടുത്ത എല്ലാവരുടെയും പേരുകള്‍ എഴുതിവാങ്ങി. ശേഷം ആ കടലാസില്‍ ഇങ്ങനെ എഴുതി:'' ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലെ അധ്യാപകൻ സ്വലാഹുദ്ധീന്‍ ഹുദവി ആവശ്യപ്പെട്ടതനുസരിച്ച് ഹദീസുര്‍റഹ്മയുടെ മുഹമ്മദ് നബി(സ്വ)യിലേക്കെത്തുന്ന സനദും ഇമാം മാലികിന്റെ മുവത്വ, സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം എന്നിവയുടെ ഗ്രന്ഥകര്‍ത്താക്കളിലേക്കെത്തുന്ന സനദും ഇവിടെ കൂടിയ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഞാന്‍ നല്‍കുന്നു. മേല്‍ പറഞ്ഞ എല്ലാവരും എന്നില്‍ നിന്ന് കേള്‍ക്കുകയും എന്നെ ഉദ്ധരിച്ച് അവ നിവേദനം ചെയ്യാന്‍ ഞാന്‍ ഇജാസത് (അനുവാദം) നല്‍കുകയും ചെയ്തിട്ടുണ്ട്.'' ആ പേപ്പര്‍ ഫോട്ടോകോപ്പിയെടുത്ത് ഒര്‍ജിനല്‍ എന്നെ ഏല്‍പിച്ചു.
എന്നോ അവസാനിച്ചെന്ന് പലരും കരുതുന്ന ഇസ്‌നാദുകള്‍ പുതുയുഗത്തില്‍ എങ്ങനെ ജീവിക്കുന്നു എന്നതിന്‍റെ ചെറിയ മാതൃകയായി ഇതിനെ മനസ്സിലാക്കാം.
ഇതുവരെ എവിടെയും ക്രോഡീകരിക്കപ്പെടാത്തതും സനദുകളിലൂടെ ജീവിക്കുന്നതുമായ സത്യമോ വ്യാജമോ ആയ ഒരു ഹദീസ് പോലും ഉള്ളതായി ഇന്ന് ആരും അവകാശപ്പെടുന്നില്ല.
ഇതുവരെ എവിടെയും ക്രോഡീകരിക്കപ്പെടാത്തതും സനദുകളിലൂടെ ജീവിക്കുന്നതുമായ സത്യമോ വ്യാജമോ ആയ ഒരു ഹദീസ് പോലും ഉള്ളതായി ഇന്ന് ആരും അവകാശപ്പെടുന്നില്ല.
എ.ഡി. 1000 ത്തോടെ സനദുകളിലൂടെ മാത്രമുള്ള ഹദീസ് കൈമാറ്റവും അവ തേടിയുള്ള യാത്രകളും അവസാനിച്ചുതുടങ്ങിയിരുന്നു. ശേഷം ഗ്രന്ഥങ്ങള്‍ അവലംബിക്കപ്പെടുന്ന കാലമായി. പതിനൊന്നാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ജീവിച്ച ഇമാം ബൈഹഖി ഇപ്രകാരം പ്രസ്താവിച്ചതായി കാണാം. അവലംബനീയമായ വഴികളിലൂടെ പ്രവാചകരിലേക്ക് ചേര്‍ക്കാവുന്ന സ്വഹീഹായ ഹദീസുകള്‍ മുഴുവന്‍ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നു. ഇനി നബിയുടേതെന്ന് ഈ ഗ്രന്ഥങ്ങളിലില്ലാത്ത ഒരു ഹദീസ് ആരെങ്കിലും പറഞ്ഞാല്‍ അത് തികച്ചും വ്യാജമാണെന്ന് മനസ്സിലാക്കപ്പെടണം(മുഖദ്ദിമതു ഇബ്‌നു സ്വലാഹ്)
