ഹദീസ് പഠനത്തിന്‍റെ അനിവാര്യത
അല്ലാഹുവിന്‍റെ സൃഷ്ടിയും പ്രതിനിധിയുമായ മനുഷ്യന്‍ അവന്‍റെ ആജ്ഞയനുസരിച്ചാണ് ഭൂമുഖത്ത് ജീവിക്കേണ്ടത്. അവന്‍റെ ജീവിതം നൈമിഷകവും നശ്വരവുമാണ്. പ്രതിനിധികള്‍ എന്ന നിലക്ക് നമ്മെ അല്ലാഹു ഏല്‍പിച്ച ഉത്തരവാദിത്ത്വങ്ങളെല്ലാം ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. ശേഷം അവക്കുള്ള പ്രതിഫലവും ലഭിക്കും. ഇതൊക്കെയാണ് ഒരു മുസ്ലിമിന്‍റെ വിശ്വാസം.
അല്ലാഹുവിന്‍റെ ആജ്ഞ പ്രകാരം പ്രവാചക തിരുമേനി(സ്വ) യാണ് ഈ വിശ്വാസങ്ങളും വിധിവിലക്കുകളും നമ്മെ പഠിപ്പിച്ചത്. ഇതിനു വേണ്ടി അന്ത്യനാള്‍ വരെ നിലനില്‍ക്കുന്ന വിശുദ്ധ ഖുര്‍ആന്‍ നബി തങ്ങള്‍ക്ക് അല്ലാഹു നല്‍കുകയും ചെയ്തു. പ്രവാചകന്‍റെ മുഅ്ജിസത്തുകളില്‍ ഏറ്റവും വലിയ ഈ വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനിച്ച് പഠിക്കാന്‍ മാലോകരാകെ ശ്രമിച്ചാലും സാധ്യമാവില്ല. "ഭൂമിയിലെ മുഴുവന്‍ സമുദ്രജലത്തിന്‍റെ ഏഴിരട്ടി മഷിയാക്കിയും വൃക്ഷങ്ങള്‍ തൂലികയാക്കി എഴുതിയാലും തീരുന്നതല്ല വിശുദ്ധ ഖുര്‍ആനിന്‍റെ സാരാംശങ്ങള്‍" (ലുഖ്മാന്‍-27)എന്ന് അല്ലാഹു തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. തന്നിമിത്തം ഖുര്‍ആനിനെ സംബന്ധിച്ച പഠനങ്ങള്‍ അനന്തമാണ്.
ഖുര്‍ആന്‍ മാത്രം മതിയോ?
ഖുര്‍ആന്‍ ഇറക്കപ്പെട്ടത് പ്രവാചക തിരുമേനിയിലേക്കാണെന്ന് പ്രസ്താവിച്ചല്ലോ. അതിന്‍റെ കാരണമെന്താണെന്ന് അല്ലാഹു തന്നെ വ്യക്തമാക്കുന്നത് കാണുക.
"ഈ വിശുദ്ധ വചനത്തെ ഞാന്‍ നിങ്ങളിലേക്കിറക്കിയത്, മനുഷ്യര്‍ക്ക് ഇറക്കപ്പെട്ടതിനെ നിങ്ങള്‍ അവര്‍ക്ക് വിശദീകരിച്ച് കൊടുക്കാന്‍ വേണ്ടിയാണ്."(നഹ്ല്-44) അഥവാ പ്രവാചകന്‍റെ വാക്കും പ്രവൃത്തിയും മൗനാനുവാദങ്ങളുമുള്‍പ്പെട്ട സമഗ്രജീവിതചര്യയെ അവലംബമാക്കി ജീവിക്കലാണ് സത്യവിശ്വാസിയുടെ കടമ. വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു:
"പ്രവാചക തിരുമേനി എന്താണോ നിങ്ങള്‍ക്ക് നല്‍കിയതെങ്കില്‍ അവയെ നിങ്ങള്‍ പൂര്‍ണ്ണമായും സ്വീകരിക്കുകയും അവിടന്ന് നിരോധിച്ചതിനെ നിങ്ങള്‍ വര്‍ജ്ജിക്കുകയും ചെയ്യുക."(ഹശ്ര്‍-7) അപ്പോള്‍ ഒരു സത്യവിശ്വാസിയുടെ ജീവിതത്തിന്‍റെ മാനദണ്ഡം പ്രവാചക ചര്യയാണ്. നിരവധി ഹദീസുകള്‍ ഇക്കാര്യം പ്രഖ്യാപിച്ചതായി കാണാം. ഇമാം മാലിക്(റ) തന്‍റെ മുവഥ്വയില്‍ രേഖപ്പെടുത്തുന്നു:
"രണ്ടെണ്ണം ഞാന്‍ നിങ്ങളില്‍ നിലനിര്‍ത്തിപ്പോകുന്നു, അവയെ നിങ്ങള്‍ മുറുകെ പിടിക്കുന്ന കാലത്തോളം നിങ്ങള്‍ പിഴക്കുകയില്ല. അല്ലാഹുവിന്‍റെ വിശുദ്ധ ഗ്രന്ഥവും എന്‍റെ ചര്യയുമാണ്."
