ഹദീസ്: ചരിത്രവും വികാസവും
ജീവിത ത്തിന്റെ നാനാതുറകളിലും മാനവകുലത്തിനുള്ള പ്രായോഗിക പരിഹാരമാണ് പ്രവാചകചര്യയും തിരുവചനങ്ങളും. അത്‌കെണ്ടുതന്നെ തികഞ്ഞ പ്രാധാന്യത്തോടെയും താല്‍പര്യത്തോടെയുമാണ് തിരു നബിയുടെ അനുചരന്‍മാര്‍ അവ വീക്ഷിച്ചിരിന്നത്.
വിശുദ്ധ ഖുര്‍ആന്‍ തന്നെ പ്രവാചക ചര്യകള്‍ പിന്‍പറ്റാനും ഉത്തമ മാതൃകയായി സ്വീകരിക്കാനും അനുശാസിച്ചിട്ടുണ്ടെന്നിരിക്കെ തിരുസുന്നത്തിന്റെ പ്രാമാണികതയില്‍ അനുചരന്‍മാര്‍ക്കോ അവരുടെ പിന്‍ തലമുറക്കാര്‍ക്കോ യാതൊരു സംശയവും നിലനിന്നിരുന്നില്ല. ഹിജ്‌റ രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉമര്‍ ഇബ്‌നു അബ്ദില്‍ അസീസിന്ററെ കല്‍പന പ്രകാരമാണ് ഔദ്യോഗിക ഹദീസ് ക്രോഡീകരണം നടന്നതെങ്കിലും ഹദീസുകള്‍ എഴുതി സൂക്ഷിക്കുന്ന പതിവ് നബി (സ്വ) യുടെ കാലത്തു തന്നെ നിലനിന്നിരുന്നു. പക്ഷേ, വാചിക കൈമാറ്റങ്ങളായിരുന്നു ഏറിയ പങ്കും. ഇസ്ലാമിന്റെ ആവിര്‍ഭാവ കാലത്തുതന്നെ എഴുത്തു നിലനിന്നിരുന്നുവെന്നതിന് തെളിവുകളുണ്ട്. പേപ്പറുകള്‍ കണ്ടത്തപ്പെടുന്നതിന്റെ മുമ്പ് താളിയോലകളിലും തോല്‍കഷ്ണങ്ങളിലും മറ്റുമായിരുന്നു എഴുതപ്പെട്ടിരുന്നത്. പക്ഷേ, എഴുത്ത് സാര്‍വത്രികമായിരുന്നുല്ല. പിന്നീട് ഇസ്സാം എഴുത്തും വായനയും ഏറെ പ്രോത്സാഹിപ്പിച്ചു. തത്ഫലമായി എഴുത്തറിയാവുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായി.
അതിസമ്പന്നമായ വാചിക പാരമ്പര്യമുള്ളവരായിരുന്നു അറബികള്‍. നീണ്ട കവിതകള്‍ വാചികമായിത്തന്നെ തലമുറകളായി അവര്‍ക്കിടയില്‍ കൈമാറ്റംചെയ്യപ്പെട്ടിരുന്നു. ഇത്തരം ഒരു സമൂഹത്തില്‍ ദൈവദൂതരുടെ വാക്കുകളും ചര്യകളും വാചികമായി കൈമാറ്റം ചെയ്യപ്പെടുകയും ചര്‍ചിക്കപ്പെടുകയും ചെയ്തിരുന്നുവെന്നതില്‍ അത്ഭുതമില്ല.
ഖുര്‍ആന്‍ അല്ലാത്ത മറ്റൊന്നും എഴുതിവെക്കരുതെന്ന് നിര്‍ദേശിക്കുന്ന പല ഹദീസുകളും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ഹദീസുകള്‍ എഴുതിവെക്കരുതെന്നും വാചികമായി കൈമാറ്റം ചെയ്യപ്പെടുകയാണ് വേണ്ടതെന്നും ശിഷ്യകണങ്ങളോട് നിര്‍ദേശിച്ച സ്വഹാബികളേയും താബിഉകളേയും ചരിത്രത്തില്‍ ദര്‍ശിക്കാനാകും. അതേസമയം നബിതങ്ങളുടെ കാലത്തുതന്നെ ഹദീസ് എഴുതപ്പെട്ടിരുന്നതായും ചില തീരുമാനങ്ങള്‍ എഴുതിവെക്കാന്‍ നബിതങ്ങള്‍ തന്നെ നിര്‍ദേശിച്ചതായും പ്രഭലമായ റിപ്പോര്‍ട്ടുകളുണ്ട്. പരസ്പരം വൈരുദ്ധ്യമെന്ന് തോന്നുന്ന ഈ രണ്ടുവിഭാഗം ഹദീസുകളേയും വിശകലനംചെയ്ത പണ്ഡിതര്‍ ഖുര്‍ആനും സുന്നത്തും ഒന്നിച്ച് എഴുതി വെക്കുന്നതിനെയാണ് വിലക്കിയതെന്നും, ശരിയാംവിധം എഴുതാനറിയാത്തവരെയാണ് വിലക്കിയിരുന്നതെന്നും സംഗ്രഹിച്ചതായി കാണാം. നബിതങ്ങളുടെ വഫാത്തിനുശേഷവും ഹദീസ് സജീവമായി ചര്‍ച്ചചെയ്യപ്പെട്ടു. തിരു നബിയോട് കാര്യങ്ങള്‍ നേരിട്ട് ചോദിച്ച് മനസ്സിലാക്കാനുള്ള അവസരം നിലനില്‍ക്കുന്നില്ല എന്നതിനാല്‍ പല വിഷയങ്ങളിലും അവിടുത്തെ തീരുമാനം എന്തായിരുന്നുവെന്നറിയാന്‍ ദീര്‍ഘ യാത്രകളും അന്വേഷണങ്ങളും വേണ്ടിവന്നു. ദൈവിക നിര്‍ദ്ദേശങ്ങള്‍ അക്ഷരംപ്രതി അനുധാവനംചെയ്യാന്‍ അതുമാത്രമേ മാര്‍ഗമുണ്ടായിരുന്നുള്ളൂ. ഈ സന്ദേശങ്ങള്‍ വരും തലമുറക്കു കൈമാറുന്നതിലും അനുചരവൃന്ദത്തിന്റെ സംഭാവന വളരെ വലുതാണ്.