1100 കള്‍ക്ക് ശേഷവും അവലംബനീയമല്ലാത്ത ചില ഹദീസുകള്‍ സനദുസഹിതം റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനുദാഹരമാണ് ഇബ്‌നുല്‍ ജൗസിയുടെ(1201) മൗദുആതില്‍ മാത്രം കാണുന്ന ചില ഹദീസുകള്‍. 1226 ല്‍ മരിച്ച അബ്ദുല്‍ കരീം അല്‍- റാഫി രചിച്ച തദ്‌വീന്‍ ഫീ അഖ്ബാരി ഖസ്‌വീന്‍ എന്ന ഗ്രന്ഥത്തില്‍ പണ്ഡിതര്‍ വ്യാജമെന്ന് വിധിയെഴുതിയ ഒരു ഹദീസ് സനദ് സഹിതം നല്‍കിയിട്ടുണ്ട്. "പേര്‍ഷ്യന്‍ രാജാക്കന്മാരില്‍ അവസാനത്തെ ആള്‍ സഞ്ചറായിരിക്കും. അദ്ദേഹം 80 വര്‍ഷം ജീവിക്കും. പിന്നെ പട്ടിണികിടന്ന് മരിക്കും." ഈ ഹദീസാണ് അറിയപ്പെട്ടതില്‍ വെച്ച് ഏറ്റവും ഒടുവില്‍ സനദുകളോടുകൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസ്. 1300 കളില്‍ ജീവിച്ച ശംസുദ്ദീന്‍ അല്‍ ദഹബി, യൂസുഫ് അല്‍ മിസ്സി തുടങ്ങിയ വലിയ ഹദീസ് പണ്ഡിതരൊന്നും തങ്ങളുടെ പക്ഷം അത്തരം ഹദീസുകൾ ഉള്ളതായി വാദിച്ചിട്ടില്ല. ഹദീസിന്റെ സനദുകള്‍ സൂക്ഷിക്കുകയും അതിനായി ദീര്‍ഘദൂര യാത്രകള്‍ നടത്തുകയും ചെയ്യുന്ന മുസ്‌ലീം പാരമ്പര്യം ഹദീസ് ഗ്രന്ഥങ്ങളുടെ പിറവിയോടെ തീര്‍ത്തും നിഷ്പ്രഭമായിപ്പോയിരുന്നോ?
ക്രോഡീകരണം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഒരു ഹദീസ് സ്വീകരിക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ പണ്ഡിതര്‍ ശ്രദ്ധിച്ചിരുന്നോ അവ പൂര്‍ണ്ണമായും ശേഷവും തുടര്‍ന്ന് പോരുന്ന കാഴ്ചയാണ് ചരിത്രത്തില്‍ കാണാന്‍ കഴിയുന്നത്. ഉദാഹരണത്തിന് ഇമാം മാലികി(റ)വിന്റെ മുവത്വ പഠിക്കാനായി ശിഷ്യന്‍മാര്‍ അദ്ദഹേത്തിന്റെ അടുക്കല്‍ വരികയും പൂര്‍ണ്ണമായും ഉസ്താദില്‍ നിന്ന് കേള്‍ക്കുകയോ അല്ലെങ്കില്‍ ഉസ്താദിനെ കേള്‍പിക്കുകയോ ചെയ്യുകയും ചെയ്ത ശേഷമാണ് അവര്‍ മുവത്വയുടെ റാവി(റിപ്പോര്‍ട്ടര്‍) ആയി മാറുന്നത്. ഗ്രന്ഥത്തിന്റെ കോപ്പി കരസ്ഥമാക്കുക എന്ന ലാഘവമല്ല മറിച്ച് ഒരു ഹദീസ് സ്വീകരിക്കുന്ന കണിശതയാണ് അവിടെ പുലര്‍ത്തപ്പെട്ടത്. നേരിട്ട് കേള്‍ക്കാത്ത ഒരു ശിഷ്യന്‍ ആ ഗ്രന്ഥം മറ്റൊരാള്‍ക്ക് പഠിപ്പിച്ച് കൊടുക്കുന്നത് അംഗീകരിക്കപ്പെട്ടിരുന്നില്ല. എഴുതപ്പെട്ട ഒരു തുണ്ടം കടലാസിനേക്കാളേറെ വാചികമായി മാത്രം സ്വീകരിച്ചതോ വാചികമായി സ്വീകരിക്കുന്നതോടൊപ്പം എഴുതിവെച്ചതോ ആയ എഴുത്തുകള്‍ക്ക് മാത്രമാണ് സ്വീകാര്യത ലഭിച്ചിരുന്നത്. ഇതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്.
