ഹദീസില്‍ വിടര്‍ന്ന മാതൃത്വത്തിന്‍റെ പരിമളം
തലയിലിരിക്കുന്ന പക്ഷി പാറാത്ത വിധം ശാന്തമാണ് നബി (സ്വ) യുടെ പ്രൗഢഗംഭീരമായ സദസ്സ്. അറിവിന്‍റെ മണിമുത്തുകള്‍ ഹൃദയത്തിലേക്ക് കോര്‍ത്തുവെക്കുന്നതിനിടെ പതിവിനു വിപരീതമായി നബി ഒന്ന് മിണ്ടാതിരുന്നു. പ്രകാശം സ്പുരിക്കുന്ന തിരുവദനം കോപാഗ്നിയില്‍ ചുവന്നു തുടുത്തു. അര്‍ത്ഥ ഗര്‍ഭമായ മൗനത്തിനു ശേഷം റസൂല്‍ കനത്ത ശബ്ദത്തില്‍ പറഞ്ഞു; അവന്‍ മൂക്ക് കുത്തി വീഴട്ടെ, അവന്‍ മൂക്ക് കുത്തി വീഴട്ടെ, മൂക്ക് കുത്തി വീഴട്ടെ, പറയും തോറും ശബ്ദത്തിന്‍റെ ഗാംഭീര്യത വര്‍ദ്ധിച്ചിരുന്നു. ഞാനാകരുതേ ആ നിര്‍ഭാഗ്യവാന്‍.....സ്വഹാബികളില്‍ ഓരോരുത്തരും കണ്ണിറുമ്മി പ്രാര്‍ത്ഥിച്ച നേരം... ഞാനാകരുതേ ആ ഹതഭാഗ്യനെന്ന് മനസ്സിലിരുത്തി ഒരാള്‍ നബിയോട് ചോദിച്ചു; അവനാരാണ് നബിയേ, ചുക്കിച്ചുളിഞ്ഞ വാര്‍ദ്ധ്യക്യ സഹജരായ മാതാപിതാക്കളെ ലഭിച്ചിട്ട് സ്വര്‍ഗം വിലക്ക് വാങ്ങാത്തവനാണവന്‍ എന്ന് ഗാംഭീര്യ സ്വരത്തില്‍ പ്രവാചകന്‍...(സ്വഹീഹ് മുസ്ലിം)
വൃദ്ധസദനങ്ങള്‍ നാഗരികതയുടെ അടയാളങ്ങളും മാനദണ്ഡമായി തീര്‍ന്ന പുതുതലമുറയില്‍ നബിയുടെ വാക്കുകള്‍ക്ക് കാതോര്‍ക്കുകയാണ് ലോകം.മാതൃത്വത്തിന്‍റെ ചൂരും ചൂടും ആറാം വയസ്സില്‍ മദീനയില്‍ നിന്നുള്ള മടക്കയാത്രയില്‍ പൊലിഞ്ഞടങ്ങിയപ്പോള്‍ കലങ്ങിയ കണ്ണുകളുമായി ജീവിച്ച നബിക്കറിയാം മാതാവിന്‍റെ സ്നേഹത്തിന്‍റെ വറ്റാത്ത അരുവിയെപ്പറ്റി... അതുകൊണ്ടാവണം എന്‍റെ സൗഹൃദം ആരോടാവണം എന്ന് ചോദിച്ചു വന്ന ശിഷ്യനോട് ഉമ്മയെന്ന് മൂന്ന് തവണ തുടര്‍ത്തിപ്പറയാന്‍ നബിക്ക് (ബുഖാരി) ഊര്‍ജ്ജം നല്‍കിയത് മാതാവിന്‍റെ വിലയറിഞ്ഞ അനാഥബാലനായ നബിയുടെ ജീവിതാനുഭവമായിരിക്കണം.കാറ്റും കോളും നിറഞ്ഞ ജീവിതത്തിലേക്ക് സമാധാനത്തിന്‍റെ ഇളം തെന്നല്‍ മുടിയഴകള്‍ക്കിടയിലൂടെ ശരീരത്തിലേക്ക്...മനസ്സിലേക്ക്...പിന്നെ ആത്മാവിലേക്ക് ആ സ്നേഹച്ചെരട് നീട്ടിക്കെട്ടുന്നുണ്ട് മാതാവ്. മക്കളുടെ ഉറക്കത്തിന് രാത്രിയുടെ സ്നേഹക്കഥകള്‍ പറഞ്ഞ് തന്ന് പകല്‍ വെളുപ്പിക്കാറുണ്ട് പുന്നാരുമ്മ...ആത്മാവിന്‍റെ ലോകത്ത് നിന്ന് ഇന്ദ്രീയത്തുള്ളിയിലൂടെ ഗര്‍ഭലോകത്തേക്ക് എത്തിയ എനിക്കും നിനക്കും ഭക്ഷണം തന്ന് ജീവിതത്തിന്‍റെ തുടിപ്പ് നിലനിര്‍ത്തിത്തന്നിട്ടുണ്ട്.....പിന്നെ നിന്നേയും എന്നേയും പേറി നടന്നിട്ടുണ്ട് അങ്ങോട്ടുമിങ്ങോട്ടും...പകുതി മരണം കഴിഞ്ഞാണ് എന്‍റുമ്മ എന്നെ ഭൂമിയിലേക്ക് ഇറക്കിവെച്ചത്.സ്നേഹമാണ് മാതാവ്...കനിവാണ്..നിനവാണ്..എല്ലാം മാതാവാണ്.