പാരമ്പര്യത്തിന്റെ പ്രാരംഭം: സ്വഹാബികളും താബിഉകളും
ഹദീസുകള്‍ പഠിക്കുന്നതിനും മനപ്പാഠമാക്കുന്നതിനും കുടുതല്‍ ഉല്‍സാഹം കാണിച്ച സ്വഹാബിവര്യനായിരുന്നു അബൂ ഹുറൈറ (റ) (മ. 58/678). നബി (സ്വ) യോടൊന്നിച്ച് മൂന്നുവര്‍ഷം മാത്രമേ അദ്ദേഹം ജീവിച്ചിരുന്നുള്ളുവെങ്കിലും ഈ കാലയളവില്‍ മറ്റു പ്രവര്‍ത്തികളില്‍ വ്യാപൃതനാവാതെ മുഴുസമയവും തിരുവചനങ്ങള്‍ ഹൃദിസ്ഥമാക്കാനും ജീവിതത്തില്‍ പകര്‍ത്താനും സമയം കണ്ടെത്തി. അദ്ദേഹം നിവേദനംചെയ്ത 5300 ഓളം ഹദീസുകള്‍ വ്യത്യസ്ത ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടതായികാണാം. നബിതങ്ങള്‍ വഫാത്താകുമ്പോള്‍ 25 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഇബ്‌നു ഉമര്‍ (റ) ആണ് കുടുതല്‍ ഹദീസുകള്‍ നിവേദനംചെയ്ത രണ്ടാമത്തെ സ്വഹാബി. 2600 ഹദീസുകള്‍. നബിതങ്ങള്‍ വഫാത്താകുമ്പോള്‍ 14 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ഇബ്‌നു അബ്ബാസ് (റ) നിവേദനം ചെയ്തത് 1700 ഹദീസുകളാണ്. പ്രമുഖരായ സ്വഹാബിമാരുടെ അടുത്തുപോയി ഹദീസുകള്‍ ശേഖരിക്കാന്‍ ഇവര്‍ കാണിച്ച അത്യുല്‍സാഹമാണ് ഇത് വ്യക്തമാക്കുന്നത്. കൂടുതല്‍ ഹദീസുകള്‍ റിപ്പോര്‍ട്ടുചെയ്തവരില്‍ പ്രമുഖനാണ് പത്താം വയസ്സുമുതല്‍ നബിതങ്ങളുടെ സേവകനായിരുന്ന അനസ് (റ). 2300 ഹദീസുകളാണ് ഇവര്‍ റിപ്പോര്‍ട്ടു ചെയ്തത്. 2200 ഹദീസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട് തിരു നബിയുടെ പ്രിയ പത്‌നി ഉമ്മുല്‍ മുഅമിനീന്‍ ആഇശ ബീവി (റ).