മുസ്‌ലീം സ്‌പെയിനില്‍ ജീവിച്ചിരുന്ന യഹ്‌യ ഇബ്‌നു യഹ്‌യ അല്‍- ലയ്‌സി ഇമാം മാലികി(റ)ന്റെ അടുത്തു നിന്ന് മുവത്വ പഠിക്കാന്‍ രണ്ടു തവണ മദീനയില്‍ വരുന്നുണ്ട്. എന്നിട്ടും ഇമാം മാലികി(റ)ല്‍ നിന്ന് താന്‍ കേട്ടുവെന്ന് ഉറപ്പില്ലാത്തതും മുവത്വയില്‍ ഉണ്ട് എന്ന് ഉറപ്പുള്ളതുമായ ഹദീസുകൾ അദ്ദേഹം തന്റെ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയില്ല. മറിച്ച് ഇമാം മാലികിന്റെ മറ്റൊരു ശിഷ്യനായ സിയാദ് ഇബ്‌നു അബ്ദുര്‍റ്ഹമാന്റെ അടുക്കല്‍ പോയി അത്രയും ഭാഗം കേട്ട ശേഷം ഹദ്ദസനീ സിയാദ് ഇബ്‌നു അബ്ദുര്‍റഹ്മാന്‍ (എന്നോട് സിയാദ് പറഞ്ഞു) എന്ന് പറഞ്ഞ് ഇമാം മാലികിനെ തൊട്ട് ഉദ്ധരിക്കുകയാണ് ചെയ്തത്.( ഇഅ്തികാഫിന്റെ അദ്ധ്യായത്തിലെ ഹദീസുകളില്‍ ഇങ്ങനെ കാണാം).
ഇമാം അഹ്മദ് (റ)ന്റെ വിഖ്യാതമായ മുസ്‌നദിന്റെ പ്രധാന റാവിയാണ് ഖത്വീഈ. ഇമാം അഹ്മദിന്റെ മകന്‍ അബ്ദുല്ലയില്‍ നിന്നാണ് ഖത്വീഈ മുസ്‌നദ് റിപ്പോര്‍ട്ട് ചെയ്തത്. ഇതേ മകനില്‍ നിന്ന് മറ്റൊരു ഗ്രന്ഥം പൂര്‍ണ്ണമായും കേള്‍ക്കുകയും ഉസ്താദിന്റെ സാന്നിദ്ധ്യത്തില്‍ എഴുതിവെക്കുകയും ചെയ്തിരുന്നു. പിന്നീട് വെള്ളപ്പൊക്കത്തില്‍ ഖത്വീഈക്ക് തന്റെ കോപ്പി നഷ്ടമായി. പില്‍കാലത്ത് മറ്റൊരു കോപ്പിയില്‍ നിന്നും അദ്ദഹം അബ്ദുല്ലയെ തൊട്ട് രിവായത്ത് ചെയ്തു. ഇതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിയും വന്നു. ഹദീസ് ക്രോഡീകരണത്തിന് ശേഷവും വാചിക കൈമാറ്റങ്ങള്‍ക്ക് (ഓറല്‍ ട്രഡീഷ്യന്‍)എത്രമാത്രം പ്രസക്തി ഉണ്ടായിരുന്നുവെന്ന് ഇതുമനസ്സിലാക്കിത്തരുന്നു.
സ്വഹീഹുല്‍ ബുഖാരി ഒരു ശൈഖില്‍ നിന്നും കേട്ടുപഠിച്ചിട്ടുണ്ടെങ്കിലും ഏതെങ്കിലു ഒരു കോപ്പിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുക സാധ്യമായിരുന്നില്ല. ശൈഖിനെ കേള്‍പ്പിച്ചതോ ശൈഖിന്റെ സാന്നിദ്ധ്യത്തില്‍ എഴുതപ്പെട്ടതോ ആയ കോപ്പിയില്‍ നിന്നു മാത്രമേ റിപ്പോര്‍ട്ട് ചെയ്യാന്‍ പാടുണ്ടായിരുന്നുള്ളൂ. ഒന്‍പതും പത്തും നൂറ്റാണ്ടുകളില്‍ ഗ്രന്ഥത്തിനുള്ളിലെ സനദ് പോലെ ഗ്രന്ഥത്തിലേക്കെത്തുന്ന സനദും പവിത്രവും അനിവാര്യവുമായി ഗണിക്കപ്പെട്ടിരുന്നു.