ശിര്‍ക്കിന്‍റെ മതിലുകളെ തല്ലിത്തകര്‍ത്ത മക്കാകാലഘട്ടം...ശഹാദത്ത് കലിമചൊല്ലി ഇസ്ലാമിക കവചമണിഞ്ഞ അസ്മാഅ് ബിന്‍ത് അബീബക്കര്‍(റ) നബിയുടെ സന്നിദ്ധിയിലേക്കോടിയെത്തി. "മുശ്രികായ എന്‍റുമ്മ വന്നിരിക്കുന്നു. സ്വീകരിക്കണോ റസൂലെ മാതാവെന്ന വിശുദ്ധ പദത്തിന്‍റെ യാഥാര്‍ത്ഥ്യമറിഞ്ഞ നബി ശങ്കിച്ചുനില്‍ക്കാതെ പറഞ്ഞു. 'അതെ സ്വീകരിക്കണം,അസ്മാഅ്..."(സ്വഹീഹ് മുസ്ലിം)
സ്നേഹത്തിന്‍റെ കടലുകള്‍ ചേര്‍ന്നെഴുതിയ പേരാണ് അമ്മ...ഉമ്മ..മമ്മി, മദര്‍ എല്ലാം ചുണ്ടില്‍ മായുടെ മായാജാലം തീര്‍ക്കുന്നു. സ്നേഹത്തിന്‍റെ നറുവസന്തമാണ് അമ്മിഞ്ഞപ്പാലിലൂടെ പുറത്തേക്ക് ചുരത്തപ്പെടുന്നത്. ഈ മാതാവിനെ നോവിക്കരുതെന്നും അവരോട്څچഛെڅچ എന്ന വെറുപ്പിന്‍റെ ലാജ്ഞന തോണ്ടിയ വാക്ക് പോലും പറയരുതെന്ന് നബി പഠിപ്പിച്ചു. മാതാവിനെ ബുദ്ധിമുട്ടിക്കല്‍ നിങ്ങള്‍ക്ക് നിഷിദ്ധമാണെന്ന് പതിനാല് നൂറ്റാണ്ട് മുമ്പേ കാലെക്കൂട്ടി പ്രവാചകന്‍ സമുദായത്തെ ഓര്‍മ്മിപ്പിച്ചു.
വൃദ്ധ സദനങ്ങള്‍ കൂണ്‍ മുളക്കും പോലെ നാടിന്‍റെ നാനോന്മുഖ മേഖലകളില്‍ വ്യാപിക്കുന്നത്, മനുഷ്യത്വം ചിതലരിച്ച് സത്യങ്ങള്‍ക്ക് മുന്നില്‍ കാതടച്ചു വെക്കുന്നത് മുന്‍കൂട്ടി കണ്ടിരിക്കണം എന്‍റെ നബി..മാതാപിതാക്കള്‍ക്ക് വേണ്ടി അഞ്ച് നമസ്കാര ശേഷവും. അവരെന്നോട് കരുണചെയ്തപോല്‍ നീയവരോട് കരുണ ചെയ്യണേ എന്ന് പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ച മതമാണിസ്ലാം. ലോകം അടക്കി നിയന്ത്രിക്കുന്ന റബ്ബ് തആലയോടൊപ്പം നിങ്ങള്‍ സ്വന്തം മാതാപിതാക്കള്‍ക്കും നന്ദി ചെയ്യണമെന്ന ഖുര്‍ആനികാഹ്വാനം അള്ളാഹുവിന്‍റെ കയ്യും കണക്കുമില്ലാത്ത അനുഗ്രഹപ്പട്ടിക കഴിഞ്ഞാല്‍ പിന്നെ മാതാപിതാക്കളുടെ സ്നേഹവാത്സല്യങ്ങള്‍ക്കാണ് ലോകത്ത് സ്ഥാനമെന്ന് ഭംഗ്യന്തരേണ ചിന്തിക്കുന്നവരോട് ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്.