അബൂ ഹുറൈറ (റ) പറഞ്ഞു: സ്വഹാബത്തിന്റെ കൂട്ടത്തില്‍ അബ്ദുല്ലാഹി ബ്‌നു അംറ് ഒഴികെ എന്നെക്കാള്‍ കൂടുതല്‍ ഹദീസ് റിപ്പോര്‍ട്ടുചെയ്ത മറ്റാരുമില്ല. അദ്ദേഹം ഹദീസുകള്‍ എഴുതിവെക്കുമായിരുന്നു. ഞാന്‍ പക്ഷേ, എഴുതിവെക്കാറുണ്ടായിരുന്നില്ല. (തിര്‍മിദീ). നബി (സ്വ) യുടെ കാലത്തുതന്നെ ഹദീസുകള്‍ എഴുതിവെച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന മറ്റു ഹദീസുകളും ഉണ്ടെന്ന് നേരത്തേ പറഞ്ഞുവല്ലോ. ഇപ്രകാരം ഹദീസുകള്‍ എഴുതി സൂക്ഷിച്ച ചില പ്രമുഖ സ്വഹാബികളായിരുന്നു അബ്ദുള്ളാഹ് ഇബ്‌നു അംറ് (റ), അലീ ഇബ്‌നു അബീ ഥ്വാലിബ് (റ), ജാബിര്‍ ഇബ്‌നു അബ്ദില്ലാഹ് തുടങ്ങിയവര്‍. സ്വഹീഫ (ഏട്) കള്‍ എന്നപേരില്‍ ഇവ അറിയപ്പെട്ടു. ഇവ സ്വന്തം നിലയില്‍ എഴുത പ്പെട്ടവയായിരുന്നു. ഔദ്യോഗിക ക്രോഡീകരണമോ പൊതു താല്‍പര്യത്തോടെയുള്ള സമാഹരണമോ ആയിരുന്നില്ല. പലരും ഓര്‍മ്മിച്ചുവെക്കാന്‍ വേണ്ടിയായിരുന്നു എഴുതിയിരുന്നത്. എന്നിരുന്നാലും ആധികാരികമായി ഗണിക്കപ്പെട്ടിരുന്നത് വാചിക കൈമാറ്റമായിരുന്നു. എഴുതിവെച്ചവര്‍തന്നെ ഏടുകള്‍ നോക്കി വാചികമായി കൈമാറ്റം ചെയ്യുകയായിരുന്നു പതിവ്. അത്‌കൊണ്ടുതന്നെ നിവേദനത്തില്‍ 'ഹദ്ദസനീ' (എന്നോട് പറഞ്ഞു) എന്ന് പറഞ്ഞാല്‍തന്നെയും എഴുത്ത് തീരേ ഉണ്ടായിരുന്നില്ല എന്നര്‍ത്ഥമില്ല. പുള്ളിയും കുത്തുമില്ലാതെ എഴുതപ്പെട്ടിരുന്ന അറബീ ഭാഷ വാചികമായി കൈമാറ്റംചെയ്യപ്പെട്ടില്ലെങ്കില്‍ തെറ്റായി വായിക്കാന്‍ ഇടവരുത്തുമെന്നും ചിലപ്പോള്‍ അവര്‍ ഭയപ്പെട്ടിരിക്കാം.
ഔദ്യോഗിക സമാഹരണം
ഹദീസിന്റെ ഔദ്യോഗിക സമാഹരണത്തിന് നേതൃത്വം കോടുത്തത് ഇസ്ലാമിന്റെ അഞ്ചാം ഖലീഫയായി അറിയപ്പെടുന്ന ഉമര്‍ ഇബ്‌നു അബ്ദുല്‍ അസീസാ(റ) (മ. 101)യിരുന്നു. താബിഉകളുടെ കാലമായപ്പോഴേക്കും ഹദീസ് എഴുതിവെക്കുന്ന പ്രവണത വര്‍ദ്ധിച്ചുവന്നതിനാലും, ഖുര്‍ആനായി തെറ്റിദ്ധരിക്കപ്പെടുമെന്ന ഭയം നീങ്ങിയതിനാലും ഔദ്യോഗികമായിത്തന്നെ ക്രോഡീകരിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി. ഇപ്രകാരം ചെയ്തില്ലെങ്കില്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ചും അദ്ദഹം ബോധവാനായിരുന്നു. ഹദീസ് മനപ്പാഠമാക്കിയ ഹുഫ്ഫാളുകളുടെ കാലശേഷം പല ഹദീസുകളും ലോകത്തിനു നഷ്ടമാവും. അതിന് പുറമെ വര്‍ധിച്ചുവരുന്ന വ്യാജ ഹദീസുകള്‍ ഒരു വെല്ലുവിളിയായി മാറുകയും ചെയ്തിരുന്നു. ഈ ഒരു സന്ദര്‍ഭത്തില്‍ എല്ലാഗവര്‍ണ്ണര്‍മാര്‍ക്കും അദ്ദേഹം കത്തയച്ചു. ഉലമാക്കളോടും മുഹദ്ദിസുകളോടുമെല്ലാം തങ്ങള്‍ക്കറിയാവുന്ന എല്ലാ ഹദീസുകളും കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഖലീഫയുടെ ഉദ്ദേശ്യശുദ്ധിയിലോ കാര്യത്തിന്റെ ഗൗരവത്തിലോ ഒട്ടും സംശയമുണ്ടായിരുന്നില്ലാത്തതിനാല്‍തന്നെ എല്ലാവരും പൂര്‍ണ്ണമായും സഹകരിച്ചു.
