ഇടപാടുകളില്‍ സത്യസന്ധത: പ്രവാചക പാഠങ്ങളില്‍
അബൂഹുറൈറ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ഒരിക്കല്‍ ഭക്ഷണം വില്‍ക്കുകയായിരുന്ന ഒരു വ്യക്തിയുടെ അരികിലൂടെ പ്രവാചകന്‍ (സ) നടന്നുപോവുകയുണ്ടായി. അദ്ദേഹത്തിന്‍റെ മുന്നിലുള്ള ഭക്ഷണക്കൂനയിലേക്ക് തന്‍റെ കൈ താഴ്ത്തിയപ്പോള്‍ പ്രവാചകന്‍ (സ)യുടെ വിരലുകളില്‍ നനവ് പറ്റി. അതിന്‍റെ കാരണമാരാഞ്ഞപ്പോള്‍ മഴപെയ്തത് മൂലം സംഭവിച്ചതാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ഉടന്‍ പ്രവാചകന്‍ (സ) പ്രതികരിച്ചു. ആ നനഞ്ഞു കുതിര്‍ന്ന ധാന്യം ജനങ്ങള്‍ കാണാന്‍ വേണ്ടി മുകളിലേക്കാക്കാമായിരുന്നില്ലേ?. അദ്ദേഹം ദീര്‍ഘമൗനത്തിലായിരുന്നു. തുടര്‍ന്ന് പ്രവാചകന്‍ (സ) സഗൗരവം പ്രഖ്യാപിച്ചു. "വഞ്ചന നടത്തുന്നവന്‍ നമ്മില്‍ പെട്ടവനല്ല".
പരസ്പര സഹായവും സഹവര്‍ത്തിത്തവും സാമൂഹിക ജീവിതത്തിന്‍റെ ഭാഗമാണ്. അവ സത്യസന്ധവും നിഷ്കപടവുമായി മാറുമ്പോഴാണ് മനുഷ്യനില്‍ സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും വിത്തുകള്‍ മുളക്കുന്നത്. അതുകൊണ്ടുതന്നെയാണ് പ്രവൃത്തികളിലും ഇടപാടുകളിലും നീതിയും സത്യസന്ധതയും പാലിക്കണമെന്ന് പ്രവാചകന്‍ (സ) മനുഷ്യകുലത്തോട് ഉദ്ഘോഷിക്കുന്നത്. ചതിയും വഞ്ചനയും സാര്‍വത്രികമായ ഭൗതിക ലോകത്ത് ക്രയവിക്രയങ്ങളും ഇടപാടുകളും പാരസ്പര്യബന്ധത്തിന്‍റെ മറ്റൊരു വശമാണെങ്കിലും നീതിപൂര്‍വ്വമായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇടപാടുകളിലെ അന്യായങ്ങളെയും വീഴ്ച്ചകളെയും പരലോകത്ത് വിചാരണ ചെയ്യപ്പെടുമെന്ന് മാനവസമൂഹത്തിന് പഠിപ്പിക്കുകയായിരുന്നു പ്രവാചകന്‍ (സ). സത്യസന്ധതയുടെ പുതിയ അദ്ധ്യായങ്ങള്‍ സമൂഹ സമക്ഷം സമര്‍പ്പിക്കുകയായിരുന്നു തിരുനബി (സ). ഇതിനവലംബമായി ഖുര്‍ആന്‍ ഉദ്ബോധിപ്പിച്ചു "നീതിയോടെ തൂക്കവും അളവും തികച്ചു കൊടുക്കുവിന്‍. മനുഷ്യര്‍ക്ക് അവരുടെ വസ്തുക്കള്‍ കൊടുക്കുന്നതില്‍ കുറച്ചുകളയരുത്. ഭൂമിയില്‍ അനന്തധാരികളായി അഴിമതി ചെയ്യുകയുമരുത്". (ഹൂദ്-85). പരസ്യമായി പിടിച്ചുപറിയും കൊള്ളയും പതിവാക്കിയ ഒരു സമൂഹത്തെ നീതിയുടെ വക്താക്കളും പ്രയോക്താക്കളുമാക്കി പരിവര്‍ത്തിപ്പിക്കാന്‍ ഖുര്‍ആന്‍ നല്‍കിയ ഉപദേശം എക്കാലത്തും പ്രസക്തമാണത്രെ.