ജീവിതം അര്‍ത്ഥവത്താകുന്നത് മാതാവിനോടൊപ്പമാണ്. ചുക്കിച്ചുളിഞ്ഞ വാര്‍ദ്ധ്യക്യത്തിലും വിടാതെ വിടരുന്ന ചെറുപുഞ്ചിരിയുണ്ട് ആ മാതാവിന്‍റെ ചുണ്ടില്‍. സ്നേഹം നിര്‍ഗളിക്കുന്ന ലോലതയുടെ കഥ പറയുന്ന...മക്കള്‍ക്ക് വേണ്ടി കരഞ്ഞ് തീര്‍ത്ത രാത്രിയുടെ ഓര്‍മ്മകള്‍ കണ്ണീരായി നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ അപ്പോഴും പെഴ്തുകൊണ്ടിരിക്കുന്നുണ്ടാവും...അത് തന്നെയാവണം അള്ളാഹുവിനേറ്റം ഇഷ്ടപ്പെട്ട പ്രവര്‍ത്തനമേതെന്ന് ചോദിച്ചു വന്ന സ്വഹാബിവര്യനോട് ദൈവമാര്‍ഗത്തിലെ യുദ്ധത്തെക്കാള്‍ മാതാപിതാക്കളോട് കരുണചെയ്യുന്നതിനെ പ്രവാചകന്‍ മുന്തിച്ചത് (ഇര്‍ശാദുല്‍ ഇബാദ്). ദൈവപ്രീതി കാംക്ഷിച്ച് ഭാരങ്ങളേറ്റിപ്പിടിച്ച് വീടുവിട്ടിറങ്ങി അങ്ങേക്കൊപ്പം ഹിജറക്കൊരുക്കമാണെന്നറിയിച്ചപ്പോഴും നബി ചോദിച്ചത് മാതാപിതാക്കളുണ്ടോ..? എന്നാണ് അവരോട് നല്ല രീതിയില്‍ പെരുമാറുന്നതിലാണ് ദൈവപ്രീതി(ഇര്‍ശാദുല്‍ ഇബാദ്) എന്ന് പഠിപ്പിച്ച റസൂല്‍ "അള്ളാഹുവിന്‍റെ തൃപ്തി മാതാപിതാക്കളുടെ തൃപ്തിയിലും അള്ളാഹുവിന്‍റെ കോപം മാതാപിതാക്കളുടെ കോപത്തിലുമാണെ"(തുര്‍മുദി)ന്ന പ്രഖ്യാപനത്തിലൂടെ അതിന്‍റെ പൂര്‍ണ്ണ രൂപമെഴുതി. ആ സന്ദേശത്തിന്‍റെ മൂര്‍ദ്ധന്യാവസ്ഥയാണ് ഉമ്മാന്‍റെ കാലടിപാടിലാണ് സുവര്‍ഗം ഓര്‍ത്തോളിന്‍(രിയാളുസ്സ്വാലിഹീന്‍) എന്ന തിരുവചനം ലോകത്തോട് വിളിച്ചു പറയുന്നത്.
സല്‍കര്‍മ്മങ്ങള്‍ ഒരുപാട് നാം ചെയ്യാറുണ്ട്.എന്നാല്‍ മാതപിതാക്കളോട് സംസാരിച്ചിരിക്കാനും സ്നേഹം പങ്കിടാനും നാം വേണ്ടത്ര സമയം കണ്ടത്താറുണ്ടോ? അല്ലാഹു മൂസ (അ) നോട് പറഞ്ഞത് നോക്കൂ:"മാതാപിതാക്കള്‍ക്ക് ഗുണം ചെയ്തിട് എന്നെ അവഗണിച്ച് കളഞ്ഞാലും അവന്‍ വിജയി തന്നെ. പക്ഷെ , എനിക്ക് ഗുണം ചെയ്ത് മാതാപിതാക്കളെ ധിക്കരിക്കുന്നവന്‍ എന്‍റെ കിതാബില്‍ പരാചിതനാണ്".
മാതാവിന്‍റെ മക്കള്‍ക്കെതിരെയുള്ള പ്രാര്‍ഥന തന്‍റെ സമുദായത്തെ ഹിദായത്തിന്‍റെ വെളിച്ചം കാട്ടി ചൂട്ട് പിടിക്കുന്ന പ്രവാചകരുടെ പ്രാര്‍ഥനപ്പോലെയാണ്.അല്‍ഖമ (റ) മരണാസന്നനാണ്...ശോകമൂകമായ ദുഖം തളം കെട്ടി നി്ല്‍ക്കുന്ന അന്തരീക്ഷത്തില്‍ ഏവരേയും കണ്ണീരലിയിപ്പിച്ച ഒരു സംഭവമുണ്ടായി. പ്രവാചകന്‍റെ പ്രിയ ശിക്ഷന് കലിമത്തുതൗഹീദ് ചൊല്ലാന്‍ നാവ് വഴങ്ങുന്നില്ല. ഹൃദയഭേതകമായ ആ വാര്‍ത്തയുമായി ഒരു കൂട്ടം സ്വഹാബികള്‍ നബിയുടെ ചാരത്തേക്കോടിവന്ന് അറിയിച്ചു.
അല്‍ഖമയുടെ വീട്ടിലേക്കെത്തിയ റസൂല്‍ ചിതയൊരുക്കാന്‍ കല്‍പ്പിച്ചു.നാളിന്നുവരെ ദീനിന്‍റെ വളര്‍ച്ചക്കും ഉയര്‍ച്ചക്കും ഓടിനടന്ന പ്രിയ കൂട്ടുകാരന്‍റെ ദുര്‍മരണം അവര്‍ സ്വഹാബികള്‍ക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. അല്‍ഖമ കാഫിറായി ചത്തൊടുങ്ങരുതേ എന്ന പ്രാര്‍ത്ഥനയാരുന്നു അന്നേരം അവരുടെ ഹൃദയം കണക്കെ. പിന്നെ മാതാവിന്‍റെ അടുത്ത് ചെന്ന് നബി ചോദിച്ചു അല്‍ഖമ നിങ്ങളോട് വല്ല അനിഷ്ടങ്ങളും....നക്ഷത്രത്തുല്യരായിരുന്ന സ്വഹാബികളിലെ പ്രമുഖനായിരുന്ന അല്‍ഖമ (റ) വിന്‍റെ അന്ത്യ നിമിഷങ്ങള്‍ നാശത്തിന്‍റെ തുലാസില്‍ തൂങ്ങിക്കിടന്നത് വേദനിക്കുന്ന ഹൃദയമുള്ള മാതാവിന്‍റെ തട്ടപ്പെടാത്ത പ്രാര്‍ത്ഥനയുടെ ഫലമെന്നോണമായിന്നുവത്രെ.
പ്രോട്ടോക്കോളറിയാത്ത നിശ്കളങ്ക ഹൃദയമാണ് മാതാവിന്‍റേത്.
സര്‍കാര്‍ ഓഫീസറയായ മകനെയും ബഹുമാനമില്ലാത്ത "സര്‍" എന്ന പ്രോട്ടോക്കോളിന്‍റെ വാക്കുകളല്ല പുറത്തേക്ക് വരുന്നത് ഹൃദയത്തില്‍ തട്ടിയ "മോനെ", എന്ന സ്നേഹത്തില്‍ കോര്‍ത്തെടുത്ത ഗാനങ്ങളായിരിക്കും. മാതൃത്വത്തെ അടയാളപ്പെടുത്തിയ പ്രവാചകന്‍റെ ഹദീസിന്‍റെ ശറഹെഴുതാന്‍ ശ്രമിച്ച വീരാന്‍കുട്ടിയടെ വാക്കുകള്‍ തീരാത്ത ശറഹൊലിയായ് അന്തരീക്ഷത്തില്‍ നിറഞ്ഞൊഴുകുന്നുണ്ട്.
"വീട് വിട്ട്
ഒളിവില്‍ ഞാന്‍
ഉമ്മയെ ഇനി കാണുമോ
ഉമ്മക്ക് എന്നെ
കാണാതിരിക്കാനാവില്ല"
സ്വാലിഹ് കുഴിഞ്ഞൊളം.
( ദാറുല്‍ ഹുദാ സീനിയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥിയാണ് ലേഖകന്‍.)
ഹദീസ് ബ്ലോഗെഴുത്ത് മല്‍സരത്തില്‍ രണ്ടാം സ്ഥാനം നേടിയ രചനയാണിത്.