മദീനയിലെ ഗവര്‍ണ്ണറായിരുന്ന അബൂബക്ര്‍ ഇബ്‌നു മുഹമ്മദ് ഇബ്‌നു ഹസ്മിനയച്ച കത്തില്‍ അംറ ബിന്‍ത് അബ്ദുറഹ്മാന്‍ (മ. 98), ഖാസിം ഇബ്‌നു മുഹമ്മദ് (മ. 107) എന്നിവരുടെ ഹദീസുകളും അവര്‍ പകര്‍ന്നു നല്കിയ അനുബന്ധ വിഞ്ജാനീയങ്ങളും ക്രോഡീകരിക്കാന്‍ പ്രത്യേക നിര്‍ദ്ദേശമുണ്ടായിരുന്നു. അബൂബക്ര്‍ (റ) ന്റെ പേരമകന്‍ കൂടിയായ ഖാസിം ഇബ്‌നു മുഹമ്മദ് ഇബ്‌നു അബീബകര്‍ (മ. 108/ 726 -7) മദീനയിലെ ഫുഖഹാഉസ്സബ്അ എന്നപേരില്‍ പ്രസിദ്ധരായ ഏഴ് കര്‍മ്മശാസ്ത്ര പണ്ഡിതരില്‍ ഒരാളായിരുന്നു. തന്റെ പിതൃസഹോദരി ആഇശ ബീവി (റ) യില്‍നിന്ന് നേരിട്ട് വിദ്യനുകരാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട് അവര്‍ക്ക്. അംറ മദീനയിലെ പ്രമുഖ പണ്ഡിത എന്നതിലുപരി ആഇശാ ബീവിയുടെ സംരക്ഷണത്തില്‍ വളര്‍ന്ന മഹതിയായിരുന്നതിനാല്‍ തന്നെ അവരില്‍നിന്നും നിരവധി ഹദീസുകളും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ഹദീസ് വിജ്ഞാനങ്ങളുടെ പ്രധാന സ്രോതസ്സുകളെല്ലാം പ്രത്യേകം പരിഗണിക്കണമെന്ന് ഉണര്‍ത്തുകയായിരുന്നു ഖലീഫ. 2200 ഓളം ഹദീസുകള്‍ സ്വന്ത്വമായിതന്നെ റിപ്പോര്‍ട്ടുചെയ്ത ഹദീസ് വിജ്ഞാനീയങ്ങളില്‍ അഗ്രേസരനായിരുന്ന ഇബ്‌നു ശിഹാബ് അല്‍-സുഹ്‌രി (മ. 124) യെയാണ് ഹദീസ്‌ക്രോഡീകരണത്തിന് നേതൃത്വം നല്‍കാന്‍ ഏല്പിച്ചിരുന്നത്. ചില സ്വഹാബിമാരെയും താബിഉകളില്‍ പ്രമുഖരായിരുന്ന നിരവധി പണ്ഡിതന്‍മാരുടെയും ശിഷ്യത്വം കൊണ്ട് അനുഗ്രഹീതനായിരുന്നു അദ്ദേഹം. പ്രവാചകരുടെ വഫാത്തിന്റെ നൂറ്റാണ്ടുകള്‍ക്കു ശേഷം ക്രോഡീകരിക്കപ്പെട്ട ഹദീസിന്റെ ആധികാരികതയെ ചോദ്യംചെയ്യുന്നവര്‍ ഈ ചരിത്രയാഥാര്‍ത്ഥ്യങ്ങളെ ബോധപൂര്‍വ്വം മറച്ചുവെക്കാറാണ് പതിവ്.
മുസന്നഫുകളുടെയും മുവത്വകളുടെയും കാലം
ഹിജ്‌റ രണ്ടാം നൂറ്റാണ്ടിന്റെ പ്രാരംഭത്തില്‍ ഔദ്യോഗിക സമാഹരണം ആരംഭിച്ചതോടുകൂടിയാണ് ഹദീസില്‍ ഗ്രന്ഥരചന ആരംഭിക്കുന്നത്. വിഷയാതിഷ്ഠിതമായി ഹദീസുകള്‍ ക്രോഡീകരിക്കാനുള്ള ശ്രമമായിരുന്നു ആദ്യഘട്ടത്തില്‍. ഇപ്രകാരം പധാനമായും കര്‍മ്മശാസ്ത്ര വിഷയങ്ങളനുസരിച്ച് ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥങ്ങളാണ് മുസന്നഫുകള്‍. ഈ ഗ്രന്ഥങ്ങളില്‍ പരിപൂര്‍ണ്ണ സനദോ (നിവേദക ശൃംഘല) ടുകൂടി നബി (സ്വ) യിലേക്ക് ചേര്‍ക്കപ്പെട്ട ഹദീസുകളല്ലാത്തവയും ഉണ്ടായിരുന്നു. പരിപൂര്‍ണ്ണ സനദില്ലാതെ നിവേദനം ചെയ്യപ്പെട്ട നബിതങ്ങളിലേക്കെത്തുന്ന ഹദീസുകള്‍, സ്വഹാബികളുടെയും താബിഉകളുടെയും വചനങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതായിരുന്നുവെന്ന് സാരം.