പ്രവാചകന്‍ മുന്നോട്ടുവെക്കുന്ന രീതിശാസ്ത്രത്തെ കവച്ചുവെക്കുന്ന ഒരു സന്ദേശവും അവതരിപ്പിക്കാന്‍ മറ്റൊരു പരിഷ്കര്‍ത്താവിനും കഴിഞ്ഞിട്ടില്ല. "ആളുകളില്‍ നിന്ന് അളന്ന് വാങ്ങുമ്പോള്‍ തികച്ച് വാങ്ങുകയും അതേസമയം അവര്‍ക്ക് അളന്ന് കൊടുക്കുകയോ തൂക്കിക്കൊടുക്കുകയോ ചെയ്യുമ്പോള്‍ കുറക്കുകയും ചെയ്യുന്നവര്‍ക്ക് കൊടിയ നാശമുണ്ടെ"ന്ന് സൂറത്തുല്‍ മുത്വഫ്ഫിഫീന്‍റെ പ്രഖ്യാപനം ദൈവ ഭയം, ആത്മാര്‍ത്ഥത എന്നിവയുള്ളവര്‍ക്ക് മാത്രമേ സത്യസന്ധതയും നീതിയും പുലര്‍ത്താന്‍ സാധിക്കുകയുള്ളൂവെന്ന സന്ദേശം വിളിച്ചോതുന്നു. അഴിമതിയും പൂഴ്ത്തിവെപ്പും ഏറ്റവും ചെറിയ വ്യാപാരരംഗം മുതല്‍ വന്‍കിട കുത്തക മേഖലകളില്‍ വരെ ഗ്രസിച്ച മാരകരോഗമാണിന്ന്. പണക്കാരന്‍ കൂടുതല്‍ പണമുണ്ടാക്കുകയും ദരിദ്രന്‍ കൂടുതല്‍ ദരിദ്രനാവുകയും ചെയ്യുന്ന രസതന്ത്രം വ്യാപകമായി ഇന്ന് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. അവിഹിതമായി തടിച്ചുകൊഴുക്കുന്ന ഈ പണച്ചാക്കുകളുടെ മുന്നില്‍ ഭരണകൂടങ്ങള്‍ പതറിപ്പോകുന്നത് നിത്യകാഴ്ച്ചയാണിന്ന്. സമൂഹത്തില്‍ നടമാടിയ തിന്മകളെ നിയമങ്ങള്‍ക്കോ നിയമനിര്‍മ്മാതാക്കള്‍ക്കോ ഉന്മൂലനം ചെയ്യാന്‍ സാധിക്കുകയില്ല. സാമ്പത്തിക തിന്മകളും ഇക്കാര്യത്തില്‍ യാതൊരു വ്യത്യാസവുമില്ല തന്നെ. സത്യത്തില്‍ മനുഷ്യന്‍റെ ആത്മസംസ്കരണം കൊണ്ട് മാത്രമേ അവന്‍റെ ചേഷ്ടകളെ സംശുദ്ധമാക്കാന്‍ കഴിയുകയുള്ളൂ. ഇസ്ലാം വിഭാവനം ചെയ്യുന്നതും ആ ഒരു രീതിശാസ്ത്രം തന്നെയാണ്. സത്യവാനാകുക, സത്യസന്ധനാകുക എന്നീ
പ്രഖ്യാപനങ്ങള്‍ പ്രവാചകന്‍ അരുളിയിട്ടുള്ളത് മാനവസമൂഹത്തോടാണ്. ഒരു സത്യവിശ്വാസിക്ക് തന്‍റെ സമ്പത്തിനെ സംശുദ്ധമാക്കാന്‍ ഇസ്ലാം വിഭാവനം ചെയ്യുന്നത് സക്കാത്തും സ്വദഖയും നല്‍കലാണ്. സക്കാത്തിന്‍റെ യഥാര്‍ഥ അവകാശികളെ അവഗണിക്കുകയും അവകാശികളല്ലാത്തവര്‍ക്ക് വാരിക്കോരി നല്‍കുകയും ചെയ്യുന്നത് ഇസ്ലാം നിഷിദ്ധമാക്കിയതാണ്. യഥാര്‍ഥത്തില്‍ ഒരു മുസ്ലിം പരിപൂര്‍ണ്ണനാകുന്നത് അവന്‍റെ വ്യക്തിവിശുദ്ധിയാലും സഹാനുഭൂതിയാലുമാണ്. സക്കാത്തിന്‍റെയും ദാനധര്‍മ്മത്തിന്‍റെയും അളവില്‍ നിന്ന് നിന്ന് കുറച്ച് നല്‍കല്‍ ചതിയുടെയും വിശ്വാസവഞ്ചനയുടെയും മൂര്‍ത്തീരൂപമാണ്. ഓര്‍ക്കുക, വിശ്വാസിയുടെ മുഖമുദ്രകളായ സത്യസന്ധതയും നന്മയും ആര്‍ജ്ജിച്ചെടുക്കുക വഴിയാണ് ഐഹിക-പാരത്രിക വിജയങ്ങള്‍ വന്നുചേരുക.
അബൂബക്കര്‍ ഫൈസല്‍ ബാറടുക്ക
(ഡിപ്പോര്‍ട്ട്മെന്‍റ് ഓഫ് ഹദീസ് ആന്‍ഡ് റിലേറ്റഡ് സയന്‍സസിലെ ഗവേഷകനാണ് ലേഖകന്‍).
ഹദീസ് ബ്ലോഗെഴുത്ത് മല്‍സരത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ രചന.