ക്രിസ്താബ്ദം ആയിരങ്ങളില്‍ ഹദീസ് ഗ്രന്ഥങ്ങളുടെ (പ്രത്യേകിച്ചും കുതുബുസ്സിത്ത) നിരവധി സനദുകളും കോപ്പികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ചു. അപ്പോഴും ഇസ്‌നാദുകള്‍ നിലനിന്നിരുന്നു. എങ്കിലും ഇസ്‌നാദുകള്‍ ഇല്ലാതെയും കൃത്യമെന്നും അവലംബനീയമെന്നും ബോധ്യപ്പെട്ട ഒരു കോപ്പിയില്‍ നിന്നും നിവേദനം ചെയ്യാമെന്ന് ഇമാം ജുവൈനി(വഫ: 1058) യുടെ ശിഷ്യന്‍ ഇമാം ഗസ്സാലി(വഫ:1111) പ്രസ്താവിച്ചാതായി കാണാം.
ഹദീസ് വ്യാപനത്തില്‍ ഉണ്ടായിക്കൊണ്ടിരുന്ന പുരോഗനാത്മകമായ വളര്‍ച്ചയെ സൂചിപ്പിക്കുന്നതുകൂടിയാണ് ഇമാം ഗസ്സാലിയുടെ പ്രഖ്യാപനം. അറിയപ്പെട്ട ഹദീസ് ഗ്രന്ഥങ്ങളുടെ ഏതെങ്കിലും ഒരു കോപ്പിയില്‍ തെറ്റുകള്‍ വന്നാല്‍ തന്നെയും മറ്റു നിരവധി കോപ്പികളുമായി തട്ടിച്ചുനോക്കി തെറ്റുത്തിരുത്താന്‍ സാധിക്കുമെന്ന അവസ്ഥ സംജാതമായി. ഈ കാലഘട്ടത്തിലാണ് ഇജാസ(റിപ്പോര്‍ട്ട് ചെയ്യാനുള്ള അനുവാദം) പാരമ്പര്യം ശക്തി പ്രാപിക്കുന്നത്.
ഒരു ഗ്രന്ഥം ഉസ്താദിന്റെ അടുത്തുനിന്ന് ഭാഗികമായി മാത്രം ഓതുകയും (ചിലപ്പോള്‍ ആദ്യ ഹദീസ് മാത്രം) ബാക്കിയുള്ളവകൂടി എന്നെ തൊട്ട് ഉദ്ധരിക്കാന്‍ ഇജാസത്ത് നല്‍കി എന്ന് പറയുകയുമായിരുന്നു പതിവ്. നേരത്തെ ഉണ്ടായിരുന്ന ഇസ്‌നാദ് സംസ്‌കാരത്തോട് തട്ടിച്ചു നോക്കുമ്പോള്‍ രണ്ടാം സ്ഥാനമേ ഇജാസ പാരമ്പര്യത്തിനുണ്ടായിരുന്നുള്ളൂ. എങ്കിലും ഗ്രന്ഥകര്‍ത്താവിലേക്കെത്തുന്ന സനദ് അപ്പോഴും സൂക്ഷിക്കപ്പെട്ടിരുന്നു. ഈ രീതി ചെറിയ രൂപത്തില്‍ ഒന്‍പതാം നൂറ്റാണ്ടില്‍ തന്നെ നിലനിന്നിരുന്നുവെങ്കിലും എ.ഡി. ആയിരത്തിലാണ് സജീവമാകുന്നത്. ഇമാം ഹാക്കിം (വഫ:1014) ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ക്ക് തന്റെ മുസ്തദ്‌റക്ക് ഇപ്രകാരം ഇജാസത്ത് നല്‍കിയതായി രേഖകളുണ്ട്.
ഇജാസ സംസ്‌കാരത്തില്‍ പില്‍കാലത്തുവന്ന മാറ്റമാണ് ഇജാസ ആമ്മ (പൊതുസമ്മതം). ഉസ്താദിന്‍റെ ഇജാസ ലഭിച്ച എല്ലാ ഗ്രന്ഥങ്ങളും തന്നെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ശിഷ്യന് സമ്മതം നല്‍കുന്നു. ടീച്ചറുടെ മുമ്പില്‍ ഒരിക്കല്‍ പോലും ഹദീസ് ഗ്രന്ഥം വായിക്കാതെ നിരവധി ഗ്രന്ഥങ്ങളുടെ ഇജാസ ആമ്മ ലഭിച്ച സംഭവങ്ങള്‍ കാണാന്‍ കഴിയും. കണ്ടിട്ടില്ലാത്തവര്‍ക്ക് കത്തുവഴിയും ഇജാസ നല്‍കിയിരുന്നു.