ഈ കാലയളവില്‍ ഹദീസ്, കര്‍മ്മശാസ്ത്രം, അതിന്റെ നിദാനങ്ങള്‍ (ഉസൂലുല്‍ ഫിഖ്ഹ്) എന്നീ വിജ്ഞാനീയങ്ങളെല്ലാം വ്യത്യസ്ത വിജ്ഞാനശാഖകളായി വികസിച്ചുവരുന്നേ ഉണ്ടായിരുന്നുള്ളൂ. കര്‍മ്മശാസ്ത്ര വിധികളും മറ്റും ചോദിച്ച് ഉലമാക്കളെ സമീപിക്കുമ്പോള്‍ തങ്ങളുടെ ഗുരുവര്യരായ സ്വഹാബികളിലൂടെയും താബിഉകളിലടെയും കൈമാറ്റം ചെയ്യപ്പെട്ടുപോന്ന ഹദീസുകളില്‍നിന്നോ, അവരുടെ അഭിപ്രായങ്ങളില്‍നിന്നോ കണ്ടത്തിയ മതവിധികള്‍ പറഞ്ഞു നല്‍കുകയായിരുന്നു രീതി. കര്‍മ്മശാസ്ത്രവിധികള്‍ മനസ്സിലാക്കുകയും അത് ജനങ്ങള്‍ക്ക് പറഞ്ഞുകൊടുക്കുകയുമായിരുന്നു പ്രഥമ ലക്ഷ്യം. അല്ലാതെ ഹദീസ് നിദാന ശാസ്ത്രപ്രകാരം ഓരോ ഹദീസുകളും കൃത്യമായി രേഖപ്പെടുത്തുകയായിരുന്നില്ല. ഇത്തരം ഗ്രന്ഥങ്ങളില്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുന്നതാണ് ഇമാം മാലിക് (റ) ന്റെ മുവത്വ. മുവത്വയും മുസ്വന്നഫുകളും ഒരേ രീതിയിലുള്ള ഗ്രന്ഥങ്ങള്‍ തന്നെ. മുസന്നഫ് ഇബ്‌നു ജുറൈജ് (മ. 150/767), മുസന്നഫ് സുഫ്‌യാന്‍ അല്‍-സൗരി (മ. 161/778) എന്നിവ ഈ ഗണത്തില്‍ പെടുന്നു. ഇന്ന് നിലവിലുള്ളതില്‍ വെച്ച് ഏറ്റവും വലിയ മുസന്നഫ് ഇമാം മാലിക് (റ), ഇബ്‌നു ജുറൈജ് (റ) എന്നിവരുടെ ശിഷ്യനായിരുന്ന അബ്ദൂര്‍റസാഖ് അല്‍-സ്വന്‍ആനി (റ) (മ. 211 /826) യുടേതാണ്. പതിനൊന്ന് വാള്യങ്ങളിലായി ഇത് പ്രസിദ്ധീകൃതമായിട്ടുണ്ട്. ഇതിലെ ഹദീസുകളില്‍ ഏറിയ പങ്കും തന്റെ പ്രധാന അധ്യാപകരായ മഅ്മര്‍ ഇബ്‌നു റാഷിദ്, ഇബ്‌നു ജുറൈജ് എന്നിവരില്‍നിന്ന് നിവേദനം ചെയ്യപ്പെട്ടവയാണ്. തന്റെ ശിഷ്യരില്‍ പ്രമുഖനായിരുന്ന അബൂബക്കര്‍ ഇബ്‌നു അബീശയ്ബ (റ) യുടെ മുസന്നഫും പ്രസിദ്ധമാണ്. പില്‍ക്കാലത്ത് മികച്ച ഹദീസ് ഗ്രന്ഥങ്ങള്‍ വന്നുവെങ്കിലും അതിന്റെയെല്ലാം പ്രചോദനവും നല്ലൊരളവോളം അവലംഭവും ഈ ഗ്രന്ഥങ്ങളായിരുന്നു.
മുസ്‌നദുകള്‍
സനദുകള്‍ക്കനുസരിച്ച് ക്രമപ്പെടുത്തിയ ഹദീസ് ഗ്രന്ഥങ്ങളാണ് മുസ്‌നദുകള്‍. ഒരു സ്വഹാബിയുടെ ഹദീസുകള്‍ മുഴുവന്‍ ഒരു അദ്ധ്യായത്തില്‍ ക്രോഡീകരിക്കുന്ന രീതിയീണ് ഇവയില്‍ സ്വീകരിച്ചിരിക്കുന്നത്. ഹദീസ് പഠനത്തിന്റെ വികാസമാണ് ഇത് സൂചിപ്പിക്കുന്നത്. ഇസ്ലാമിന്റെ കര്‍മ്മശാസ്ത്ര വിധികള്‍ക്കും വിശ്വാസകാര്യങ്ങള്‍ക്കും അടിസ്ഥാനപ്പെടുത്തേണ്ടത് പൂര്‍ണ്ണമായ സനദോടുകൂടി അല്ലാഹുവിന്റെ റസൂലിലേക്ക് ചേര്‍ക്കപ്പെട്ട ഹദീസുകളാണെന്നും, സ്വഹാബത്തിന്റെയും താബിഉകളുടെയും വാക്കുകള്‍ക്ക് ഒന്നാമത്തെതിന്റെ സ്ഥാനം കല്‍പിക്കപ്പെടാന്‍ പാടില്ലെന്നുമുള്ള നിലപാട് പണ്ഡിതന്‍മാര്‍ക്കിടയില്‍ രൂപപ്പെട്ടുവന്നു. കാലചക്രം മുന്നോട്ടുഗമിക്കുന്നതിനനുസരിച്ച് അഭിപ്രായ വ്യത്യാസങ്ങളും വര്‍ധിച്ചുവരുമ്പോള്‍ മത നിയമങ്ങളും മറ്റും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ക്രോഡീകരിച്ചുവെക്കേണ്ട കാലത്തിന്റെ അനിവാര്യതയോടുള്ള പ്രതികരണമായിരുന്നു അത്. ഈ ചിന്താ വിപ്ലവത്തിന് നേതൃത്വം നലകിയത് ഇമാം മാലികി (റ) ന്റെ ശിഷ്യനും വിശ്വ പണ്ഡിതനുമായിരുന്ന ഇമാം ശാഫിഈ (റ) ആയിരുന്നു. ശാസ്ത്രീയമായ ഹദീസ് പഠനത്തിന് അടിത്തറ പാകുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്. തന്റെ വിഖ്യാതമായ രിസാലയുടെ പ്രതിപാധ്യ വിഷയം ഉസൂലുല്‍ ഫിഖ്ഹ് ആണെങ്കിലും ഉസൂലുല്‍ ഹദീസിലെ ആദ്യ ഗ്രന്ഥമെന്ന കീര്‍ത്തിയും ഇതിനുണ്ട്. ഹദീസിന്റെ പ്രാധാന്യം, പ്രാമാണികത, ഖബര്‍ വാഹിദ്‌കൊണ്ട് തെളിവ് പിടിക്കുന്നതിനുള്ള ന്യായങ്ങള്‍ തുടങ്ങീ ഹദീസുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ഇതില്‍ സവിസ്തരം വിവരിക്കുന്നുണ്ട്. ചുരുക്കത്തില്‍ ഇമാം ശാഫി (റ) ന്റെ ചിന്താധാരകളുടെ സ്വാധീനം മുസ്‌നദുകളുടെ പിറവിക്ക് കാരണമായെന്ന് പറയുന്നതില്‍ തെറ്റില്ല. ഒരു വ്യക്തിയുടെ ഹദീസ് മുഴുവന്‍ ഒരു അദ്ധ്യായത്തില്‍ ക്രോഡീകരിക്കുന്നതിലൂടെ സനദിന്റെ (നിവേധന ശൃംഖല) പഠനങ്ങള്‍ക്ക് പ്രസക്തിയേറുകയായിരുന്നു. നബി (സ്വ) യിലേക്കെത്തുന്നതും (മര്‍ഫൂഅ്) അല്ലാത്തതുമായ ഹദീസുകള്‍ വേര്‍തിരിച്ചു മനസ്സിലാക്കാനും ഒരു ശൈഖിന്റെ വ്യത്യസ്ത ശിഷ്യന്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസുകള്‍ പരസ്പരം താരതമ്യം ചെയ്ത് കൃത്യപ്പെടുത്താനും ഇതു സഹായകമായി.
ലഭ്യമായതില്‍ വെച്ച് ഏറ്റവും ആദ്യം വിരചിതമായ മുസ്‌നദ് അബൂദാവൂദ് അല്‍-ത്വയാലിസി (മ. 204/808) യുടെതാണ്. ഏറ്റവും പ്രശസ്തമായ മുസ്‌നദ് ഇമാം അഹ്മദ് ഇബ്‌ന് ഹന്‍ബലി (മ. 241/ 855) ന്റെതും. ഇതില്‍ 27700 ഹദീസുകള്‍ (ആവര്‍ത്തിച്ചു വരുന്നവയടക്കം) ഉള്‍കൊള്ളുന്നു. അദ്ദേഹത്തിന്റെ മകന്‍ അബ്ദുള്ളയാണ് ഇന്ന്കാണുന്ന വിധത്തില്‍ ഇത് ക്രോഡീകരിച്ചത്. അല്‍-ഹുമൈദി (മ. 219/ 834), ഹാരിസ് ഇബ്‌ന് അബീ ഉസാമ (മ. 282/896), അല്‍-മുസദ്ദദ് (മ. 228/ 843), അബൂബക്കര്‍ അല്‍-ബസ്സാര്‍ (മ. 292/904), അബൂ യഅ്‌ല അല്‍ മൗസിലീ (മ. 307/919) തുടങ്ങിയ മഹാന്‍മാര്‍ രചിച്ച മുസ്‌നദുകളും പ്രശസ്തമാണ്.