ഇത്രയും വിവരിച്ചതില്‍ നിന്ന് ദീനിന്‍റെ വിധിവിലക്കുകള്‍ നിര്‍ണ്ണയിക്കുന്നതില്‍ ഖുര്‍ആനിന്നു സമാനമായ സ്ഥാനം തന്നെയാണ് നബിചര്യക്കും എന്ന് വ്യക്തമായി. പ്രവാചക തിരുമേനി അല്ലാഹുവിന്‍റെ വഹ്യ് മുഖേനയല്ലാതെ ഒന്നും സ്വേഛ പ്രകാരം പറയുകയില്ലെന്ന് ഖുര്‍ആന്‍ തന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ.
ഹദീസ് പഠനത്തിന്‍റെ അനിവാര്യത
മേല്‍ പറഞ്ഞ സത്യവിശ്വാസികള്‍ മുന്‍ഗണന നല്‍കി പഠിക്കേണ്ടത് അവരുടെ ഉത്തരവാദിത്ത്വത്തിനരിവാര്യമായ ദീനീ നിയമങ്ങളെയാണ്. ഖുര്‍ആനും തിരുചര്യയുമാണ് അതിന്‍റെ അവലംബം. അവ പരമ്പരാഗതമായി പ്രവാചകനില്‍ നിന്ന് സ്വഹാബത്തും അവരുടെ പിന്‍ഗാമികളും പകര്‍ന്ന് നല്‍കിയിട്ടുള്ളതിനാല്‍ അവരെ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യല്‍ തുല്യ പ്രാധാന്യമര്‍ഹിക്കുന്നു. അത് കൊണ്ടാണ് 'ഇജ്മാഅ്'ന് ഖുര്‍ആനിനും ഹദീസിനുമുള്ള തുല്യ പ്രാധാന്യം കൈവന്നത്. അവക്കിടയില്‍ യാതൊരു വിവേചനവും ഇസ്ലാമിലില്ല. അപ്പോള്‍ ഹദീസ് പഠനത്തിന്‍റെ അനിവാര്യത ഖുര്‍ആന്‍ പഠനത്തിനോളം തന്നെ പ്രാധാന്യമുള്ളതാമെന്ന് ഇതോടെ വ്യക്തമായി. ദീനിന്‍റെ നിയമസംഹിതകള്‍ പഠിക്കല്‍ സമൂഹത്തിന്‍റെ മൊത്തം ബാധ്യതയാണ്. അതിനെയാണ് 'അല്‍ഇല്‍ം'(യഥാര്‍ത്ഥ ജ്ഞാനം)എന്ന് പറയുന്നത്. മറ്റു വിജ്ഞാനശാഖകള്‍ക്ക് കേവലം അറിവെന്നോ, അതതു ശാഖകളോട് ചേര്‍ത്ത് കൊണ്ടുള്ള അറിവെന്നോ മാത്രമേ പറയുകയുള്ളൂ.
എങ്ങനെ പഠിക്കാം?