ഇജാസതു രിവായയും ഇജാസതുദിറായയും വേര്‍തിരിച്ചു മനസ്സിലാക്കണം. രണ്ടാമത്തേത് ശിഷ്യന് ഉസ്താദ് നല്‍കുന്ന അംഗീകാരം മാത്രം. ബുഖാരി ദര്‍സ് നടത്താന്‍ ഞാന്‍ ഇജാസത്ത് നല്‍കി എന്നു പറയുമ്പോള്‍ അവിടെ ഒരു അംഗീകാരം നല്‍കുക മാത്രമാണ് ചെയ്യുന്നത്.
ഇജാസതു രിവായയും ഇജാസതുദിറായയും വേര്‍തിരിച്ചു മനസ്സിലാക്കണം. രണ്ടാമത്തേത് ശിഷ്യന് ഉസ്താദ് നല്‍കുന്ന അംഗീകാരം മാത്രം. ബുഖാരി ദര്‍സ് നടത്താന്‍ ഞാന്‍ ഇജാസത്ത് നല്‍കി എന്നു പറയുമ്പോള്‍ അവിടെ ഒരു അംഗീകാരം നല്‍കുക മാത്രമാണ് ചെയ്യുന്നത്.
ഹദീസ് പണ്ഡിതര്‍ക്കിടയില്‍ ഇജാസ നിലനിന്നത് ഇസ്‌നാദ് സംസ്‌കാരത്തിന്റെ തുടര്‍ച്ച ചെറിയ രൂപത്തിലെങ്കിലും കാത്തു സൂക്ഷിക്കാന്‍ വേണ്ടിയായിരുന്നു.
മേല്‍ പറഞ്ഞതില്‍ നിന്നും ഒരു കാര്യം വ്യക്തം. പതിനൊന്നാം നൂറ്റാണ്ടില്‍ ഒരു ഹദീസിന്റെയോ ഒരു ഹദീസ് ഗ്രന്ഥത്തിന്റെയോ സനദ് സൂക്ഷിക്കുന്നതിന് പ്രത്യേകിച്ച് ഒരു പ്രായോഗിക പ്രസക്തി ഉണ്ടായിരുന്നില്ല. എന്നിട്ടും പലരും ഉസ്താദുമാരുടെ പരമ്പര തുടര്‍ന്നു പോന്നത് എന്തിനായിരുന്നു?
പ്രായോഗിക പ്രസക്തി കുറവായിരുന്നുവെങ്കിലും അല്ലാഹുവിന്റെ റസൂലിലേക്ക് എത്തുന്ന സനദിന് ഒരു ആധികാരികത കല്‍പിക്കപ്പെട്ടിരുന്നു. ഇജാസത്ത് നഷ്ടപ്പെട്ട പഠനം ആത്മാവ് നഷ്ടപ്പെട്ട പഠനം പോലെ ഗണിക്കപ്പെട്ടിരുന്നു.
മേല്‍ പറഞ്ഞതില്‍ നിന്നും ഒരു കാര്യം വ്യക്തം. പതിനൊന്നാം നൂറ്റാണ്ടില്‍ ഒരു ഹദീസിന്റെയോ ഒരു ഹദീസ് ഗ്രന്ഥത്തിന്റെയോ സനദ് സൂക്ഷിക്കുന്നതിന് പ്രത്യേകിച്ച് ഒരു പ്രായോഗിക പ്രസക്തി ഉണ്ടായിരുന്നില്ല. എന്നിട്ടും പലരും ഉസ്താദുമാരുടെ പരമ്പര തുടര്‍ന്നു പോന്നത് എന്തിനായിരുന്നു?
പ്രായോഗിക പ്രസക്തി കുറവായിരുന്നുവെങ്കിലും അല്ലാഹുവിന്റെ റസൂലിലേക്ക് എത്തുന്ന സനദിന് ഒരു ആധികാരികത കല്‍പിക്കപ്പെട്ടിരുന്നു. ഇജാസത്ത് നഷ്ടപ്പെട്ട പഠനം ആത്മാവ് നഷ്ടപ്പെട്ട പഠനം പോലെ ഗണിക്കപ്പെട്ടിരുന്നു.