സുവര്‍ണ്ണ കാലഘട്ടം: സ്വഹീഹുകളും സുനനുകളും
ഹദീസ് ക്രോഡീകരണത്തിന്റെ സുവര്‍ണ്ണകാലഘട്ടമെന്ന പേരില്‍ അറിയപ്പെടുന്നത് ഹിജ്‌റ മൂന്നാം നൂറ്റാണ്ടാണ്. ഈ കാലഘട്ടത്തിലാണ് സ്വഹീഹായ ഹദീസുകള്‍ മാത്രം ഉള്‍പെടുത്തി ഇമാം ബൂഖാരി (റ)യും ഇമാം മുസ്‌ലിമും ഗ്രന്ഥരചനകള്‍ നടത്തുന്നത്. വിഷയാധിഷ്ടിതമായി ക്രോഡീകരിച്ച മുസന്നഫുകളുടെയും സനദിന് പ്രാധാന്യം നല്‍കിയ മുസ്‌നദുകളുടെയും ഗുണങ്ങള്‍ ഒരേസമയം സമ്മേളിക്കുന്ന ഗ്രന്ഥങ്ങളാണ് ഇവയും ഈകാലഘട്ടങ്ങളില്‍ തന്നെ വിരചിതമായ സുനനുകളും. വിഷയാധിഷ്ഠിതമായി ഹദീസുകള്‍ ക്രോഡീകരിക്കുന്നതോടൊപ്പം സ്വഹീഹാണെന്ന് ഉറപ്പുള്ളതോ ഫുഖഹാക്കള്‍ക്കിടയില്‍ പൊതുവെ അംഗികരിക്കപ്പെട്ടുപോരുന്നതോ ആയ ഹദിസുകളാണ് ഇവയില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. ഹദീസുകള്‍ വിഷയാധിഷ്ഠിതമായി ക്രോഡീകരിക്കപ്പെട്ടതിനാല്‍തന്നെ കര്‍മ്മ ശാസ്ത്ര വിധികള്‍ക്ക് എളുപ്പം ആശ്രയിക്കാവുന്ന അവലംഭമായി ഇവകള്‍ മാറി. ആദ്യമായി സുനനുകളുടെ രചന നടത്തിയത് സഈദ് ബ്‌നു മന്‍സൂര്‍ അല്‍ഖുറാസാനി (മ. 227/842) യും അബ്ദുല്ലാഹ് അദ്ദാരിമി (മ. 255/869)യുമാണ്,
അപ്രഭലമായ പല ഹദീസുകളും ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുകയും അത് കൊണ്ട് പലരും കര്‍മ്മശാസ്ത്ര വിധികള്‍ക്ക് തെളിവ് പിടിച്ച് കൊണ്ടിരിക്കുകയും ചെയ്തിരുന്ന കാലത്ത് സ്വഹീഹായ ഹദീസുകള്‍ മാത്രം ക്രോഡീകരിക്കുക എന്ന ഒരു രീതി സ്വീകരിച്ചുകൊണ്ടാണ് ഇമാം ബുഖാരി (മ. 256/ 870) യും ഇമാം മുസ്‌ലിമും (മ. 261/875) കടന്ന് വരുന്നത്. ഹദീസ് ക്രോഡീകരണത്തിന്റെ ഈ പുതിയ രീതി വലിയ സ്വാധീനം ചെലുത്തിയെന്നതിന്റെ തെളിവാണ് ഇതേചുവടുപിടിച്ച് പില്‍ക്കാലത്ത് വിരചിതമായ മറ്റ് സ്വഹീഹുകള്‍.
ബുഖാരി, മുസ്‌ലിം ഇമാമുമാരുടെ ശിഷ്യനായിരുന്ന ഇബ്‌നു ഖുസൈമ (മ. 311/923), സമര്‍ഖന്ദ് കാരനായ അബൂ ഹഫ്‌സ് ഉമര്‍ അല്‍-ബുജൈരി (മ. 311/924), സഈദ് ബ്‌നു അല്‍-സകന്‍ (മ. 353/964), ഇബ്‌നു ഖുസൈമയുടെ ശിഷ്യനായിരുന്ന ഇബ്‌നു ജാറൂദ് (മ. 307/919), ഇബ്‌നു ഹിബ്ബാന്‍ അല്‍-ബുസ്തി (മ. 354/965) എന്നിര്‍ രചിച്ച സ്വഹീഹുകളും ഈ ഗണത്തില്‍ പെടുന്നവയാണെങ്കിലും ബുഖാരി മുസ്‌ലിമിന് കല്പിക്കപ്പെടുന്ന സ്ഥാനം ഇവകള്‍ക്കൊന്നുമില്ല. സ്വഹീഹായ ഹദീസുകള്‍ മാത്രമേ തന്റെ ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളൂവെന്ന് ഇവര്‍ അവകാശപ്പെട്ടിരുന്നുവെങ്കിലും ചിലര്‍ക്കൊന്നും അത് കൃത്യമായി പാലിക്കാന്‍ കഴിഞ്ഞില്ല. ഹദീസ് രംഗത്ത് മറ്റ് രണ്ട് ഇമാമുമാര്‍ക്കുണ്ടായിരുന്ന നൈപുണ്യവും ഹദീസുകള്‍ സ്വീകരിക്കുന്നതില്‍ അവര്‍ കാണിച്ച സൂക്ഷ്മതയും അവരുടെ ഗ്രന്ഥങ്ങളെ മികവുറ്റതാക്കി.
പതിനാറു വര്‍ഷത്തെ ശ്രമഫലമായ് 600,000 ഹദിസുകളില്‍നിന്ന് തെരെഞ്ഞെടുത്ത ഹദീസുകള്‍ മാത്രമാണ് ബുഖാരിയില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. കര്‍മ്മ ശാസ്ത്രത്തിലുള്ള അഭിപ്രായങ്ങള്‍ ബുഖാരിയില്‍ നേരെ ചര്‍ച്ചചെയ്യപ്പെടുന്നില്ലെങ്കിലും ഒരോ അദ്ധ്യായങ്ങളു (ബാബ്) ടെ തലക്കെട്ടിലും നമുക്കതുകാണാന്‍കഴിയും. താഴെ പരാമൃഷ്ടമാകുന്ന ഹദീസുകളില്‍നിന്ന് കണ്ടത്തെപ്പെടാവുന്ന വിധികളോ അതിലേക്കുള്ള സൂചനയോ ആയിരിക്കും ആ തലക്കെട്ടുകള്‍. കര്‍മ്മശാസ്ത്ര വിഷയങ്ങള്‍ക്ക് പുറമേ വിശ്വാസകാര്യങ്ങള്‍, തഫ്‌സീര്‍ തുടങ്ങിയ മറ്റനേകം വിഷയങ്ങളും ബുഖാരിയിലും മുസ്‌ലിമിലും ഉള്‍കൊള്ളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവയെ ജാമിഅ് (എല്ലാ വിഷയങ്ങളും ഉള്‍കൊള്ളുന്നവ) എന്ന് വിളിക്കുന്നു.