ഹദീസ് പഠനത്തിന്‍റെ അനിവാര്യത നാം മനസ്സിലാക്കിയ പോലെ തന്നെ അല്‍പം വിശദമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഖുര്‍ആന്‍ പഠനം പോലെ തന്നെ ഹദീസുകളും 'മനഃപാഠമാക്കുക'എന്നൊരു പഠനമുണ്ട്. നിയമ നിര്‍ദ്ധാരണത്തിനും ഗവേഷണങ്ങള്‍ക്കുമായി സൂക്ഷ്മയമായ പഠനവുമുണ്ട്. ഹദീസിന്‍റെ വചനങ്ങള്‍ നബി തങ്ങളുടേത തന്നെയല്ലേ എന്ന് ഉറപ്പുവരുത്താനായി, അവ റിപ്പോര്‍ട്ട് ചെയ്തവരുടെ ചരിത്ര പശ്ചാത്തലത്തോടെയുള്ള സനദിന്‍റെ പരിശോധനാപഠനമാണ് മറ്റൊരു രീതി. ഇവയിലെല്ലാം നമ്മുടെ പൂര്‍വ്വകാല പണ്ഡിതമഹത്തുക്കള്‍ അശ്രാന്തപരിശ്രമം നടത്തുകയും അനേകം ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്.
നാല്‍പ്പത് ഹദീസുകളെങ്കിലും മനഃപാഠമുള്ളവര്‍ക്ക് അല്ലാഹു നല്‍കുന്ന പ്രതിഫലത്തെ പരാമര്‍ശിക്കുന്ന നിരവധി ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തന്നിമിത്തം ഇമാം നവവി(റ)നെ പോലുള്ള മഹത്തുക്കള്‍ നാല്‍പത് ഹദീസുകളെ പ്രത്യേകം എടുത്തുദ്ധരിച്ച് ഗ്രന്ഥമാക്കിയിട്ടുണ്ട്. മനഃപാഠമാക്കുന്നതില്‍ എളുപ്പമുള്ളതും അര്‍ഥം പഠിക്കുന്നതില്‍ കുട്ടികള്‍ക്ക് ഹൃദ്യവുമായ ഹദീസുകളാണതില്‍ തെരഞ്ഞെടുത്തിരിക്കുന്നത്. അതേ സമയം ലക്ഷക്കണക്കിന് ഹദീസുകള്‍ സനദ് സഹിതം മനഃപാഠമാക്കി ജീവിതം തന്നെ അതിന് വേണ്ടി ഉഴിഞ്ഞ് വെച്ച മഹാന്മാരായ മുഹദ്ദിസുകളുടെ നാമങ്ങള്‍ ഇസ്ലാമിക ചരിത്രത്തില്‍ ഉല്ലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.
ഇക്കാരണത്താലെല്ലാം ഹദീസ് പഠനം കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്ന് ബോധ്യമാവുകയാണ്. മറ്റു കിതാബുകള്‍ പോലെയല്ല ഹദീസിലെ തെറ്റുകളെ കണക്കാക്കേണ്ടത്. നബി(സ്വ)തങ്ങളുടെ വാക്കുകളാണത്. ഒരു വചനം നബിതങ്ങളുടേതാണെന്ന് വന്നാല്‍ അതിന്‍റെ സ്ഥനം ഉയര്‍ന്നു. അഥവാ അത് നബിതങ്ങളുടേതല്ലെന്നായാല്‍ എത്ര താഴ്ന്നു!. ഖുര്‍ആന് തുല്യം നില്‍ക്കുന്ന വഹ്യിന്‍റെ വചനങ്ങളാണ് ഹദീസുകള്‍. നിയമനിര്‍ദ്ധാരണത്തിലും തത്തുല്യ പ്രാധാന്യമുണ്ട്. തത്ഫലമായി ഹദീസ് പഠനവും വളരെ ഗൗരവമേറിയതാണ്. പുത്തന്‍ വാദികളുടെ കടന്നുവരവ് മൂലമുണ്ടാവുന്ന പ്രശ്നങ്ങള്‍ നാം തരണം ചെയ്യേണ്ടതുണ്ട്. വിഷലിപ്തമായ ഇടപെടലുകള്‍ ശ്രദ്ധിച്ച്, തിരുത്തപ്പെടേണ്ടത് തിരുത്തുകയും പൂര്‍വ്വികരായ മഹത്തുക്കളുടെ പാത സമൂഹത്തെ തെര്യപ്പെടുത്തുകയും ചെയ്യല്‍ നമ്മുടെ ബാധ്യതയാണ്.
പീ.സി മുഹമ്മദ് ഇര്‍ഷാദ് കുന്നുംപുറം
(ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി
ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)
ഹദീസ് ബ്ലോഗെഴുത്ത് മല്‍സരത്തില്‍ മൂന്നാം സ്ഥാനം നേടിയ രചനയാണിത്.