എല്ലാ ഹദീസുകള്‍ക്കും തിരുനബിയിലേക്കെത്തുന്ന സനദുകളോടെ രചിക്കപ്പെട്ട സനദ് അവസാനത്തെ ഗ്രന്ഥം ളീയാഉദ്ദീന്റെ (വഫ:1245) അല്‍ അഹാദീസുല്‍ മുഖ്താറയായിരിക്കും. മറ്റു ഗ്രന്ഥങ്ങളിലില്ലാത്ത ഒരു പുതിയ ഹദീസും ഇതില്‍ ഉണ്ടായിരുന്നില്ല. മറ്റു ഗ്രന്ഥങ്ങളിലുള്ള ഹദീസുകള്‍ ഗ്രന്ഥകാരനിലേക്കെത്തിക്കുന്ന സനദുകളോടെ എടുത്തുദ്ധരിക്കുക മാത്രമാണ് മഖ്ദിസി ചെയ്തത്. നബി(സ)യിലേക്കെത്തുന്ന പൂര്‍ണ്ണ സനദുകള്‍ ചേര്‍ത്ത് ഒരു മഹത് പാരമ്പര്യത്തിന്റെ കണ്ണിയാവുകയെന്ന ഒരൊറ്റ ലക്ഷ്യം വെച്ച് കൊച്ചു കൊച്ചു ഗ്രന്ഥങ്ങള്‍ രചിച്ചവരും ഉണ്ട്. ഇതിനെ കുറിച്ചാണ് ഇമാം നവവി ഇങ്ങനെ പ്രതികരിച്ചത്: തിരുനബിയിലേക്കെത്തുന്ന സനദുകള്‍ ഒരുമിച്ച് കൂട്ടുക എന്നത് മുസ്‌ലീം ഉമ്മത്തിന്റെ മാത്രം പ്രത്യേകമായ ഇസ്‌നാദീ പാരമ്പര്യത്തെ കാത്തു സൂക്ഷിക്കലാണ്.
അമാലി കളിലൂടെ ഇസ്‌നാദീ പാരമ്പര്യത്തെ ജീവിപ്പിക്കാന്‍ പലരും ശ്രമിച്ചിരുന്നു. മുമ്പ് വിരചിതമായത് നടത്തുകയാണ് അവര്‍ ചെയ്യുക. അമാലി യില്‍ പ്രസിദ്ധനാണ് കൈറോവിലെ പണ്ഡിതനായിരുന്ന ഹാഫിള് അല്‍- ഇറാഖിയും (വഫ 1404) മൊറോക്കന്‍ പണ്ഡിതനായിരുന്ന അഹ്മദ് അല്‍ ഗുമാരിയും.(വഫ:1960). കൈറോവിലെ ഹുസൈന്‍ പള്ളിയിലെ അദ്ദേഹത്തിന് സദസ്സുകള്‍ ഏറെ പ്രസിദ്ധമാണ്.
ഇസ്‌നാദ് പ്രവാചകരുമായുള്ള ഒരു ബന്ധത്തെ മാത്രമല്ല സൂചിപ്പിക്കുന്നത്, മറിച്ച് അവ കടന്നുപോകുന്ന മഹത്തുക്കളുമായുള്ള ഒരാത്മീയ ബന്ധം കൂടിയാണ്. ഈ മേഖലയില്‍ നിറഞ്ഞു നിന്ന നിരവധി പണ്ഡിതരെ പരിചയപ്പെടുത്തുന്നതോടൊപ്പം അറിവിന്റെ വഴി കൃത്യമായി അടയാളപ്പെടുത്തുക കൂടി ചെയ്യുന്നു.
ഹദീസിന്റെ സനദുകള്‍ സൂക്ഷിക്കുന്ന വിഷയത്തില്‍ ഒരു പടി മുന്നിലുണ്ടായിരുന്നു ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ പണ്ഡിതന്‍മാരെന്ന് പറയുന്നുണ്ട്. അമേരിക്കയിലെ ഹദീസ് ഗവേഷകന്‍ ജൊനാഥന്‍ എ.സി. ബ്രൌണ്‍. ഇന്ത്യയിലെ കേരളത്തില്‍ ഇസ്‌ലാമിക കലാലയങ്ങളില്‍ ബിരുദദാന അല്ലെങ്കില്‍ സനദ് ദാന ചടങ്ങില്‍ റെക്ടര്‍ ഒരു ഹദീസിന് നബി(സ) യില്‍ നിന്നും തന്നിലേക്കെത്തുന്ന സനദ് വായിച്ച് കേള്‍പ്പിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് തലപ്പാവ് അണിയിച്ചുകൊടുക്കുന്നു"( ഹദീസ്: മുഹമ്മദസ് ലെഗസി ഇന്‍ ദ മീഡീവല്‍ ആന്റ് മേഡോണ്‍ വേള്‍ഡ്). സനദ്ദാന സമ്മേളനമെന്നത് ബ്രൌണ്‍ തെറ്റായി മനസ്സിലാക്കിയതോ നാം നമ്മുടെ പാരമ്പര്യത്തെ വിസ്മരിച്ച് പില്‍കാലത്ത് ഈ പദം അസ്ഥാനത്ത് ഉപയോഗിച്ചതോ?