കര്‍മ്മ ശാസ്ത്ര സംബന്ധിയായ ഹദീസുകളാണ് സുനനുകളില്‍ പ്രധാനമായും കാണുക. ഇവകള്‍ സ്വഹീഹുകളെപ്പോലെ തന്നെ വിഷയാധിഷ്ഠിതമായാണ് ക്രോഡീകരിച്ചിരിക്കുന്നതെന്ന് പറഞ്ഞുവല്ലോ. എന്നാല്‍ ഹദീസുകളുടെ സ്വീകാര്യത തീരുമാനിക്കുന്നതില്‍ അല്‍പം വ്യത്യസ്തമായ രിതി അവര്‍ പിന്തുടര്‍ന്നതായി മനസ്സിലാക്കാം. സ്വഹിഹല്ലാത്ത പല ഹദീസുകളും ഈ ഗ്രന്ഥങ്ങളില്‍ കാണാം. ചിലപ്പോള്‍ ഗ്രന്ഥകര്‍ത്താക്കള്‍ തന്നെ ഹദീസിന്റെ തൊട്ടു ശേഷം ഇക്കാര്യം ഉണര്‍ത്താറുണ്ട്. കര്‍മ്മശാസ്ത്ര പണ്ഡിതന്‍മാര്‍ക്കിടയില്‍ പൊതുവില്‍ ചര്‍ച്ചചെയ്യപ്പടുന്ന ഹദീസുകള്‍ ആയതുകൊണ്ടാണ് അവ ഉള്‍പ്പെടുത്തിയത്. ചുരുക്കത്തില്‍ സുനനുകളിലുള്ള ഹദീസുകള്‍ മുഴുവന്‍ സ്വഹീഹാണെന്ന് പറയാന്‍ തരമില്ല.
ഇമാം അഹ്മദ് ഇബ്‌നു ഹന്‍ബലിന്റെ ശിഷ്യനായ അബൂദാവൂദ് അല്‍-സിജിസ്താനി (മ. 275/889), ഇമാം ബുഖാരിയുടെ ശിഷ്യന്‍മാരായ മുഹമ്മദ് ബ്‌നു ഈസാ അല്‍-തിര്‍മിദീ (മ. 279/892), അഹ്മദ് ബ്‌നു ശുഅയ്ബ് അല്‍-നസാഈ (മ. 303/916) എന്നിവരും മുഹമ്മദ് ബ്‌നു യസീദ് ബ്‌നു മാജ (മ. 273/887) യും രചിച്ച സുനനുകള്‍ ഏറെ പ്രശസ്തമായവയാണ്. എന്നാല്‍ ഹദീസിലെ ഗ്രന്ഥരചന ഇവിടെ അവസാനിക്കുന്നില്ല. സനദോടുകൂടി (ഗ്രന്ഥരചയിതാവില്‍നിന്നും നബിതങ്ങള്‍ വരെയുള്ള സനദ് പറഞ്ഞുകൊണ്ടുള്ള) യുള്ള ഗ്രന്ഥരചനകള്‍ അഞ്ചാം നൂറ്റാണ്ടിലും തുടര്‍ന്നു. ശാഫിഈ മദ്ഹബിലെ വിഖ്യാത പണ്ഡിതനായിരുന്ന ഇമാം ബൈഹഖി (മ. 458/1066) രചിച്ച സുനനുല്‍ കുബ്‌റ ഇതിനൊരുദാഹരമാണ്.
ചുരുക്കത്തില്‍ ഹദീസ് പഠനത്തിന്റെയും ഗവേഷണത്തിന്റെയും ദീര്‍ഘനാളത്തെ ചരിത്രം മുസ്‌ലിംകള്‍ക്കുണ്ട്. തിരുനബിയുടെ വാക്കുകളും പ്രവര്‍ത്തികളും ലോകവസാനം വരെയുള്ളവര്‍ക്ക് ഉത്തമ മാതൃകയായതുകൊണ്ട്തന്നെ കൃത്യമായി രേഖപ്പെടുത്തിവെക്കേണ്ടതിന്റെ പ്രാധാന്യം നമ്മുടെ പൂര്‍വീകര്‍ ഉള്‍കൊള്ളുകയും ശക്തമായി പ്രയത്‌നിക്കുകയും ചെയ്തതിന്റെ ചരിത്രസാക്ഷാല്‍ക്കാരമാണിത്.
സലാഹുദ്ദീന്‍ ഹുദവി പറമ്പില്‍ പീടിക