എന്തായാലും ലിവിംങ് ഇസ്‌നാദുകളെ കുറിച്ച് ചര്‍ച്ചകള്‍ അത്രതന്നെ കേരളത്തില്‍ സജീവമല്ല. അതുകൊണ്ടാണ് നൂറോളം ഹദീസ് ഗ്രന്ഥങ്ങളുടെ ഗ്രന്ഥകര്‍ത്താവിലേക്കെത്തിക്കുന്ന സനദ് സൂക്ഷിക്കുന്ന പണ്ഡിതന്‍ വന്നു എന്ന് പറഞ്ഞപ്പോള്‍ അധികപേര്‍ക്കും വലിയ കാര്യമായി തോന്നാതിരുന്നത്.
വിസ്മരിക്കപ്പെടുന്ന ഇത്തരം ചര്‍ച്ചകളെ പൊടി തട്ടിയെടുക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു ശൈഖ് അബ്ദുസ്സമീഈന്റെ സന്ദര്‍ശനം. ഒരു കിതാബെങ്കിലും പൂര്‍ണ്ണാമായി കേട്ട് സനദ് വാങ്ങണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു.
അതിനായി നവവി ഇമാമിന്റെ മത്‌നുല്‍ അര്‍ബഈന്‍ തെരഞ്ഞെടുത്തു. ഓരോരുത്തരായി ഹദീസുകള്‍ ഓതി, പൂര്‍ണ്ണമായി ഓതകുകയും ഇടയില്‍ ചില വിശദീകരണങ്ങളും നടത്തിയ ശേഷം ഇമാം നവവിയിലെക്കെത്തുന്ന സനദ് നല്‍കി. പതിനാലു പണ്ഡിത മഹത്തുക്കളിലൂടെ കടന്ന് അത് തിരുനബിയിലെത്തും, സുപരിചിതരായ രണ്ട് പണ്ഡിതര്‍ ആ സനദില്‍ ഉണ്ടായിരുന്നു. ഒന്ന് ശൈഖുല്‍ ഇസ്‌ലാം അല്‍ ഹാഫിള്‍ ഇബ്‌നു ഹജര്‍ അല്‍ അസ്ഖലാനിയും അദ്ദേഹത്തിന്റെ ശിഷ്യന്‍ ശൈഖുല്‍ ഇസ്‌ലാം സകരിയ്യ അല്‍ അന്‍സാരിയും...
അതിനായി നവവി ഇമാമിന്റെ മത്‌നുല്‍ അര്‍ബഈന്‍ തെരഞ്ഞെടുത്തു. ഓരോരുത്തരായി ഹദീസുകള്‍ ഓതി, പൂര്‍ണ്ണമായി ഓതകുകയും ഇടയില്‍ ചില വിശദീകരണങ്ങളും നടത്തിയ ശേഷം ഇമാം നവവിയിലെക്കെത്തുന്ന സനദ് നല്‍കി. പതിനാലു പണ്ഡിത മഹത്തുക്കളിലൂടെ കടന്ന് അത് തിരുനബിയിലെത്തും, സുപരിചിതരായ രണ്ട് പണ്ഡിതര്‍ ആ സനദില്‍ ഉണ്ടായിരുന്നു. ഒന്ന് ശൈഖുല്‍ ഇസ്‌ലാം അല്‍ ഹാഫിള്‍ ഇബ്‌നു ഹജര്‍ അല്‍ അസ്ഖലാനിയും അദ്ദേഹത്തിന്റെ ശിഷ്യന്‍ ശൈഖുല്‍ ഇസ്‌ലാം സകരിയ്യ അല്‍ അന്‍സാരിയും...
സലാഹുദ്ദീൻ ഹുദവി